കോന്നി: എ.ഡി.എം നവീൻ ബാബുവിെന്റ മരണത്തിൽ ശക്തമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. മലയാലപ്പുഴയിൽ നവീൻ ബാബുവിന്റെ കുടുംബത്തെ സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. സമഗ്ര അന്വേഷണം ഈ വിഷയത്തിൽ ആവശ്യമാണ്. പൊതുപ്രവർത്തകരും ഭരണത്തിന്റെ ഭാഗമായി നിൽക്കുന്നവരും എങ്ങനെ പെരുമാറണം എന്നത് പ്രധാനപ്പെട്ട കാര്യമാണ്. നവീൻ ബാബുവിനെ തനിക്ക് വളരെ നേരത്തേ പരിചയമുള്ള ആളാണ്. ഔദ്യോഗിക ജീവിതത്തിൽ ഒരാൾക്കുപോലും എതിരെ വിരൽ ചൂണ്ടാനുള്ള സാഹചര്യം അദ്ദേഹം സൃഷ്ടിച്ചിട്ടില്ല.
അത് ഒരു ചെറിയ കാര്യമല്ല. വിരമിക്കാൻ ഏഴുമാസം മാത്രം കാലാവധിയുള്ളപ്പോൾ ഇങ്ങനെ ഒന്നും ഒരിക്കലും സംഭവിക്കാൻ പാടില്ലായിരുന്നു. അന്നത്തെ യോഗത്തിൽ വി.വി.ഐ.പി നവീൻ ബാബു ആയിരുന്നു. ആ മീറ്റിങ്ങിൽ മര്യാദപൂർവം പെരുമാറേണ്ടത് അതിൽ പങ്കെടുത്ത ജനപ്രതിനിധികൾ അടക്കമുള്ള ഓരോരുത്തരുടെയും ഉത്തരവാദിത്തമായിരുന്നു. ഇതിലൊക്കെ വീഴ്ചയുണ്ടായോ എന്നതും പരിശോധിക്കണം. വലിയ പരിശീലനങ്ങൾ ഉയർന്ന ഉദ്യോഗസ്ഥർക്ക് ലഭിക്കുന്നുണ്ട്. എന്നാൽ, മനുഷ്യത്വപരമായി പെരുമാറാൻ ഇനി എന്നാണ് ഇവരൊക്കെ പഠിക്കുക. ഇവിടെ വർഷങ്ങളായി ഒപ്പം പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥനെ സംരക്ഷിക്കാൻ കണ്ണൂർ ജില്ലാ കലക്ടർക്ക് കഴിഞ്ഞില്ല. കേവലം യന്ത്രങ്ങൾ അല്ല സർക്കാർ ഉദ്യോഗസ്ഥർ. മറ്റേതൊരു മനുഷ്യനെയുംപോലെ എല്ലാ വികാരങ്ങളും അവർക്കുമുണ്ട്.
കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അന്വേഷണത്തിൽ സത്യം പുറത്തുവരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം പി.ആർ. ഗോപിനാഥൻ, സി.പി.ഐ കോന്നി മണ്ഡലം സെക്രട്ടറി കെ. രാജേഷ്, കോന്നി മണ്ഡലം അസി. സെക്രട്ടറി എ. ദീപകുമാർ, സി.പി.ഐ കൂടൽ മണ്ഡലം ആക്ടിങ് സെക്രട്ടറി സന്തോഷ് കൊല്ലൻപടി, മലയാലപ്പുഴ ലോക്കൽ സെക്രട്ടറി സി.ജി. പ്രദീപ്, മണ്ഡലം സെക്രട്ടേറിയറ്റ് അംഗം പി.എസ്. ഗോപാലകൃഷ്ണപിള്ള തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.