തിരൂരങ്ങാടി: ദേശീയപാത സ്ഥലമെടുപ്പിൽ വീടും സ്ഥലവും വരുമാനമാർഗവുമെല്ലാം നഷ്ടപ്പെട്ട് വയോധികദമ്പതികൾ. വെളിമുക്ക് സ്വദേശി മാളിയേക്കൽ രായിൻകുട്ടി ഹാജിയും ഭാര്യ സൈനബയുമാണ് ദുരിതക്കണ്ണീരിൽ കഴിയുന്നത്. നേരേത്ത വന്ന അലൈൻമെൻറ് പ്രകാരം ഇവരുടെ വീടും സ്ഥലവും നഷ്ടപ്പെടുമായിരുന്നില്ല.
എന്നാൽ, നിലവിൽ ഇവർ താമസിക്കുന്ന 30ഓളം സെൻറ് ഭൂമിയും ഓടിട്ട വീടും ചെറിയ മൂന്ന് മുറിയോട് കൂടിയ വാടക ക്വാർട്ടേഴ്സും പൂർണമായും നഷ്ടപ്പെടും. 50 വർഷത്തിലധികമായി വെളിമുക്കിൽ താമസിച്ചുവരുന്ന ഇവർക്ക് മക്കളില്ല. ഒരു കുട്ടിയുണ്ടായിരുന്നെങ്കിലും പ്രസവിച്ച് 11ാം ദിവസം മരിച്ചു. 20 വർഷമായി ഹൃദയസംബന്ധമായ അസുഖം കാരണം ചികിത്സയിൽ കഴിയുകയാണ് രായിൻകുട്ടി ഹാജി.
ചികിത്സക്കായി പ്രതിമാസം വൻതുക ചെലവ് വരുന്നുണ്ട്. നടക്കാൻപോലും പ്രയാസപ്പെടുന്ന രായിൻകുട്ടി ഹാജി ചികിത്സക്ക് പോകുന്നതും അയൽവാസികളുടെയും മറ്റും സഹായത്തോടെയാണ്. ജോലിചെയ്ത് ജീവിക്കാൻ കഴിയാത്ത ഇവർ ക്വാർട്ടേഴ്സിൽനിന്ന് ലഭിക്കുന്ന വാടക വാങ്ങിയാണ് ജീവിച്ചുപോരുന്നത്.
എന്നാൽ, ഈ വാടക ക്വാർട്ടേഴ്സ് ഉൾപ്പെടെ നഷ്ടപ്പെടുമ്പോൾ ഇനി എന്ത് ചെയ്യുമെന്നറിയാതെ കഴിയുകയാണ് ഇവർ. മറ്റു സ്ഥലങ്ങളോ വരുമാനമാർഗങ്ങളോ ഇവർക്കില്ല. വീടും സ്ഥലവും വരുമാനമാർഗവുമെല്ലാം നഷ്ടപ്പെട്ട് കുടിയിറക്കപ്പെടുമ്പോൾ എവിടെപ്പോകുമെന്നാണ് ഇവർ ചോദിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.