തിരുവനന്തപുരം: ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് ആർ.എസ്.എസ് നടത്തുന്ന ആയുധപരിശീലനത്തിന് കോൺഗ്രസുകാർ ഒത്താശ നൽകുെന്നന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിയമസഭയിൽ നടത്തിയ പ്രസ്താവന പ്രതിപക്ഷ ബഹളത്തിനും നടുത്തളത്തിലിറങ്ങി പ്രതിഷേധത്തിനും കാരണമായി. ഒടുവിൽ മന്ത്രി ഖേദം പ്രകടിപ്പിച്ച് തടിയൂരി. ദേവസ്വവുമായി ബന്ധപ്പെട്ട ധനാഭ്യർഥന ചർച്ചക്ക് മറുപടി പറയവെയാണ് കടകംപള്ളി വിവാദ പരാമർശം നടത്തിയത്. ഉപദേശക സമിതി അംഗങ്ങൾ എന്ന പേരിലാണ് ആർ.ആർ.എസുകാർ ചില പ്രാദേശിക കോൺഗ്രസുകാരുടെ ഒത്താശയോടെ ക്ഷേത്രങ്ങളിൽ ആയുധപരിശീലനം നടത്തുന്നതെന്നാണ് മന്ത്രി പറഞ്ഞത്. ഇതിന് തെളിവുണ്ടോയെന്ന് പ്രതിപക്ഷ നിരയിൽനിന്ന് അപ്പോൾതന്നെ ചോദ്യമുയർന്നു. തെളിവ് താൻ നൽകാമെന്നും കോൺഗ്രസ് നേതൃത്വം അത് ശ്രദ്ധിക്കണമെന്നും ചൂണ്ടിക്കാട്ടി കടകംപള്ളി സംസാരം തുടർന്നു. ഇതോടെ പ്രതിപക്ഷം ബഹളം വെച്ചു. സ്പീക്കർ ഇടപെട്ട് മറ്റ് വിഷയങ്ങൾ സംസാരിക്കാൻ മന്ത്രിയോട് ആവശ്യപ്പെെട്ടങ്കിലും കടകംപള്ളി അത് ചെവിക്കൊണ്ടില്ല. അതോടെ ഒച്ചപ്പാടുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി.
ഇതിനിടെ വി.ടി. ബൽറാം ക്രമപ്രശ്നവുമായി എഴുന്നേറ്റു. ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് ആർ.എസ്.എസ് ആയുധ പരിശീലനം നടത്തുന്നുണ്ടോയെന്ന ചോദ്യത്തിന് അപ്രകാരം ശ്രദ്ധയിൽെപട്ടിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട് കേസുകൾ എടുത്തിട്ടില്ലെന്നും മുഖ്യമന്ത്രി നൽകിയ മറുപടി ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കിട്ടാത്ത വിവരം എവിടെ നിന്നാണ് കടകംപള്ളിക്ക് കിട്ടിയതെന്ന് ബൽറാം ചോദിച്ചു. പ്രാദേശിക കോൺഗ്രസ് നേതാക്കളാണ് ഇതിന് പിന്നിലെന്നും കോൺഗ്രസ് നേതൃത്വം അത് ശ്രദ്ധിക്കണമെന്നും മാത്രമാണ് താൻ പറഞ്ഞതെന്നും കടകംപള്ളി സമർഥിച്ചു.
ഇതോടെ വീണ്ടും ബഹളമായി. ഭരണപക്ഷം കടകംപള്ളിക്ക് പിന്തുണയുമായി വന്നതോടെ പ്രതിപക്ഷ നേതാവ് എഴുന്നേറ്റു. പ്രയോഗം പിൻവലിച്ച് ഖേദപ്രകടനം നടത്തണമെന്നും സഭാരേഖയിൽനിന്ന് പരാമർശം നീക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മഹത്തായ പ്രസ്ഥാനമായ ഇന്ത്യൻ നാഷനൽ കോൺഗ്രസിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചിട്ടില്ലെന്നും പരാമർശം ആർക്കെങ്കിലും വേദനയുണ്ടാക്കിയെങ്കിൽ ഖേദം പ്രകടിപ്പിക്കുെന്നന്നും ഒടുവിൽ കടകംപള്ളി അറിയിച്ചു. സഭാരേഖയിൽനിന്ന് പരാമർശം ഒഴിവാക്കുന്നതായി സ്പീക്കറും അറിയിച്ചതോടെയാണ് ബഹളം അവസാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.