കണ്ണൂർ: ഓൺലൈൻ ഷെയർ ട്രേഡിങ് തട്ടിപ്പിലൂടെ 3.69 ലക്ഷം രൂപ നഷ്ടമായതായി കണ്ണൂർ സൈബർ പൊലീസ് സ്റ്റേഷനിൽ പരാതി. വാട്സ്ആപ് വഴിയാണ് പരാതിക്കാരനെ തട്ടിപ്പുകാർ ബന്ധപ്പെട്ടത്. നിക്ഷേപിക്കുന്ന പണത്തിനനുസരിച്ച് കൂടുതൽ ലാഭം നൽകാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് തട്ടിപ്പിനിരയാക്കിയത്. പണം നൽകിയതിനുശേഷം ലാഭമോ, കൈമാറിയ പണമോ നൽകാതെ വഞ്ചിക്കുകയായിരുന്നു.
മറ്റൊരു പരാതിയിൽ ക്രെഡിറ്റ് കാർഡ് എക്സിക്യൂട്ടിവ് എന്നുപറഞ്ഞ് വിളിച്ച് 1,43,910 രൂപ തട്ടിയെടുത്തു. പരാതിക്കാരനെ ക്രെഡിറ്റ് കാർഡ് എക്സിക്യൂട്ടിവ് എന്നുപറഞ്ഞ് വിളിക്കുകയും കാർഡ് അപ്ഡേറ്റ് ചെയ്യാനാണെന്ന് പറഞ്ഞ് ക്രെഡിറ്റ് കാർഡ് വിവരങ്ങളും ഒ.ടി.പിയും കൈക്കലാക്കി പണം തട്ടിയെടുക്കുകയുമായിരുന്നു.
ഓൺലൈൻ വഴി ലോണിന് അപേക്ഷിച്ചയാൾക്ക് 5,760 രൂപ നഷ്ടമായി. ലോണിന് അപേക്ഷിച്ച ശേഷം ലോൺ ലഭിക്കുന്നതിനായി പ്രോസസിങ് ചാർജ് നൽകണമെന്ന് പറഞ്ഞ് പരാതിക്കാരനെ ബന്ധപ്പെടുകയും അതനുസരിച്ച് പണം കൈമാറുകയും ചെയ്തു. പിന്നീട് അപേക്ഷിച്ച തുകയോ പ്രോസസിങ് ചാർജ് ആയി നൽകിയ തുകയോ തിരികെ നൽകാതെ വഞ്ചിക്കുകയായിരുന്നു.
മറ്റൊരു പരാതിയിൽ ഓൺലൈൻ ലോൺ ലഭിക്കുന്നതിനായി ആപ് ഇൻസ്റ്റാൾ ചെയ്യുകയും ലോണിന് അപേക്ഷിക്കാതെ തന്നെ 3725 രൂപ അക്കൗണ്ടിൽ ക്രെഡിറ്റായി. അതിനുശേഷം ഭീഷണിപ്പെടുത്തി 6000 രൂപ അടപ്പിച്ചു.
ഓൺലൈൻ തട്ടിപ്പിൽ ഇരയാവുകയാണെങ്കിൽ ഉടൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന പൊലീസ് സൈബർ ക്രൈം ഹെൽപ് ലൈൻ നമ്പറായ 1930ൽ വിളിച്ച് പരാതിപ്പെടാം. ആദ്യത്തെ ഒരു മണിക്കൂറിനുള്ളിൽ തന്നെ പരാതി നൽകിയാൽ നടപടി എളുപ്പമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.