ലോക്സഭാ തെരഞ്ഞെടുപ്പിനെ എങ്ങനെ നോക്കി കാണുന്നുവെന്നും ചർച്ചയാകേണ്ട വിഷയങ്ങൾ ഏതൊക്കെയെന്നും പ്രമുഖർ പ്രതികരിക്കുന്നു
അരൂർ: തെരഞ്ഞെടുപ്പിൽ ജനപ്രതിനിധികളല്ല, രാഷ്ട്രീയ പാർട്ടി പ്രതിനിധികളാണ് തെരഞ്ഞെടുക്കപ്പെടുന്നത്. ജയിച്ചു കഴിഞ്ഞാലും അവർക്ക് ജനപ്രതിനിധികളായി മാറാനാകുന്നില്ല. പണ്ടൊക്കെ തെരഞ്ഞെടുപ്പ് സാധാരണക്കാരന് വലിയ പ്രതീക്ഷയായിരുന്നു. തെരഞ്ഞെടുക്കപ്പെടുന്ന സർക്കാർ വോട്ടർമാരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കുന്ന തീരുമാനമെടുക്കുമെന്നായിരുന്നു വിശ്വാസം. ഇപ്പോൾ ആരെ തെരഞ്ഞെടുത്താലും തെരഞ്ഞെടുക്കപ്പെടുന്നവർക്ക് മാത്രം മാറ്റമുണ്ടാകുമെന്നാണ് വിശ്വാസം.
രാഷ്ട്രശിൽപികളായ അംബേദ്കറെ പോലുള്ളവർ വിഭാവന ചെയ്തപോലെ തെരഞ്ഞെടുപ്പുകളും സർക്കാറും ജനപ്രതിനിധികളും ഉണ്ടാകുന്നില്ല. തെരഞ്ഞെടുപ്പ് ആകെ പ്രതീക്ഷ നൽകുന്നത് സർക്കാർ ഉദ്യോഗസ്ഥർക്ക് മാത്രമാണ്. അഞ്ചുവർഷം കൂടുമ്പോൾ സർക്കാർ ജീവനക്കാരുടെ മാത്രം ശമ്പളം പരിഷ്കരിക്കുന്നു. കോടികൾ ആസ്തിയുള്ള ഉദ്യോഗസ്ഥർ രാജ്യത്ത് പെരുകുകയാണ്.
വിലക്കയറ്റത്തെ നിയന്ത്രിക്കാൻ ജനപ്രതിനിധികൾക്ക് കഴിയുന്നില്ല. തെരഞ്ഞെടുപ്പ് നടന്നില്ലെങ്കിലും ജനപ്രതിനിധികൾ തെരഞ്ഞെടുക്കപ്പെട്ടില്ലെങ്കിലും കാര്യമായി ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്ന് ജനം വിശ്വസിക്കുന്നു. വോട്ട് ചെയ്യണമെന്നുതന്നെ ആഗ്രഹമില്ല.
തെരഞ്ഞെടുക്കുന്ന ആർക്കും രാജ്യത്തോട് കൂറും സ്നേഹവും ഉണ്ടെന്ന് വിശ്വസിക്കുന്നില്ല. അവനവനു നേട്ടം ഉണ്ടാക്കണമെന്ന് മാത്രമാണ് ചിന്ത. നിലവിലുള്ള ഭരണസംവിധാനത്തിൽ എന്തെങ്കിലും മാറ്റം വരുത്താൻ തെരഞ്ഞെടുപ്പുകൾക്ക് കഴിയുമെന്ന വിശ്വാസവുമില്ല. എന്നാൽ, വർഗീയത എല്ലാ സീമകളും ലംഘിച്ച് നടമാടുമ്പോൾ തെരഞ്ഞെടുപ്പ് അതിനെ ചെറുക്കാൻ ഉപകരിക്കുമെങ്കിൽ സമ്മതിദാനാവകാശം ഉപയോഗിക്കാൻ തന്നെയാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.