ഡൽഹി യാത്രകളിൽ പാതിരാ വിമാനങ്ങളായിരുന്നു ഉമ്മൻ ചാണ്ടിക്ക് ഇഷ്ടം. ഒരു വെടിക്ക് രണ്ടാണ് പക്ഷി. രാത്രി വിമാനങ്ങൾക്ക് പൊതുവെ ചാർജ് കുറവായിരിക്കും. പകലത്തെ തിരക്കിട്ട പരിപാടികൾക്ക് തടസ്സവുമില്ല. മുഖ്യമന്ത്രിയായപ്പോഴും അതിനു മുമ്പത്തെ രീതിയിൽ വലിയ മാറ്റമൊന്നും വന്നില്ല. വിമാനം പിടിക്കുന്നതുപോലെ യാത്രയുടെ ഉന്നവും ഒരു വെടിക്ക് പല പക്ഷികളായിരുന്നു. വരുന്നതിനേക്കാൾ വേഗത്തിൽ തിരിച്ചുപോകണമെന്ന തിടുക്കത്തോടെയായിരുന്നു ഡൽഹിയിലേക്കുള്ള ഓരോ വരവും. ഹൈകമാൻഡിനെ മുഖം കാണിക്കാനാണെങ്കിലും കാത്തുകെട്ടിക്കിടക്കാൻ ഉമ്മൻ ചാണ്ടി തയാറായിരുന്നില്ല. കോൺഗ്രസിന്റെ സ്ഥാനാർഥിനിർണയ ചർച്ച കൊടുമ്പിരിക്കൊണ്ടുനിന്നാലും തിരിച്ചുചെന്നിട്ട് എമ്പാടും പണിയുള്ള മട്ട്.
അനുനയത്തിന്റേതായിരുന്നു ഉമ്മൻ ചാണ്ടിയുടെ ഭരണഭാഷ. കേന്ദ്രവും സംസ്ഥാനവും കോൺഗ്രസും സഖ്യകക്ഷികളും തമ്മിലൊരു സ്വരച്ചേർച്ചക്കുവേണ്ടി കാണിച്ചുപോന്നത് അസാധാരണ മെയ്വഴക്കം. പാർട്ടിയിൽ പക്ഷേ, തനിക്കൊപ്പമുള്ളവരുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചക്കും തയാറാകാത്ത പോരാളി. തെരഞ്ഞെടുപ്പു കാലത്ത് ഉദ്ദേശിച്ച സീറ്റിൽ, ഉദ്ദേശിച്ച സ്ഥാനാർഥിയെ പ്രതിഷ്ഠിച്ചുവെന്ന് ഉറപ്പാകാൻ വൈകിയാൽ ഉമ്മൻ ചാണ്ടിയുടെ മൗനം നീണ്ടുപോകും. തീരുമാനം വൈകുമെന്നായാൽ നേരം കളയാനില്ലെന്ന മട്ടിൽ നാട്ടിലേക്കു പോയ്ക്കളയും. അത്തരം വടംവലികൾക്കൊടുവിൽ ഉമ്മൻ ചാണ്ടി നിർദേശിക്കുന്നവർ പാർട്ടി സ്ഥാനാർഥികളായിട്ടുണ്ടാവും.
അടൂർ പ്രകാശ്, കെ. ബാബു തുടങ്ങി നിരവധി പേർക്ക് ആ കഥകൾ പറയാനുണ്ടാവും. ഉപമുഖ്യമന്ത്രിസ്ഥാനം കൈവിട്ടു പോയതിനെക്കുറിച്ച് രമേശ് ചെന്നിത്തലക്ക് പറയാനുണ്ടാവും. എ ഗ്രൂപ്പിനുവേണ്ടി ഹൈകമാൻഡ് എന്ന ‘സുപ്രീംകോടതി’യിൽ വാദിക്കാനുള്ളതായിരുന്നു ഉമ്മൻ ചാണ്ടിയുടെ ഡൽഹി യാത്രകൾ മിക്കതും.
എ.കെ. ആന്റണിയേക്കാൾ കെ. കരുണാകരൻ ഭയപ്പെട്ട നേതാവാണ് ഉമ്മൻ ചാണ്ടി. എന്നാൽ, ഇന്നും കെ. മുരളീധരനുമായി വിശ്വസ്ത ബന്ധം. ആന്റണിയുടെ നിലപാടുകളെപ്പോലും സ്വാധീനിക്കാൻതക്ക അടുപ്പമുണ്ടായിരുന്നു ഉമ്മൻ ചാണ്ടിക്ക്. രണ്ടു ചേരിയായി നിന്നപ്പോഴും രമേശ് ചെന്നിത്തലക്ക് അങ്ങേയറ്റം വിശ്വാസമുള്ള നേതാവ്. ഉപമുഖ്യമന്ത്രിപദം ആഭ്യന്തരത്തിലേക്ക് ചുരുങ്ങിയതടക്കമുള്ള വെട്ടുതിരുത്തലുകളെപ്പോലും അതിജീവിച്ചുനിന്നു, ആ വിശ്വാസം. സോണിയ ഗാന്ധിക്ക് ഉമ്മൻ ചാണ്ടിയുടെ ജനപ്രിയതയോട് ആദരമായിരുന്നു. രാഹുലിന്റെ രീതികളോടുള്ള വിയോജിപ്പുകൾക്കിടയിലും ആ പരസ്പരാദരം ഒട്ടും കുറഞ്ഞില്ല.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വീണ്ടും തോറ്റ് തലമുറമാറ്റം നടപ്പാക്കിയപ്പോൾ ഉമ്മൻ ചാണ്ടി തട്ടകം മാറണമെന്ന് ഹൈകമാൻഡ് താൽപര്യപ്പെട്ടു. കേരളം വിട്ട് ഒരിടത്തും കഴിയാൻ ആഗ്രഹിക്കാത്ത നേതാവിന് ഹൈകമാൻഡ് നൽകിയ ലാവണം ഡൽഹി. എ.ഐ.സി.സി ജനറൽ സെക്രട്ടറിയെന്ന നിലയിൽ ഏൽപിച്ചുകൊടുത്തത് പാർട്ടി വേരറ്റുപോയ ആന്ധ്രപ്രദേശ്. ജനാരവം ജീവിതത്തുടിപ്പാക്കിയ ഉമ്മൻ ചാണ്ടിക്ക് രണ്ടും വഴങ്ങിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.