ആലുവ: ഒരേസമയം രണ്ടിടത്ത് കണ്ടവരുണ്ട്, ആലുവ നഗരസഭ 20ാം വാർഡിലെ സ്ഥാനാർഥിയെ. വാർഡിലെ മുക്കിലും മൂലയിലും പാഞ്ഞെത്തുന്നതുകൊണ്ട് തോന്നിയതാകുമെന്നാണ് വോട്ടർമാർ ആദ്യം കരുതിയത്.
പിന്നീടാണ് മനസ്സിലായത് സ്ഥാനാർഥിയുടെ ഇരട്ട സഹോദരനാണെന്ന്. ഇടതുസ്ഥാനാർഥിയായി മത്സരിക്കുന്ന രാജീവ് സക്കറിയയും ഇരട്ട സഹോദരൻ ലിജീവ് സക്കറിയയുമാണ് രൂപസാദൃശ്യംകൊണ്ട് ശ്രദ്ധേയരാകുന്നത്.
നാലുമിനിറ്റിെൻറ വ്യത്യാസത്തിൽ പിറന്ന ഇരട്ട സഹോദരനുവേണ്ടി ലിജീവും മുഴുസമയവും അങ്കത്തട്ടിലുണ്ട്. ആലുവ ജില്ല ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരനായ ലിജീവ് ജോലിയിൽനിന്ന് കുറച്ചുദിവസത്തേക്ക് അവധിയെടുത്തിരിക്കുകയാണ്. സി.പി.എം ഏരിയ കമ്മിറ്റി അംഗവും നഗരസഭ സിറ്റിങ് പ്രതിപക്ഷ നേതാവുമാണ് രാജീവ് സക്കറിയ.
തെരഞ്ഞെടുപ്പിെൻറ ചുക്കാൻപിടിക്കുന്നതിനാൽ സ്വന്തം വാർഡിൽ മാത്രമല്ല, മറ്റ് വാർഡുകളിൽകൂടി മുന്നണിയുടെ ജയം ഉറപ്പാക്കേണ്ടതുണ്ട്. രാജീവ് മറ്റ് വാർഡുകളിലെ പ്രവർത്തനം ഏകോപിപ്പിക്കുമ്പോൾ 20ാം വാർഡിൽ രാജീവിെൻറ പ്രതീകമാണ് ലിജീവ് സക്കറിയ. പത്തുവർഷം മുമ്പ് രാജീവ് സക്കറിയയുടെ നെറ്റിയിൽ വളർന്ന അരിമ്പാറ നീക്കംചെയ്യാതെ 'തിരിച്ചറിയൽ രേഖ'യായി നിർത്തിയിരിക്കുകയാണ്. ഇത് നോക്കിയാണ് അടുത്തറിയാവുന്നവർ പോലും ആളെ മനസ്സിലാക്കുന്നത്.
2015ൽ 17ാം വാർഡിൽനിന്ന് കോൺഗ്രസ് റിബലിനെ ഒരുവോട്ടിനാണ് രാജീവ് പരാജയപ്പെടുത്തിയത്. ഇക്കുറി സ്വന്തം വാർഡിലാണ് മത്സരം. കഴിഞ്ഞ തവണ ഇവിടെ 22 വോട്ടിന് എൽ.ഡി.എഫാണ് ജയിച്ചത്. സ്വതന്ത്രനായി മത്സരിക്കുന്ന മുൻ നഗരസഭ ചെയർമാൻ ഫ്രാൻസിസ് തോമസും കോൺഗ്രസിലെ പി.പി. ജെയിംസുമാണ് എതിരാളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.