തളിപ്പറമ്പ് (കണ്ണൂർ): തദ്ദേശ തെരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലയിലെ പട്ടുവം പഞ്ചായത്തിൽ സി.പി.എം സ്ഥാനാർഥിക്കെതിരെ സി.പി.ഐ സ്ഥാനാർഥി മത്സര രംഗത്ത്. പട്ടുവം സ്വദേശിയും സി.പി.ഐ വെസ്റ്റ് ബ്രാഞ്ച് കമ്മിറ്റി അംഗവുമായ പി. അനിൽകുമാറാണ് എസ്.സി സംവരണ വാർഡായ പടിഞ്ഞാറേച്ചാലിൽ സി.പി.എമ്മിെൻറ എൻ. ചന്ദ്രനെതിരെ മത്സരിക്കുന്നത്.
40 വർഷത്തിലധികമായി എൽ.ഡി.എഫ് ഭരണത്തിലുള്ള പഞ്ചായത്താണ് പട്ടുവം. പടിഞ്ഞാറേച്ചാലിൽ കൂടുതൽ സ്വാധീനമുള്ളതിനാൽ ആ വാർഡ് സി.പി.ഐക്ക് നൽകാൻ സീറ്റുചർച്ചയിൽ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാൽ, മറ്റുചില വാർഡുകളിലാണ് മത്സരത്തിന് അവസരം നൽകിയത്. അത് സി.പി.ഐ നിരസിച്ചു. തുടർന്ന്, പഞ്ചായത്തിലെ 13 വാർഡുകളിലും സി.പി.എം സ്ഥാനാർഥികളെ പ്രഖ്യാപിക്കുകയും പത്രിക സമർപ്പിക്കുകയും ചെയ്തു.
എല്ലാ തവണയും തങ്ങളുടെ ആവശ്യം പരിഗണിക്കാത്തതിനാലാണ് സി.പി.ഐ കല്യാശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നിർദേശപ്രകാരം മത്സരിക്കാൻ തീരുമാനിച്ചതും ബുധനാഴ്ച പത്രിക സമർപ്പണം നടത്തിയതുമെന്ന് പ്രാദേശിക നേതാക്കൾ പറഞ്ഞു. അതേസമയം, പഞ്ചായത്തിലെ മറ്റു വാർഡുകൾ, ജില്ല പഞ്ചായത്ത്, ബ്ലോക്ക് എന്നിവിടങ്ങളിലേക്ക് എൽ.ഡി.എഫ് സ്ഥാനാർഥിയെ പിന്തുണച്ച് പ്രവർത്തിക്കാനാണ് സി.പി.ഐ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.