തിരുവനന്തപുരം: ഒന്നിലേറെ റാങ്ക് പട്ടികകളിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്ക് താൽപര്യമുള്ള ഒരു ലിസ്റ്റിൽ പേര് നിലനിർത്തി മറ്റുള്ളവയിൽനിന്ന് ഒഴിവാകാൻ പ്രത്യേക അപേക്ഷയുമായി കേരള പബ്ലിക് സർവിസ് കമീഷൻ. അപേക്ഷ പി.എസ്.സി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഇത് ഡൗൺലോഡ് ചെയ്ത് ഉദ്യോഗാർഥികൾക്ക് ഉപയോഗിക്കാം.
ഉദ്യോഗാർഥിയുടെ പാസ്പോർട്ട് സൈസ് ഫോട്ടോയും റാങ്ക് ലിസ്റ്റ് സംബന്ധമായ വിവരങ്ങളും ഉൾപ്പെടുത്തിയുള്ള അപേക്ഷ ഗസറ്റഡ് ഓഫിസർ സാക്ഷ്യപ്പെടുത്തണം. ഇതോടൊപ്പം നോട്ടറി സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലവും ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുമാണ് റാങ്ക് ലിസ്റ്റിൽനിന്ന് ഒഴിവാകാനുള്ള അപേക്ഷക്കൊപ്പം ഉദ്യോഗാർഥികൾ പി.എസ്.സിക്ക് നൽകേണ്ടത്. എന്തുകൊണ്ടാണ് റാങ്ക് ലിസ്റ്റിൽനിന്ന് ഒഴിവാകുന്നതെന്ന കാര്യവും അപേക്ഷയിൽ വ്യക്തമാക്കിയിരിക്കണം.
നേരേത്ത റാങ്ക് ലിസ്റ്റിൽനിന്ന് ഒഴിവാകാൻ വെള്ളപേപ്പറിൽ ഉദ്യോഗാർഥികൾ എഴുതി നൽകുന്ന അപേക്ഷയാണ് രേഖയായി പി.എസ്.സി സ്വീകരിച്ചിരുന്നത്. ഇത് തട്ടിപ്പുകൾക്കും ഇടയാക്കിയിരിക്കുന്നു. കോട്ടയത്ത് ഉദ്യോഗാർഥി അറിയാതെ വ്യാജ സത്യവാങ്മൂലം നൽകി റാങ്ക് ലിസ്റ്റിൽനിന്ന് പേര് നീക്കം ചെയ്യപ്പെട്ടത് വിവാദമായിരുന്നു. സപ്ലൈകോയിലെ അസി.സെയിൽസ്മാൻ തസ്തികയിലായിരുന്നു തട്ടിപ്പ്. ഇതിന് ശേഷമാണ് നടപടികൾ കൂടുതൽ സുതാര്യമാക്കാൻ കമീഷൻ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.