കോഴിക്കോട്: ദേശീയാരോഗ്യ മിഷൻ (എൻ.എച്ച്.എം) പരിഷ്കരിച്ച വേതനനിരക്ക് നഗരാരോഗ്യ (അർബൻ ഹെൽത്ത് ആൻഡ് വെൽനസ്) കേന്ദ്രങ്ങളിലെ ജീവനക്കാർക്കും നൽകി ഉത്തരവ്. ചികിത്സ കേന്ദ്രമെന്നതിലുപരി പ്രതിരോധ പ്രവർത്തനങ്ങളുടെ കേന്ദ്രങ്ങളെന്ന നിലയിലേക്ക് ഗ്രാമങ്ങളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ റൂറൽ ഹെൽത്ത് ആൻഡ് വെൽനസ് സെന്ററാക്കി നേരത്തേതന്നെ മാറ്റിയിരുന്നു. ഇതിന്റെ ഭാഗമായി സെന്ററുകൾക്ക് വേണ്ടത്ര ആരോഗ്യ പ്രവർത്തകരെയും വേതന പരിഷ്കരണവും അനുവദിച്ചിരുന്നു. ജോലി ഭാരം ഏറെയുള്ളതിനാലാണ് വേതന പരിഷ്കരണം നടത്തിയത്.
എന്നാൽ, പ്രതിരോധ പ്രവർത്തനങ്ങൾ നഗരങ്ങളിലും ഊർജിതപ്പെടുത്തുന്നതിന്റെ ഭാഗമായി നഗരത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ പിന്നീട് നഗരാരോഗ്യ സെന്ററുകളാക്കി ഉയർത്തി കൂടുതൽ ജീവനക്കാരെ അനുവദിച്ചു. എൻ.എച്ച്.എം മാനദണ്ഡ പ്രകാരം നിയമിച്ച ‘നഗരാരോഗ്യ’ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വേതനം നൽകിവരുന്നത് എൻ.എച്ച്.എം മാനദണ്ഡം പാലിച്ചാണെങ്കിലും ഗ്രാമപ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ആരോഗ്യ പ്രവർത്തകർക്ക് നൽകിയിരുന്ന പരിഷ്കകരിച്ച വേതനം നഗരമേഖലയിലെ പ്രവർത്തകർക്ക് നൽകിയിരുന്നില്ല.
ഇതുമായി ബന്ധപ്പെട്ട ഉത്തരവോ മാർഗനിർദേശങ്ങളോ നഗരസഭകൾക്ക് ലഭിച്ചിട്ടില്ലെന്ന കാരണത്താലാണ് പരിഷ്കരിച്ച വേതന നിരക്ക് നഗരാരോഗ്യ കേന്ദ്രങ്ങളിലെ ജീവനക്കാർക്ക് നൽകാതിരുന്നത്.
ഇക്കാര്യത്തിൽ തദ്ദേശഭരണ സ്ഥാപനങ്ങൾക്കുള്ള വ്യക്തത ആവശ്യപ്പെട്ട് അപേക്ഷ നൽകിയതിനെതുടർന്നാണ് പുതിയ ഉത്തരവ്.
നഗരാരോഗ്യ സെന്ററുകളുടെ സുഗമമായ നടത്തിപ്പിന് ജീവനക്കാരുടെ വേതന വർധന അനിവാര്യമാണെന്നും നിലവിലുള്ള വേതന നിരക്ക് പ്രകാരം ജീവനക്കാരെ ലഭിക്കാൻ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും പ്രിൻസിപ്പൽ ഡയറക്ടർ സർക്കാറിനെ അറിയിച്ചിരുന്നു. നിയമനം നേടിയ നഗരാരോഗ്യ (അർബൻ ഹെൽത്ത് ആൻഡ് വെൽനസ്) സെന്ററ്ററുകളിലെ ജീവനക്കാർ വേതന കുറവുമൂലം ജോലിയിൽ പ്രവേശിക്കാതിരിക്കുന്ന പ്രവണതയും പ്രിൻസിപ്പൽ ഡയറക്ടർ സർക്കാറിനെ ധരിപ്പിച്ചിരുന്നു. സംസ്ഥാനത്തെ ആയിരക്കണക്കിന് ആരോഗ്യ പ്രവർത്തകർക്ക് വേതനനിരക്ക് പ്രയോജനപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.