കള്ളക്കടത്ത് സ്വർണം വാങ്ങുന്നത് ആര്? എന്ത് കൊണ്ട് ആ വഴിക്ക് അന്വേഷിക്കുന്നില്ല? -പിണറായിയോട് പി.വി. അൻവർ

നിലമ്പൂർ: കരിപ്പൂർ വിമാനത്താവളം വഴി വൻതോതിൽ സ്വർണക്കടത്ത് നടക്കു​ന്നുവെന്ന് പറയുന്ന മുഖ്യമന്ത്രി, ആ സ്വർണം ആർക്കുവേണ്ടിയാണ് കടത്തുന്നത് എന്ന് അന്വേഷിക്കാൻ താൽപര്യം കാണിക്കാത്ത​ത് എന്തുകൊണ്ടാണെന്ന് പി.വി. അൻവർ എം.എൽ.എ. ഇക്കാര്യത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വർണം കൊടുത്തുവിടുന്നത് വിദേശത്തുനിന്നായതിനാൽ ഉറവിടം സംബന്ധിച്ച് അന്വേഷിക്കാൻ ബുദ്ധിമുട്ട് ഉണ്ടായേക്കാം. എന്നാൽ, ഇവിടെ ആരാണ് ഈ സ്വർണം കൈപ്പറ്റുന്നത് എന്ന് പൊലീസിന് എളുപ്പത്തിൽ അന്വേഷിച്ച് കണ്ട് പിടിക്കാമല്ലോ. എന്താണ് ആ വഴിക്ക് അന്വേഷണം നടത്താത്തത്. സ്വർണക്കടത്തിൽ കാരിയർമാരായി പിടിക്കപ്പെടുന്ന, വിദേശത്ത് ചെറിയ ശമ്പളത്തിന് ജോലി ചെയ്യുന്ന യുവാക്കളിൽ അന്വേഷണം അവസാനിപ്പിക്കാതെ ആ സ്വർണം ആർക്കുവേണ്ടിയാണ് കൊണ്ടുവരുന്നത് എന്ന് അന്വേഷിക്കണമെന്നും അൻവർ ആവശ്യപ്പെട്ടു.

‘ഞാൻ പറഞ്ഞ വിഷയങ്ങളിൽ ജുഡീഷ്യൽ അന്വേഷണം നടത്താൻ വെല്ലുവിളിക്കുന്നു. അതിൽ എന്നെയും ഉൾപ്പെടുത്തിക്കോളൂ. കള്ളക്കടത്ത് സ്വർണം ​ആര്, ആർക്ക് ​കൊണ്ടുവരുന്നു എന്ന് സർക്കാർ ഇതുവരെ അന്വേഷിച്ചോ? വിദേശത്ത് നിന്ന് കൊണ്ടുവരുന്നതായതിനാൽ ആര് കൊടുത്തുവിടുന്നുവെന്നത് കണ്ടുപിടിക്കാൻ പ്രയാസമായിരിക്കും. എന്നാൽ, ഇവിടെ എത്തിക്കുന്ന സ്വർണം ആരാണ് കൈപ്പറ്റുന്നത് എന്ന് കണ്ടെത്താൻ പൊലീസിന് കഴിയുമല്ലോ? എന്താണ് ആ വഴിക്ക് അന്വേഷണം നടത്താത്തത്?’ -അദ്ദേഹം ചോദിച്ചു.

‘സുജിത് ദാസും അജിത് കുമാറും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയും ഉൾപ്പെട്ട സംഘമാണ് ഈ മൂന്നുകൊല്ലം സ്വർണ വേട്ടയും സ്വർണം പൊട്ടിക്കലും നടത്തിയത്. മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടെങ്കിൽ ജുഡീഷ്യൽ അന്വേഷണം നടത്തട്ടെ. ഞാൻ ഉന്നയിച്ച ആരോപണങ്ങളിൽ അന്വേഷണ സംഘം നാളെ റിപ്പോർട്ട് നൽകാനിരിക്കുകയാണ്. അതിൽ ഇന്നലെ വൈകീട്ടാണ് വിജിലൻസ് എന്റെ മൊ​ഴിയെടുക്കാൻ എത്തിയത്്. എത്ര അപഹാസ്യമാണിത്. നാളത്തെ റിപ്പോർട്ടിന് ഇന്ന് മൊഴി തരാൻ സൗകര്യമില്ലെന്ന് ഞാൻ പറഞ്ഞു. ഞാൻ പരാതി നൽകി ഒരുമാസം കഴിഞ്ഞിട്ട് ഇ​പ്പോഴാണോ മൊഴി എടുക്കേണ്ടത്?’ -അൻവർ ചോദിച്ചു

ഹിന്ദു ദിനപത്രത്തിൽ വന്ന മുഖ്യമന്ത്രിയുടെ മലപ്പുറം വിരുദ്ധ പരാമർശം തെറ്റാണെങ്കിൽ തിരുത്താൻ എന്തിനാണ് 32 മണിക്കൂർ കാത്തിരുന്നത്. ആ തിരുത്ത് ഒട്ടും ആത്മാർത്ഥത ഉള്ളതല്ല. മുഖ്യമന്ത്രി നേരത്തെ തന്നെ പറഞ്ഞ കാര്യങ്ങളാണ് അഭിമുഖത്തിലുള്ളത്. അത് വിവാദമായതോടെ പത്രമിറങ്ങി രണ്ടാം ദിവസം 32 മണിക്കൂർ പിന്നിട്ടപ്പോഴാണ് തിരുത്തൽ നാടകം കളിച്ചത്. ഇതൊക്കെ നാടകമാണെന്ന് എല്ലാവർക്കും അറിയാം -അൻവർ മാധ്യമങ്ങളോട് പറഞ്ഞു.

തിരുത്തൽ ആത്മാർത്ഥതയുള്ളതാണെങ്കിൽ പത്രം രാവിലെ കേരളത്തിൽ ഇറങ്ങിയ ഉടൻ മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് വാർത്താ കുറിപ്പ് ഇറക്കണമായിരുന്നു. അതുണ്ടായില്ല. ഒരു രക്ഷയുമില്ലാതായപ്പോഴാണ് ഈ പറയുന്ന നാടകം ഉണ്ടായത്. മലപ്പുറത്താണ് ഏറ്റവും കൂടുതൽ സ്വർണം പിടിക്കുന്നതെന്നും കള്ളക്കടത്ത് നടക്കുന്നതെന്നും മുഖ്യമന്ത്രി ഇതിനുമുമ്പും പറഞ്ഞിട്ടുണ്ട്. ഈ പണം ദേശദ്രോഹപ്രവർത്തനത്തിന് പോകുന്നുണ്ടെന്നും അ​ദ്ദേഹം പറഞ്ഞതാണ്.

ഈയിടെയായി മലപ്പുറം ജില്ലയെ കുറിച്ച് അദ്ദേഹത്തിന്റെ സ്ഥിരമായി അഭിപ്രായമാണിത്. മുസ്‍ലിം ഭൂരിപക്ഷ ജില്ലയായ മലപ്പുറം ദേശദ്രോഹികളുടെ താവളമാണെന്ന് ഇന്ത്യയെ മൊത്തം അറിയിക്കാനാണ് ഇംഗ്ലീഷ് ദിനപത്രമായ ഹിന്ദുവിന് ഡൽഹിയിൽ വെച്ച് ഇന്റർവ്യൂ കൊടുത്തത്. ബി.ജെ.പി ​ഓഫിസിലും ആർ.എസ്.എസ് കേന്ദ്രത്തിലും അത് ചർച്ചയാവണമെന്ന ഉദ്ദേശത്തിലാണ് ആ അഭിമുഖം. മുഖ്യമന്ത്രിയുടെ അഭിമുഖത്തിന്റെ റെക്കോർഡ് പുറത്ത് വിടാൻ വെല്ലുവിളിക്കുന്നു. ഇന്നലെ ​വൈകീട്ടാണ് കോഴിക്കോട് എയർപോർട്ട് എന്ന വാക്ക് ആദ്യമായി മുഖ്യമന്ത്രി പറഞ്ഞത്. മലപ്പുറം എന്നത് മാറ്റി കരിപ്പൂർ എയർ​പോർട്ടും കോഴിക്കോട് എയർപോർട്ടുമായി മാറ്റിയതിൽ മുഖ്യമന്ത്ര​ിയോട് നന്ദിയുണ്ട് -അൻവർ പറഞ്ഞു.

Tags:    
News Summary - PV anvar demands judicial probe in gold smuggling

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.