ആലപ്പുഴ: അച്ചൻകോവിലാറ്റിൽ ചെന്നിത്തല പള്ളിയോടം മറിഞ്ഞ് കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ചെറുകോൽ സ്വദേശി വിനീഷിന്‍റെ (37) മൃതദേഹമാണ് കിട്ടിയത്. നേരത്തെ, ചെന്നിത്തല സൗത്ത് പരിയാരത്ത് സതീശന്റെ മകൻ ആദിത്യന്‍റെ (16) മൃതദേഹം കണ്ടെടുത്തിരുന്നു.
ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. രണ്ടുപേർക്കായി തിരച്ചിൽ തുടരുകയാണ്. പൊലീസും ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കിട്ടിയത്. ചെന്നിത്തല സ്വദേശി രാഗേഷിനെയും ചെട്ടിക്കുളങ്ങര സ്വദേശിയെയുമാണ് ഇനി കണ്ടെത്താനുള്ളത്.
ആറന്മുള ഉത്രട്ടാതി വള്ളംകളിയിൽ പങ്കെടുക്കുന്നതിനായി നീറ്റിലിറക്കിയ പള്ളിയോടമാണ് അപകടത്തിൽപ്പെട്ടത്. ശനിയാഴ്ച രാവിലെ എട്ടരയോടെ മാവേലിക്കര വലിയപെരുമ്പുഴ കടവിൽ പ്രദക്ഷിണത്തിനിടെയാണ് അപകടം. പമ്പയാറ്റിൽ ചുറ്റിയ ശേഷമാണ് പള്ളിയോടം ആറന്മുളക്ക് പുറപ്പെടുക. ഇതിനിടെയായിരുന്നു അപകടം.
വള്ളത്തിൽ കൂടുതൽ ആളുകൾ ഉണ്ടായിരുന്നതാണ് അപകടത്തിന് കാരണമെന്നാണ് വിവരം. പള്ളിയോടത്തിലേക്ക് കുട്ടികൾ ചാടിക്കയറിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.