കൊച്ചി: എം.കെ. സാനു മാസ്റ്ററെ മുന്നില്‍നിര്‍ത്തിയും വെള്ളാപ്പള്ളി വിരുദ്ധരെ ഒരുമിപ്പിച്ചും സി.പി.എം ഒത്താശയില്‍ എസ്.എന്‍.ഡി.പി യോഗം നേതൃത്വത്തിനെതിരെ ബദല്‍ സംഘടന. കഴിഞ്ഞദിവസം ഈ ലക്ഷ്യത്തോടെ ചേര്‍ന്ന യോഗത്തില്‍ ഗോകുലം ഗോപാലന്‍ ചെയര്‍മാനും എസ്.എന്‍.ഡി.പി യോഗം മുന്‍ പ്രസിഡന്‍റ് സി.കെ. വിദ്യാസാഗര്‍, മുന്‍ ജന.സെക്രട്ടറി അഡ്വ. കെ. ഗോപിനാഥന്‍ എന്നിവര്‍ വര്‍ക്കിങ് ചെയര്‍മാന്മാരുമായി കമ്മിറ്റിയെ തെരഞ്ഞെടുത്തു. ശ്രീ നാരായണ സഹോദര സംഘം എന്ന പേരിലാണ് പുതിയ സംഘടന.
കൊച്ചിയില്‍ ചേര്‍ന്ന രൂപവത്കരണ സമ്മേളനം മുഖ്യരക്ഷാധികാരിയായി പ്രഫ. എം.കെ. സാനുവിനെ തെരഞ്ഞെടുത്തു. ഡോ.സി.കെ. രാമചന്ദ്രന്‍, ജസ്റ്റിസ് സുകുമാരന്‍ എന്നിവരാണ് രക്ഷാധികാരികള്‍. അഡ്വ. എന്‍.ഡി. പ്രേമചന്ദ്രന്‍ ജനറല്‍ കണ്‍വീനറാണ്. ഡോ. യശോധരന്‍, പ്രഫ. ചിത്രാംഗദന്‍, കിളിമാനൂര്‍ ചന്ദ്രബാബു, ഡോ. അടൂര്‍ രാജന്‍ (വൈസ് ചെയര്‍മാന്മാര്‍), ഷാജി വെട്ടൂരാന്‍, പ്രഫ. മോഹന്‍ദാസ്, അമ്പലത്തറ ചന്ദ്രബാബു, എ. അജന്തകുമാര്‍, ചെറുന്നിയൂര്‍ ജയപ്രകാശ്, കണ്ടലൂര്‍ സുധീര്‍ (കണ്‍വീനര്‍മാര്‍), സൗത്ത് ഇന്ത്യന്‍ വിനോദ് (ട്രഷറര്‍), ടി.പി. രാജന്‍, സത്യന്‍ പന്തത്തല (കോഓഡിനേറ്റര്‍മാര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍.
എസ്.എന്‍.ഡി.പിയെ ബി.ജെ.പി മുന്നണിയില്‍ തളച്ച വെള്ളാപ്പള്ളി നടേശന്‍െറയും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെയും നീക്കത്തിനെതിരെ സി.പി.എം താല്‍പര്യമെടുത്താണ് വെള്ളാപ്പള്ളി വിരുദ്ധരുടെ ഐക്യം സാധ്യമാക്കിയത്. പലതട്ടില്‍ നിന്നാല്‍ വെള്ളാപ്പള്ളിക്ക് ബദല്‍ എളുപ്പമാകില്ളെന്നുകണ്ട് നടത്തിയ നീക്കങ്ങള്‍ക്കൊടുവിലാണ് ആദ്യയോഗം വിളിക്കാനായത്.
ഗോകുലം ഗോപാലനും വിദ്യാസാഗറുമാണ് ഇതിന് നേതൃത്വം നല്‍കിയത്. ശ്രീ നാരായണ ഗുരു നേതൃത്വംനല്‍കിയ എസ്.എന്‍.ഡി.പി യോഗം അതിന്‍െറ പ്രവര്‍ത്തന ലക്ഷ്യങ്ങളില്‍നിന്ന് വ്യതിചലിച്ചതോടെയാണ് പുതിയ സംഘടന രൂപവത്കരിക്കേണ്ടിവന്നതെന്ന് സമ്മേളനത്തില്‍ സാനു മാസ്റ്റര്‍ പറഞ്ഞു. ശ്രീ നാരായണ ദര്‍ശനങ്ങള്‍ പാടെ വിസ്മരിച്ചിരിക്കുകയാണ് നിലവിലെ നേതൃത്വം. ഈ സ്ഥിതി തുടരാന്‍ അനുവദിക്കരുതെന്നതാണ് സംഘടനയുടെ രൂപവത്കരണലക്ഷ്യം.
പേരെടുത്ത് പറയാതെയായിരുന്നു സാനു മാസ്റ്ററുടെ വിമര്‍ശനങ്ങളെങ്കില്‍ ഗോകുലം ഗോപാലന്‍, അഡ്വ. സി.കെ. വിദ്യാസാഗര്‍, ജസ്റ്റിസ് സുകുമാരന്‍ എന്നിവര്‍ വെള്ളാപ്പള്ളിക്കും എസ്.എന്‍.ഡി.പി നേതൃത്വത്തിനുമെതിരെ കടുത്ത വിമര്‍ശനമാണ് നടത്തിയത്.
അതിനിടെ, ഗോകുലം ഗോപാലന്‍െറ ശ്രീ നാരായണ ധര്‍മവേദിയില്‍നിന്ന് ചിലരെ പുതിയ സംഘടനയുടെ ഭാരവാഹികളാക്കുന്നതിനെ ച്ചൊല്ലി തര്‍ക്കത്തിനും സമ്മേളനം വേദിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.