ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളി ടൗണിലെ പുതിയ വീടിനു സമീപത്ത്
പൊതുദർശനത്തിന് പന്തലൊരുങ്ങുന്നു
കോട്ടയം: ഉമ്മൻ ചാണ്ടിയുടെ സംസ്കാരശുശ്രൂഷകൾ പുതുപ്പള്ളികവലയിൽ പുതുതായി നിർമിക്കുന്ന വീടിന്റെ മുറ്റത്ത്. കുടുംബവീടായ പുതുപ്പള്ളിയിലെ കരോട്ട് വള്ളക്കാലിൽനിന്ന് മൃതദേഹം അവിടെ എത്തിക്കും. തുടർന്ന് ഉച്ചക്ക് 12ന് ഭവനത്തിലെ അവസാനഘട്ടശുശ്രൂഷ നടക്കും. വീട് നിർമാണം പൂർത്തിയായിട്ടില്ലാത്തതിനാൽ മുറ്റത്ത് മൃതദേഹം വെക്കാനായി വലിയ പന്തൽ തയാറാക്കിയിട്ടുണ്ട്. ഇവിടെയാകും ശുശ്രൂഷ.
പുതുപ്പള്ളിയിൽ സ്വന്തമായി വീടെന്ന വലിയ സ്വപ്നത്തിലായിരുന്നു ഉമ്മൻ ചാണ്ടി. നിർമാണം തുടങ്ങിയെങ്കിലും പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല. ഇതോടെ മക്കൾ പിതാവിന്റെ പ്രാർഥന ശുശ്രൂഷകൾ പുതിയവീട് നിർമിക്കുന്നിടത്ത് നടത്തണമെന്ന ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. നിര്‍മാണം നടക്കുന്ന ഭവനത്തില്‍ നടക്കുന്ന സംസ്കാരശുശ്രൂഷകള്‍ക്ക് കോട്ടയം ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ ദീയസ്കോറോസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിക്കും. ഇതര ക്രൈസ്തവ സഭകളിലെ മെത്രാപ്പോലീത്തമാരും ബിഷപ്പുമാരും സഹകാര്‍മികത്വം വഹിക്കും. പുതുപ്പള്ളി പള്ളി വികാരി ഫാ. വര്‍ഗീസ് വര്‍ഗീസ് നേതൃത്വം നല്‍കും.
ഒരു മണിക്ക് പള്ളിയിലേക്കുള്ള വിലാപയാത്ര ആരംഭിക്കും. പുതുപ്പള്ളി കവല, അങ്ങാടി വഴി പള്ളിമുറ്റത്തേക്ക് പ്രവേശിക്കും. പള്ളിയുടെ വടക്കുവശത്ത് പ്രത്യേകം തയാറാക്കിയ പന്തലില്‍ രണ്ടു മുതല്‍ 3.30 വരെ പൊതുദര്‍ശനം നടക്കും.
സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ഡോ. തിയഡോഷ്യസ് മാര്‍ത്തോമ മെത്രാപ്പോലീത്ത, കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ്, ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന് പിള്ള, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എന്നിവര്‍ പള്ളിയിലെത്തി അന്തിമോപചാരം അര്‍പ്പിക്കും. സഭയിലെ 24 മെത്രാപ്പോലീത്തമാരും സംസ്കാര കർമങ്ങളുടെ സഹകാര്‍മികത്വം വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.