കോഴിക്കോട്: ദേശീയപാത വികസനത്തിനു പിന്നാലെ കെ -റെയിൽ കൂടി വന്നാൽ കാര്യംപോക്കാണ് എന്നത് തിരിച്ചറിഞ്ഞാണ് ബി.ജെ.പിയും കോൺഗ്രസും എതിരു നിൽക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഇതിന്റെ ഭാഗമായാണ് ഇനി കടം വാങ്ങാനൊന്നും പാടില്ല എന്ന തരത്തിൽ പ്രചാരണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജനകീയ പ്രതിരോധ ജാഥക്ക് കോഴിക്കോട് കടപ്പുറത്ത് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം സോഷ്യലിസ്റ്റ് രാജ്യമൊന്നുമല്ല. മുതലാളിത്ത വ്യവസ്ഥയുടെ ഭാഗമാണ്. മുതലാളിത്ത സമ്പദ്വ്യവസ്ഥ തന്നെയാണിവിടെ. മുതലാളിത്ത സമൂഹത്തിൽ മൂലധന നിക്ഷേപത്തിന് കടംവാങ്ങരുത് എന്ന് ആരും പറഞ്ഞിട്ടില്ല. പണത്തിന്റെ മൂല്യം ഓരോ വർഷവും കുറയുകയാണ്. 0.5 ശതമാനം പലിശക്ക് കെ -റെയിലിന് പണം തരാം എന്ന് ജപ്പാൻ നമുക്ക് ഉറപ്പുതന്നിട്ടുണ്ട്.
20 വർഷം കഴിഞ്ഞ് തിരിച്ചടച്ചാൽ മതി. നല്ല രീതിയിൽ പോയാൽ 20 വർഷം കൊണ്ട് ആദായകരമായ ഒരു പദ്ധതിയാക്കി കെ -റെയിലിനെ മാറ്റാനാവും. കെ. സുധാകരനും വി.ഡി. സതീശനും ഇത് മനസ്സിലാവുന്നില്ല. കേരളം ശ്രീലങ്കയെപ്പോലെ തകരുമെന്നാണ് അവർ പറയുന്നത്. കേരളത്തിന്റെ കടം മുമ്പത്തേക്കാൾ മൂന്ന് ശതമാനം കുറഞ്ഞിട്ടുണ്ട്. കെ -റെയിൽ വരുന്നതോടെ വലിയ വികസന സാധ്യതയാണ് തുറക്കുക. രാജ്യത്തെ ഒമ്പത് സംസ്ഥാനങ്ങളിൽ സിൽവർ ലൈനുണ്ട്. കേന്ദ്രമാണ് പുതിയ ലൈൻ പരിശോധിക്കണമെന്ന് നമ്മോട് ആവശ്യപ്പെട്ടത്. തുടർന്നാണ് പദ്ധതി തയാറാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
ആർ.എസ്.എസിന്റെ നൂറാം വാർഷികത്തിൽ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാനുള്ള ലക്ഷ്യത്തെ പ്രതിരോധിക്കുക തന്നെവേണം. നിരവധി ദേശീയതകളും നാനാ ജാതിമത വൈവിധ്യങ്ങളുമെല്ലാം ചേർന്നതാണ് ഇന്ത്യ. പാർട്ടിയിൽ വിഭാഗീയത ഇപ്പോഴില്ല. തെറ്റുതിരുത്തൽ രേഖ പാർട്ടി അംഗീകരിച്ച് മാധ്യമങ്ങളോടടക്കം വിശദീകരിച്ചു. കമ്യൂണിസ്റ്റ് ബോധം ഉയർത്തിപ്പിടിച്ച് ശരിയായ ദിശാബോധത്തോടെ മുന്നോട്ടുപോകണം. നല്ല മേനിയുള്ള വിളക്കിടയിൽ കളകളുമുണ്ടാകും. രോഗബാധകളായ കളകളെ പറിച്ചുകളയണം. ചിലപ്പോൾ തിരുത്തലുകൾ മാത്രം മതിയാവില്ല ചില നിലപാടും നടപടിയും വേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഘാടക സമിതി ചെയർമാൻ സി.പി. മുസാഫർ അഹമ്മദ് അധ്യക്ഷതവഹിച്ചു. ജാഥ സ്ഥിരം അംഗങ്ങളായ ജെയ്ക്ക് സി. തോമസ്, ഡോ. കെ.ടി. ജലീൽ എം.എൽ.എ, മുൻ എം.എൽ.എ എ. പ്രദീപ് കുമാർ, സംഘാടകസമിതി കൺവീനർ പി. നിഖിൽ എന്നിവർ സംസാരിച്ചു.
മന്ത്രി പി.എ. മുഹമ്മദ് റിയാസ്, ജാഥ മാനേജർ പി.കെ. ബിജു, സ്ഥിരം അംഗങ്ങളായ എം. സ്വരാജ്, സി.എസ്. സുജാത, സി.പി.എം ജില്ല സെക്രട്ടറി പി. മോഹനൻ, തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, കെ.എം. സച്ചിൻദേവ് എം.എൽ.എ, മേയർ ഡോ. ബീന ഫിലിപ്, ജോർജ് എം. തോമസ്, മാമ്പറ്റ ശ്രീധരൻ, കെ.ടി. കുഞ്ഞിക്കണ്ണൻ, എം. മെഹബൂബ്, എസ്.കെ. സജീഷ്, ടി.പി. ദാസൻ, കെ.കെ. ലതിക, എം. ഗിരീഷ്, നിർമൽ, കെ.പി. അനിൽകുമാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.