'പ്രതിഷേധിക്കുന്നവരെ തല്ലി ചതക്കുന്നു'; തീക്കൊള്ളിക്കൊണ്ടാണ് തലചൊറിയുന്നതെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും ഓർക്കണമെന്ന് കെ.സുധാകരൻ

ആലപ്പുഴ: നവ കേരള സദസ് ജനം തള്ളിക്കളഞ്ഞതിനെ തുടര്‍ന്ന് അതിന്റെ കലിപ്പ് തീര്‍ക്കാന്‍ മുഖ്യമന്ത്രിയും സുരക്ഷാ ഉദ്യോഗസ്ഥരും സി.പി.എം ക്രിമിനലുകളും വഴിയില്‍ കാണുന്നവരെയെല്ലാം തല്ലി ചതക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എം.പി. പ്രതിഷേധിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരേയും നേതാക്കളെയും കായികമായി തുടരെ ആക്രമിക്കുന്നത് തീക്കൊള്ളികൊണ്ട് തലചൊറിയുന്ന പണിയാണെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും ഓര്‍ത്താല്‍ നല്ലതാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

മുദ്രാവാക്യം വിളിച്ചതിന്റെ പേരില്‍ ആലപ്പുഴയില്‍ കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥനും പൊലീസും മൃഗീയമായിട്ടാണ് മർദിച്ചത്. ലാത്തികൊണ്ടുള്ള അടിയേറ്റ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ തലക്ക് പരിക്കേറ്റു. ഇതിന് തൊട്ടുപിന്നാലെ കെ.പി.സി.സി ജനറല്‍ സെക്രട്ടറി എം.ജെ.ജോബിന്റെ വീട് സി.പി.എമ്മുകാരും സി.ഐ.ടി.യുവും ചേര്‍ന്ന് ആക്രമിക്കുകയും അദ്ദേഹത്തിന്റെ ഭാര്യയുടെ കഴുത്തിന് പിടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തുവെന്നും കെ.സുധാകരൻ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ആഹ്വാന പ്രകാരമാണ് സി.പി.എം ക്രിമിനലുകളും പൊലീസും വ്യാപകമായി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കുന്നത്. ഇപ്പോഴത് ഒരു പടികൂടിക്കടന്ന് വീട്ടിലുള്ള സ്ത്രീകള്‍ക്കെതിരെയും ആക്രമണം അഴിച്ചുവിട്ടിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.  കയറൂരിവിട്ട ക്രിമിനലുകളായ അണികളെ നിലയ്ക്ക് നിര്‍ത്താന്‍ സി.പി.എം തയാറായില്ലെങ്കില്‍ ശക്തമായി തന്നെ കോണ്‍ഗ്രസിനും തിരിച്ചടിക്കേണ്ടി വരുമെന്നും സി.പി.എം അഴിഞ്ഞാട്ടത്തിന് പൊലീസ് കുടപിടിക്കുകയാണെന്നും സുധാകരന്‍ പറഞ്ഞു.

Tags:    
News Summary - Nava Kerala Sadas: K. Sudhakaran MP against Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.