നെടുമ്പാശ്ശേരി: അവയവക്കടത്തുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. അറസ്റ്റിലായ സാബിത്തിന്റെ അക്കൗണ്ടുകൾ താൽക്കാലികമായി മരവിപ്പിക്കാൻ ബാങ്കുകൾക്ക് നോട്ടീസ് നൽകും. ഇയാൾ വെളിപ്പെടുത്തിയതല്ലാതെ വേറെ അക്കൗണ്ടുകളുണ്ടോയെന്നതും അടുത്ത ബന്ധുക്കളുടെ അക്കൗണ്ടുകളും പരിശോധിക്കുന്നുണ്ട്.
സാബിത്തുമായി നിരന്തര ബന്ധമുണ്ടായിരുന്ന മലയാളികളായ ഒരു സ്ത്രീയുൾപ്പെടെ ആറുപേരിൽ ഒരാൾ മാത്രമേ പൊലീസിന് വിവരങ്ങൾ നൽകാൻ തയാറായിട്ടുള്ളൂ. അതിനാൽ മറ്റുള്ളവരെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തും. ഇയാൾക്ക് യാത്രക്ക് പതിവായി ടിക്കറ്റുകളും മറ്റും ഏതെങ്കിലും ഏജൻസികളാണോ എടുത്തുനൽകിയിട്ടുള്ളതെന്നതും അന്വേഷിക്കുന്നുണ്ട്.
പരസ്പരവിരുദ്ധ മൊഴികളാണ് സാബിത്ത് നൽകുന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇതുവരെയുള്ള അന്വേഷണത്തിൽ ഇയാൾ അവയവക്കടത്തിലെ പ്രധാനി തന്നെയാണെന്നാണ് പൊലീസ് നിഗമനം. ഇരകളെ ലഭിച്ചാലേ ഇയാളുടെ വെളിപ്പെടുത്തലുകളിൽ എത്രത്തോളം യാഥാർഥ്യമുണ്ടെന്നത് വ്യക്തമാകൂ.
വൃക്ക ദാനം ചെയ്യാൻ സന്നദ്ധമാകുന്നവരെ ഇറാനിലേക്ക് യാത്രക്കുള്ള സൗകര്യമൊരുക്കുന്നതല്ലാതെ മറ്റ് കാര്യങ്ങളിലൊന്നും തനിക്ക് പങ്കില്ലെന്നാണ് ഇയാൾ ആവർത്തിക്കുന്നത്. ഹൈദരാബാദ് കേന്ദ്രീകരിച്ച് പങ്കുണ്ടെന്ന് കരുതുന്ന ചിലരെ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾക്ക് ഹൈദരാബാദ് പൊലീസുമായി അന്വേഷണ സംഘം ബന്ധപ്പെട്ടിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.