തൃശൂർ: തട്ടിപ്പ് കേസിൽ പിടിയിലായ സേഫ് ആൻഡ് സ്ട്രോങ് കമ്പനി ഉടമ അരിമ്പൂർ കൈപ്പിള്ളി പ്രവീൺ റാണക്കെതിരെ (കെ.പി. പ്രവീൺ) ചട്ടവിരുദ്ധ നിക്ഷേപ നിരോധന നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങളും വഞ്ചനക്കുറ്റവും ചുമത്തി. കഴിഞ്ഞദിവസം പിടിയിലായ ഇയാളുടെ അറസ്റ്റ് തൃശൂർ ഈസ്റ്റ് പൊലീസ് രേഖപ്പെടുത്തി. പൊള്ളാച്ചി ദേവരായപുരത്തെ ക്വാറിയിൽ എത്തിയശേഷം ഇതരസംസ്ഥാന തൊഴിലാളിയുടെ ഫോണിൽനിന്ന് പ്രവീൺ റാണ ഭാര്യയെ വിളിച്ചിരുന്നു. ഈ ഫോൺ സംഭാഷണ ഉറവിടം പിന്തുടർന്നാണ് പിടികൂടിയതെന്നാണ് പൊലീസ് വിശദീകരണം.
വെസ്റ്റ്, പീച്ചി, കുന്നംകുളം, ചേർപ്പ്, വിയ്യൂർ എന്നിവിടങ്ങളിലും ഇയാൾക്കെതിരെ കേസുകളുണ്ട്. പൊള്ളാച്ചിക്കടുത്ത് ദേവരായപുരത്ത് നിന്നാണ് ബുധനാഴ്ച പ്രവീൺ റാണയെ പിടികൂടിയത്. കേരളത്തിലും തമിഴ്നാട്ടിലും ശാഖകളുള്ള സേഫ് ആൻഡ് സ്ട്രോങ് നിധി കമ്പനിയിലൂടെ 48 ശതമാനത്തോളം പലിശ വാഗ്ദാനം ചെയ്തും ഫ്രാഞ്ചൈസി നൽകാമെന്നറിയിച്ചും 200 കോടിയോളം നിക്ഷേപമായി സ്വീകരിച്ച് തട്ടിപ്പ് നടത്തിയെന്നാണ് പരാതി.
ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച ഉച്ച വരെയും വിശദമായി ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിൽ പൂർണമായി സഹകരിച്ചതായാണ് സൂചന. 16 കോടിയോളം രൂപ കണ്ണൂര്‍ സ്വദേശിയായ പങ്കാളിക്ക് കൈമാറിയതായും പാലക്കാട് 55 സെന്റ് സ്ഥലമുള്ളതായും പ്രവീൺ റാണ പൊലീസിനോട് പറഞ്ഞു.
കൊച്ചിയിൽനിന്ന് സ്വകാര്യ വാഹനത്തിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വാഹന വിവരങ്ങൾ പാലിയേക്കരയിലെയും പന്നിയങ്കരയിലെയും ടോൾ ബൂത്തുകളിൽ രേഖപ്പെടുത്തിയിരുന്നു.
പെരുമ്പാവൂർ സ്വദേശി ജോയ് പാട്ടത്തിന് എടുത്ത് നടത്തുന്നതാണ് ഇയാൾ ഒളിവിൽ കഴിഞ്ഞ പാറമട. അതേസമയം, റാണയുടെ പക്കല്‍നിന്ന് ആറ് ഹാര്‍ഡ് ഡിസ്കുകള്‍ കണ്ടെത്തി. ഇവ പൊലീസ് സൈബർ വിഭാഗം പരിശോധിച്ചുവരുകയാണ്. സാമ്പത്തിക ഇടപാടുകളടക്കം ഹാർഡ് ഡിസ്കകിൽ ഉള്ളതായാണ് സൂചന. റാണ പടമിടപാട് നടത്തിയ രണ്ട് ബാങ്ക് അക്കൗണ്ട് വിവരങ്ങളും പരിശോധിക്കുന്നുണ്ട്. തൃശൂർ ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനക്കുശേഷം തൃശൂർ പുഴക്കലിലെ കോർപറേറ്റ് ഓഫിസിലും ഒളിവിൽ കഴിഞ്ഞ ചിലവന്നൂരിലെ ഫ്ലാറ്റിലുമെത്തിച്ച് തെളിവെടുപ്പ് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.