കോതമംഗലം: സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ചുള്ള കഴിഞ്ഞ ദിവസത്തെ തന്‍റെ പ്രസ്താവന വളച്ചൊടിച്ചെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സ്ത്രീ-പുരുഷ സമത്വത്തിനു വേണ്ടി നിലകൊള്ളുന്ന പാർട്ടിയാണ് സി.പി.എം. സ്ത്രീകൾ ധരിക്കേണ്ടുന്ന വസ്ത്രം സംബന്ധിച്ചോ ജീവിതരീതി സംബന്ധിച്ചോ ഞങ്ങൾക്ക് ഒരു തർക്കവുമില്ല -എം.വി. ഗോവിന്ദൻ പറഞ്ഞു.
ഇന്നലത്തെ തന്‍റെ വാർത്താസമ്മേളനത്തിൽ പറഞ്ഞ കാര്യങ്ങളെ കൃത്യമായിട്ട് അവതരിപ്പിക്കാതെ, അതിൽ നിന്നും ചില വാക്യങ്ങൾ മാത്രമെടുത്ത് പ്രതിപക്ഷ നേതാവിന് വിമർശിക്കാൻ അവസരം കൊടുക്കുകയാണ് ചിലർ ചെയ്തത് -എം.വി. ഗോവിന്ദൻ പറഞ്ഞു.
പെൺകുട്ടികളെ ഷർട്ടും പാന്‍റ്സും ധരിപ്പിച്ച് ആൺകുട്ടികളാണെന്ന് തെറ്റിദ്ധരിപ്പിച്ച് സമരത്തിനിറക്കുന്നുവെന്ന ഇടതുമുന്നണി കൺവീനർ ഇ.പി. ജയരാജന്‍റെ പ്രസ്താവനയെ പിന്തുണച്ച് ഇന്നലെ എം.വി. ഗോവിന്ദൻ സംസാരിച്ചിരുന്നു.
'ജയരാജന്‍റേത് സാമാന്യമര്യാദക്കുള്ള ചോദ്യമാണ്. അതിലെന്ത് പാർട്ടി നയം വന്നിരിക്കുന്നു. ആൺകുട്ടികളെ പോലെ മുടി, ആൺകുട്ടികളെ പോലെ ഡ്രസ്, ആൺകുട്ടികളെ പോലെതന്നെ എല്ലാ കാര്യങ്ങളും. അങ്ങനെ വരുമ്പോൾ സ്വാഭാവികമായും എങ്ങനെയാണ് തിരിച്ചറിയുക എന്ന ചോദ്യംചോദിക്കുക മാത്രമാണ് ജയരാജൻ ചെയ്തത്. അല്ലാതെ, അങ്ങനെ നടക്കാൻ പാടില്ലെന്ന് പറഞ്ഞിട്ടില്ല. പൊലീസിന് തിരിച്ചറിയാൻ സാധിക്കാത്ത വിധത്തിൽ വരുന്നു എന്ന് ചൂണ്ടിക്കാണിച്ചതാണ്' -എന്നായിരുന്നു എം.വി. ഗോവിന്ദന്‍റെ പ്രസ്താവന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.