നോര്‍ക്ക പ്രവാസി വായ്പമേള 19 മുതല്‍ അഞ്ച് ജില്ലകളില്‍

പാലക്കാട്: നോര്‍ക്ക റൂട്ട്സിന്റെയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെയും ആഭിമുഖ്യത്തില്‍ അഞ്ച് ജില്ലകളിലെ പ്രവാസി സംരംഭകര്‍ക്കായി സംഘടിപ്പിക്കുന്ന പ്രവാസി വായ്പ മേളക്ക് ഡിസംബര്‍ 19ന് തുടക്കമാകും. സംസ്ഥാനതല ഉദ്ഘാടനം എസ്.ബി.എ മലപ്പുറം റീജനല്‍ ഓഫിസില്‍ പി. ഉബൈദുല്ല എം.എല്‍.എ നിര്‍വഹിക്കും.

കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലെ പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്ക റൂട്ട്സ് എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതിയുടെ ഭാഗമായി ഡിസംബര്‍ 21 വരെയാണ് മേള. രണ്ടുവര്‍ഷത്തില്‍ കൂടുതല്‍ വിദേശത്ത് ജോലി ചെയ്ത് സ്ഥിരമായി നാട്ടിലേക്ക് മടങ്ങിയ പ്രവാസികള്‍ക്ക് മേളയില്‍ പങ്കെടുക്കാം.

മലപ്പുറത്ത് എസ്.ബി.ഐ റീജനല്‍ ബിസിനസ് ഓഫിസിലും മറ്റ് ജില്ലകളിലെ എസ്.ബി.ഐ മെയിൻ ബ്രാഞ്ചുകളിലും തൃശൂര്‍ ജില്ലയില്‍ എസ്.ബി.ഐ എസ്.എം.ഇ.സി.സി കരുണാകരന്‍ നമ്പ്യാര്‍ റോഡ് ബ്രാഞ്ചിലുമാണ് വായ്പമേള നടക്കുക.

നോര്‍ക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.norkaroots.org വഴി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ ലോണ്‍ മേളയില്‍ പങ്കെടുക്കാനാകൂ. വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്ന്) +91-8802 012 345 (വിദേശത്തുനിന്ന് മിസ്ഡ് കോള്‍ സര്‍വിസ്) ബന്ധപ്പെടാം.

പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടില്‍ തിരിച്ചെത്തുന്നവരുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പാക്കുന്ന പദ്ധതിയാണ് നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെന്റ് പ്രോജക്ട് ഫോര്‍ റീട്ടേണ്‍ഡ് എമിഗ്രന്‍സ് (എന്‍.ഡി.പി.ആര്‍.ഇ.എം). പ്രവാസി സംരംഭങ്ങള്‍ക്ക് ഒരുലക്ഷം രൂപ മുതല്‍ പരമാവധി 30 ലക്ഷം രൂപ വരെയുള്ള വായ്പകളാണ് പദ്ധതി പ്രകാരം അനുവദിക്കുക.

കൃത്യമായ വായ്പതിരിച്ചടവിന് 15 ശതമാനം മൂലധന സബ്സിഡിയും (പരമാവധി മൂന്നുലക്ഷം രൂപ വരെ) മൂന്നുശതമാനം പലിശ സബ്സിഡിയും (ആദ്യത്തെ നാലുവര്‍ഷം) സംരംഭകര്‍ക്ക് ലഭിക്കും. എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതി സംസ്ഥാനത്തെ 18 ബാങ്കിങ്, ധനകാര്യസ്ഥാപനങ്ങളുടെ ആറായിരത്തോളം ശാഖകള്‍ വഴി ലഭ്യമാണ്.

Tags:    
News Summary - NORKA Pravasi Loan Fair from 19 in five districts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.