തിരുവനന്തപുരം: സംസ്ഥാനത്തെ ഓൺലെൻ തട്ടിപ്പുകളുടെ കേന്ദ്രമെന്ന് കണ്ടെത്തിയ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്ക് യാത്ര ചെയ്ത മലയാളികളുടെ വീടുകൾ കേന്ദ്രീകരിച്ച് പൊലീസ് പരിശോധന. കഴിഞ്ഞ ഒന്നരവർഷത്തിനിടെ മ്യാൻമർ, തായ്ലൻഡ്, കംബോഡിയ, ലാവോസ്, വിയറ്റ്നാം എന്നിവിടങ്ങളിലേക്ക് പോയവരുടെ വിവരങ്ങളാണ് തേടുന്നത്. കംബോഡിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന കാൾസെന്റർ കേന്ദ്രീകരിച്ച് ഓൺലൈൻ തട്ടിപ്പ് നടത്തിയ നാല് മലയാളികൾ അറസ്റ്റിലായിരുന്നു. ഈ അഞ്ച് രാജ്യങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘം സൈബർ തട്ടിപ്പിലൂടെ മലയാളികളിൽനിന്ന് കോടികൾ തട്ടുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ഡി.ജി.പി പ്രത്യേക പരിശോധനക്ക് ഉത്തരവിട്ടത്.
കൊച്ചിയിൽ നിന്നും വിമാനത്തിൽ വിയാറ്റ്നാമിലെത്തുന്ന സഞ്ചാരികളെ അവിടെ നിന്നും റോഡ് മാർഗം കംബോഡിയയിലേക്ക് അനധികൃതമായി കടത്തുന്നുണ്ട്. കുറുക്ക് വഴികളിലൂടെ തെക്ക് കിഴക്ക് ഏഷ്യൻ രാജ്യങ്ങളിൽ തെഴിൽതേടി പോകുന്ന യുവാക്കളെ തടവിലാക്കിയാണ് സൈബർ കുറ്റകൃത്യങ്ങൾ ചെയ്യിപ്പിക്കുന്നതെന്ന് പൊലീസ് പറയുന്നു. അടുത്തിടെയായി കേരളത്തിൽ നിന്നുള്ള ധാരാളം വിനോദ സഞ്ചാരികൾ ഈ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നുണ്ട്. ഈ സാധ്യത മനസ്സിലാക്കി ടൂറിസ്റ്റ് ഏജൻസികൾ ഇവിടേക്ക് പ്രത്യേക പാക്കേജുകളും ഒരുക്കിയിട്ടുണ്ട്. അടുത്തിടെ ടൂറിസ്റ്റ് വിസയിൽ പോയ പലരും തിരിച്ചെത്തിയിട്ടില്ലത്രെ. ഇത്തരക്കാരുടെ ഡാറ്റാബേസ് തയാറാക്കാനാണ് പൊലീസിന്റെ സൈബർ അന്വേഷണവിഭാഗവും കേന്ദ്ര ഏജൻസികളും തീരുമാനിച്ചത്. കാണാതായവർ എവിടെയാണെന്ന് പരിശോധിക്കാനും ഡി.ജി.പി നിർദേശിച്ചിട്ടുണ്ട്.
തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്ക് പോയി തിരിച്ചുവരാത്തവരിൽ പലരും ഓൺലൈൻ തട്ടിപ്പ് സംഘത്തിൽ ചേർന്നിരിക്കുമെന്നാണ് പൊലീസ് അനുമാനം. കഴിഞ്ഞ 18 മാസത്തിനിടെ വിയറ്റ്നാം, ലാവോസ്, കംബോഡിയ എന്നിവിടങ്ങളിൽനിന്ന് ഇത്തരം റാക്കറ്റുകളിൽ ഉൾപ്പെട്ട 120ഓളം മലയാളികളെ തിരിച്ചയച്ചിട്ടുണ്ട്. ഇവരിൽ ഭൂരിഭാഗവും കാൾ സെന്ററുകളിൽ ജോലിചെയ്ത് സോഷ്യൽ മീഡിയയിൽ നിന്ന് മലയാളികളുടെ വിവരങ്ങൾ ശേഖരിച്ചതായും കണ്ടെത്തിയിരുന്നു.
ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, വാട്സ്ആപ് തുടങ്ങിയവയിലൂടെ ഉയർന്ന ലാഭം വാഗ്ദാനം ചെയ്താണ് ഇരകളെ കണ്ടെത്തുന്നത്. പരസ്യങ്ങളും ലിങ്കുകളും അയച്ചുകൊടുത്ത് അതിലൂടെ പണം നിക്ഷേപിക്കുന്നവർക്ക് തുടക്കത്തിൽ ചെറിയ തുകകൾ ലാഭവിഹിതമായി നൽകും. തുടർന്ന് ഉയർന്ന തുക നിക്ഷേപിച്ച് കൂടുതൽ ലാഭം നേടാമെന്ന് വിശ്വസിപ്പിക്കും. വലിയ തുക നിക്ഷേപിച്ചാൽ അതിന്റെ ഉയർന്ന ലാഭവിഹിതം വെർച്വൽ അക്കൗണ്ടുകളിൽ കാണിക്കും. എന്നാൽ പണം പിൻവലിക്കാൻ ശ്രമിക്കുമ്പോൾ ഡാക്സ്, കസ്റ്റമർ സർവിസ്, ജി.എസ്.ടി, യുസർ ഫീ എന്നിങ്ങനെ വിവിധ ആവശ്യങ്ങൾ പറഞ്ഞ് വീണ്ടും പണം ആവശ്യപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.