മുസ്ലിംലീഗുമായും പാണക്കാട് കൊടപ്പനക്കല്‍ കുടുംബവുമായും അഭേദ്യ ബന്ധം കാത്തു സൂക്ഷിച്ച നേതാവാണ് ഉമ്മൻ ചാണ്ടി. രാഷ്ട്രീയ പ്രശ്നങ്ങളെ മാന്യമായാണ് അദ്ദേഹം കൈകാര്യം ചെയ്തിരുന്നത്. ഉമ്മന്‍ചാണ്ടി എന്ന പേരില്‍ തന്നെ ഒരു സാധാരണത്വമുണ്ട്. ചെറുപ്പത്തിലേ കേട്ടു പരിചയിച്ച ഒരു പേരാണത്. രാഷ്ട്രീയം ഗൗരവമായി കാണാന്‍ തുടങ്ങിയ കാലം മുതല്‍ ആ പേര് ദൈനംദിനമെന്നോണം കേള്‍ക്കുകയും വലിയ ഇടവേളകളില്ലാതെ തന്നെ പല ഘട്ടങ്ങളിലായി കാണുകയും ചെയ്തു.
കാഴ്ചകള്‍ പരിചയത്തിലേക്കും സൗഹൃദം ആത്മ ബന്ധത്തിലേക്കുമെത്താന് അധികകാലം വേണ്ടിവന്നില്ല. മലപ്പുറത്ത് എത്തിയാല്‍ അദ്ദേഹം പാണക്കാട് വീട്ടിൽ വരുമായിരുന്നു. പിതാവ് പൂക്കോയ തങ്ങളുടെ കാലം മുതലുള്ള ആ ബന്ധം ജ്യേഷ്ഠ സഹോദരങ്ങളായ മുഹമ്മദലി ശിഹാബ് തങ്ങള്‍, ഉമര്‍ അലി ശിഹാബ് തങ്ങള്‍, ഹൈദരലി ശിഹാബ് തങ്ങള്‍ എന്നിവരിലൂടെ നിലനിര്‍ത്തി. ആ പൈതൃകത്തിന്റെ തുടര്‍ച്ച തന്നെയാണ് എനിക്കും അദ്ദേഹത്തോടുള്ള ബന്ധം. രാഷ്ട്രീയം നേര്‍രേഖയായി പോകാന്‍ കഴിയുന്ന ഒന്നല്ലല്ലോ. വാക്കുകളിലും പ്രവൃത്തികളിലും നിലപാടുകളിലുമുണ്ടാകുന്ന മനുഷ്യസഹജമായ ശരിതെറ്റുകളും തീരുമാനങ്ങളിലെ വൈവിധ്യങ്ങളും പരസ്പരം തുറന്നുപറയാനും പങ്കുവെക്കാനും കഴിയുന്ന നേതാവായിരുന്നു അദ്ദേഹം. സൗഹൃദങ്ങളെയും സാഹചര്യങ്ങളെയും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നു പ്രിയപ്പെട്ട കുഞ്ഞൂഞ്ഞിന്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ വിയോഗം സൃഷ്ടിക്കുന്ന വിടവ് അത്ര വേഗം നികത്താനാവുകയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.