കോഴിക്കോട്: ഡൽഹിയിലും തിരുവനന്തപുരത്തും നടക്കുന്ന ചർച്ചകൾക്കൊടുവിൽ ജില്ലയിലെ സ്ഥാനാർഥികളാരായിരിക്കുമെന്ന കാത്തിരിപ്പിലാണ് മുന്നണികളും പ്രവർത്തകരും വോട്ടർമാരും. ഏപ്രിൽ ആറിലേക്ക് കുറച്ചു ദിവസമേ ബാക്കിയുള്ളൂവെന്ന് ഇവർക്കറിയാം. സീറ്റ് ഉറപ്പിച്ച ചിലർ അനൗദ്യോഗിക പ്രചാരണം തുടങ്ങിക്കഴിഞ്ഞു. സീറ്റ് മോഹികളും മണ്ഡലങ്ങളിലൂടെ സജീവമായി ഓടിനടക്കുന്നുണ്ട്. ചിഹ്നം വരച്ച് പ്രവർത്തകരും പലയിടത്തും കാത്തിരിപ്പിലാണ്. കൺവെൻഷനുകളും തുടങ്ങിയിട്ടുണ്ട്. യു.ഡി.എഫിൽ സീറ്റുറപ്പിച്ചത് കുറ്റ്യാടി എം.എൽ.എ പാറക്കൽ അബ്ദുല്ലയും കോഴിക്കോട് സൗത്തിലെ ജനപ്രതിനിധി എം.കെ. മുനീറും നാദാപുരത്ത് കെ.പി.സി.സി ജനറൽ സെക്രട്ടറി കെ. പ്രവീൺ കുമാറുമാണ്. മുനീറിന് കൊടുവള്ളിയോ സൗത്തോ കിട്ടും.
കഴിഞ്ഞ തവണ നാദാപുരത്ത് തോറ്റ പ്രവീൺ കുമാർ കഴിഞ്ഞ അഞ്ചുവർഷമായി മണ്ഡലത്തിൽ സ്ഥിരംസാന്നിധ്യമാണ്. പേരാമ്പ്രയിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായി ടി.പി. രാമകൃഷ്ണൻ വീണ്ടും ഇറങ്ങുകയാണ്. എന്നാൽ, യു.ഡി.എഫിൽ ഏതു കക്ഷി മത്സരിക്കുമെന്ന് തീരുമാനമായിട്ടില്ല. തീരുമാനം വൈകുന്നതിൽ പ്രവർത്തകർ നിരാശയിലാണ്.
വടകരയിൽ എൽ.ജെ.ഡിയും ആർ.എം.പിയും സ്ഥാനാർഥികളെ ഉടൻ പ്രഖ്യാപിക്കും. സി.പി.എം സ്ഥാനാർഥികളെല്ലാം പാർട്ടിയുടെ ഔദ്യോഗിക തീരുമാനത്തിനായി കാത്തിരിക്കുകയാണ്. മണ്ഡലങ്ങളിലേക്ക് അനൗദ്യോഗിക പ്രചാരണത്തിനുപോലും ആരും എത്തിയിട്ടില്ല.
കോഴിക്കോട് നോർത്തിൽ എ. പ്രദീപ് കുമാറിനു പകരം പരിഗണിക്കുന്ന മുൻ മേയർ തോട്ടത്തിൽ രവീന്ദ്രൻ പ്രഖ്യാപനം വന്നാൽ ഉടനടി പ്രചാരണം തുടങ്ങും. കൊടുവള്ളിയിൽ സീറ്റുറപ്പിച്ച കാരാട്ട് റസാഖ് വികസന യാത്രയുമായി മണ്ഡലത്തിൽ പര്യടനം നടത്തുന്നുണ്ട്. എലത്തൂരിൽ എ.കെ. ശശീന്ദ്രെൻറ കാര്യത്തിൽ എൻ.സി.പി കേന്ദ്ര പാർലമെൻററി ബോർഡ് പ്രഖ്യാപനം ഉടനുണ്ടാകും.
ബാലുേശ്ശരിയിൽ നേരത്തേ എത്തി പൊതുപരിപാടിയിൽ പങ്കെടുത്തിരുന്ന നടൻ ധർമജൻ ബോൾഗാട്ടി യു.ഡി.എഫ് സ്ഥാനാർഥിയാകുമെന്നാണ് പ്രതീക്ഷ. നിലവിൽ ധർമജൻ നാട്ടിലേക്ക് പോയിരിക്കുകയാണ്.
കെ.പി.സി.സി പ്രഖ്യാപിക്കുന്ന ഏതു സ്ഥാനാർഥിയെയും ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നാണ് നിയോജകമണ്ഡലം കോൺഗ്രസ് കമ്മിറ്റി പറയുന്നത്. െകായിലാണ്ടിയിൽ കഴിഞ്ഞ വർഷം പരാജയപ്പെട്ട യു.ഡി.എഫ് സ്ഥാനാർഥി എൻ. സുബ്രഹ്മണ്യൻ മണ്ഡലത്തിൽ നിറഞ്ഞുനിൽക്കുന്നുണ്ട്.
എൻ.ഡി.എയിൽ ബി.ഡി.ജെ.എസിന് ഏതു സീറ്റ് കൊടുക്കണമെന്ന് ബി.ജെ.പി തീരുമാനിച്ചിട്ടില്ല. വരും ദിവസങ്ങളിൽ ബി.ജെ.പിയുടെ സ്ഥാനാർഥിപ്പട്ടികക്ക് അംഗീകാരം നൽകും. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് നോർത്തിൽ ഉടൻ പ്രചാരണം തുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.