മുരളീധരന്‍റെയും സുരേന്ദ്രന്‍റെയും സ്വത്ത് വിവരം ഇ.ഡി അന്വേഷിക്കണം -സലീം മടവൂർ

കോഴിേക്കാട്: കേന്ദ്രമന്ത്രി വി. മുരളീധരന്‍റെയും ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രന്‍റെയും സ്വത്തുവിവരം അന്വേഷിക്കാന്‍ എന്‍ഫോഴ്‌സ്‌മെൻറ ഡയറക്ടറേറ്റ് തയാറാവണമെന്ന് ലോക് താന്ത്രിക് യുവജനതാദള്‍ (എല്‍.വൈ.ജെ.ഡി) ദേശീയ പ്രസിഡൻറ് സലീം മടവൂര്‍ ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട്ട് ബി.ജെ.പി ഉന്നതരുമായി വളരെ അടുപ്പമുള്ള, ഹോട്ടല്‍ , റിയല്‍ എസ്‌റ്റേറ്റ്, ജ്വല്ലറി മേഖലയില്‍ വന്‍തോതില്‍ നിക്ഷേപമുള്ള വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളില്‍ തെരഞ്ഞെടുപ്പ് സമയത്ത് വന്‍തോതില്‍ അനധികൃത നിക്ഷേപം നടന്നിട്ടുണ്ട്. ചില ഉന്നത ബി.ജെ.പി നേതാക്കളുടെ കള്ളപ്പണം വെളുപ്പിക്കുന്നത് ഈ സ്ഥാപനം കേന്ദ്രീകരിച്ചാണെന്ന് അദ്ദേഹം ആരോപിച്ചു.

വ്യവസായിയായ ധര്‍മരാജന്‍ കൊണ്ടുവന്ന പണത്തിന്‍റെ സ്രോതസ്സാണ് ഇ.ഡി അന്വേഷിക്കേണ്ടത്. മൂന്നരക്കോടി രൂപ കൊള്ളയടിക്കപ്പെട്ടതായി വാർത്ത വന്നതോടെ ബി.ജെ.പിക്കു വേണ്ടി വാദി ചമഞ്ഞ ധര്‍മരാജനും കൊള്ളക്കാരും തമ്മില്‍ ബി ജെ.പി തൃശൂര്‍ ജില്ല കമ്മറ്റി ഓഫിസ് കേന്ദ്രീകരിച്ച് ഒത്തുതീര്‍പ്പുണ്ടാക്കിയിട്ടുണ്ട്. ഇതുപ്രകാരം ഒന്നരക്കോടി പ്രതികള്‍ എടുക്കുകയും രണ്ട് കോടി ബി.ജെ.പിക്ക് തിരികെ നല്‍കുകയും ചെയ്തു.

അതുകൊണ്ടാണ് പൊലീസിന് പ്രതികളില്‍ നിന്ന് ഒന്നരക്കോടി രൂപ മാത്രം ലഭിച്ചത്. അവശേഷിക്കുന്ന രണ്ട് കോടി ലഭിക്കണമെങ്കില്‍ ധര്‍മരാജനെ നുണപരിശോധനക്ക് വിധേയനാക്കണം. പാലക്കാട് ജില്ലയിലേക്ക് കൊടുത്തുവിട്ട നാല് കോടിയും കൊള്ളയടിക്കപ്പെട്ട ശേഷം വീതം വെച്ച് ഒത്തുതീര്‍പ്പുണ്ടാക്കിയതാണ്. കേസിലെ പ്രതികളുമായി പ്രതിപ്പട്ടിക പുറത്തു വരുന്നതിനു മുമ്പേ ബി.ജെ.പി തൃശൂര്‍ ജില്ല പ്രസിഡൻറ് അനീഷ് കുമാര്‍ നടത്തിയ കൂടിക്കാഴ്ച ദുരൂഹമാണ്. ഇയാള്‍ നടത്തിയത് തെളിവുകള്‍ നശിപ്പിക്കാനുള്ള ഗൂഢാലോചനയാണ്. ഇയാള്‍ക്കെതിരേ തെളിവ് നശിപ്പിച്ചതിനും ഗൂഢാലോചനക്കും കേസ്സെടുക്കണം.

ബി.ജെ.പിയുടെ ബൗദ്ധിക പ്രമുഖ് ടി.ജി. മോഹന്‍ ദാസിന്‍റെ ശബ്ദ സന്ദേശം കള്ളപ്പണ ഇടപാടില്‍ ബി.ജെ.പിക്ക് പങ്കുണ്ടെന്ന ആരോപണം ശരിവെക്കുന്നു. രാജ്യദ്രോഹക്കുറ്റം നടത്തിയ നേതാക്കളെ പുറത്താക്കി ബി.ജെ.പിയെ ശുദ്ധീകരിക്കുന്നതിനു പകരം കള്ളപ്പണക്കാരെ സംരക്ഷിക്കാനാണ് ബി.ജെ.പി നേതാക്കള്‍ ഗ്രൂപ്പ് മറന്ന് മത്സരിക്കുന്നത്. ആരോപണങ്ങള്‍ക്ക് ഉത്തരം നല്‍കാതെ പുതിയ ആരോപണങ്ങള്‍ ഉന്നയിച്ച് ശ്രദ്ധ തിരിക്കണമെന്ന് പറയുന്നത് സംഘപരിവാര്‍ രാഷ്ട്രീയത്തിന്‍റെ ദയനീയ മുഖം വെളിവാക്കുന്നു.

മഞ്ചേശ്വരത്ത് സുന്ദര ഉയര്‍ത്തിയ ആരോപണവും പ്രസീത അഴീക്കോട് ഉന്നയിച്ച ആരോപണവും തെരഞ്ഞെടുപ്പ് കമീഷന്‍ അന്വേഷിക്കണമെന്നും സലീം മടവൂർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സംസ്ഥാന ഭാരവാഹികളായ സി. സുജിത്ത്, നിഷാദ് പൊന്നംകണ്ടി, ജില്ല പ്രസിഡൻറ് രാമചന്ദ്രന്‍ കുയ്യണ്ടി എന്നിവരും പങ്കെടുത്തു. 

Tags:    
News Summary - Property information of Muraleedharan and Surendran should be investigated by ED - Salim Madavoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.