‘30 ദിവസം അഭിനയിച്ചിട്ടും ഒരു രൂപ നൽകിയില്ല, സംവിധായകൻ മുൻ രാജ്ഭവൻ ജീവനക്കാരൻ’; പുതിയ വെളിപ്പെടുത്തലുമായി സോണിയ മൽഹാർ

കോഴിക്കോട്: മലയാള സിനിമയിലെ യുവനടനിൽ നിന്നുള്ള അതിക്രമത്തെ കുറിച്ച് പറഞ്ഞ നടി സോണിയ മൽഹാർ പുതിയ വെളിപ്പെടുത്തലുമായി രംഗത്ത്. 30 ദിവസം പ്രധാന റോളിൽ അഭിനയിച്ചിട്ടും ഒരു രൂപ പോലും പ്രതിഫലം നൽകാതെ സംവിധാനയകൻ വഞ്ചിച്ചെന്ന് സോണിയ മൽഹാർ ചാനൽ ചർച്ചയിൽ വെളിപ്പെടുത്തി.

സിനിമയിൽ പ്രതിഫലമായി മൂന്നു ലക്ഷം രൂപയാണ് നിശ്ചയിച്ചതെന്നും എന്നാൽ ഇതുവരെ ഒരു രൂപ പോലും സംവിധായകൻ തന്നില്ലെന്നും സോണിയ പറഞ്ഞു. ഭർത്താവ് മരിച്ച് വാടക പോലും കൊടുക്കാൻ സാധിക്കാത്ത സമയത്താണ് പണം നൽകാതിരുന്നതെന്നും സോണിയ വ്യക്തമാക്കി.

അജയ് ശിവറാം എന്ന ആളാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രം സംവിധാനം ചെയ്യുന്ന സമയത്ത് രാജ്ഭവൻ ജീവനക്കാരനായിരുന്നു. തന്നെ കാണാൻ സാധിക്കില്ലെന്നും രാജ്ഭവനായത് കൊണ്ട് പൊലീസ് അനുമതിയില്ലാതെ പ്രവേശിക്കാൻ സാധിക്കില്ലെന്നുമാണ് സംവിധായകൻ പറഞ്ഞിരുന്നത്. ചിത്രം പൂർത്തിയായപ്പോൾ സംവിധായകൻ കൈയൊഴിഞ്ഞു.

തന്‍റെ സുഹൃത്തുകളും പ്രവാസികളുമായ സന്തോഷ് തലമുകുൾ, നസീർ വെളിയിൽ എന്നിവരായിരുന്നു സിനിമയുടെ നിർമാതാക്കൾ. തിരക്കഥ രചിച്ചത് മാധ്യമപ്രവർത്തകനായിരുന്നു. നിർമാതാക്കളിലൊരാൾ അച്ഛൻ വേഷത്തിൽ സിനിമയിൽ അഭിനയിച്ചിട്ടുമുണ്ട്.

50 ലക്ഷം രൂപ ചെലവ് പ്രതീക്ഷിച്ച പടം പൂർത്തിയായപ്പോൾ അധിക ചെലവ് വന്നതോടെ ഒരു കോടി രൂപയായി. മൽഹാർ മൂവി മേക്കേഴ്സ് എന്ന പേരിലുള്ള തന്‍റെ അക്കൗണ്ടിലൂടെയാണ് വിദേശത്തുള്ള നിർമാതാക്കൾ പണം അയച്ചിരുന്നത്. പണം തന്‍റെ മാനേജരാണ് സംവിധായകന് കൈമാറിയത്.

ചിത്രം പൂർത്തിയായപ്പോൾ പ്രതിഫലം ചോദിച്ചെങ്കിലും അക്കൗണ്ടിൽ നിന്ന് എടുത്തില്ലേ എന്നാണ് സംവിധായകൻ ചോദിച്ചത്. സംവിധായകന്‍റെ അനാവശ്യ ഇടപെടലും മികവ് പുലർത്താത്തതും കാരണം സിനിമ നന്നായില്ല. സംവിധായന്‍റെ പ്രവൃത്തി കാരണം നല്ലവരായ നിർമാതാക്കൾ തന്നോട് പിണങ്ങിയെന്നും സോണിയ മൽഹാർ വ്യക്തമാക്കി.

മലയാള യുവനടനിൽ നിന്ന് നേരിട്ട അതിക്രമത്തെ കുറിച്ച് കഴിഞ്ഞ ദിവസം സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടി സോണിയ മൽഹാർ വെളിപ്പെടുത്തിയത്. 2013ൽ തൊടുപുഴയിലെ ഷൂട്ടിങ് ലൊക്കേഷനിൽ വെച്ചായിരുന്നു സംഭവമെന്നും നടി പറഞ്ഞു. തൊടുപുഴയിൽ ചിത്രീകരണം നടന്ന സിനിമയിൽ ഓഫിസ് സ്റ്റാഫിന്റെ റോൾ ആയിരുന്നു.

ലൊക്കേഷനിൽ എത്തിയപ്പോൾ കോസ്റ്റ്യൂം തന്നു. ഒരു ഫാം പോലുള്ള സ്ഥലത്തായിരുന്നു ഷൂട്ടിങ് നടന്നിരുന്നത്. ടോയ്‍ലറ്റിൽ പോയി തിരിച്ചുവരുമ്പോഴാണ് യുവനടൻ കടന്നുപിടിച്ചത്. അയാളെ മുൻപരിചയം പോലുമില്ല. ആദ്യമായി അഭിനയിക്കാനെത്തിയതായിരുന്നു താനെന്നും നടന്റെ ​പെരുമാറ്റത്തിൽ പകച്ചുപോയെന്നും സോണിയ പറഞ്ഞു.

സിനിമയിൽ ആരാധനയോടെ കണ്ടിരുന്ന ആളാണ് ഇത്തരത്തിൽ മോശമായി പെരുമാറിയത്. അന്നയാൾ ബലമായി പിടിച്ചുവെച്ചപ്പോൾ തള്ളി മാറ്റി കരഞ്ഞപ്പോൾ അയാൾക്ക് എന്നെ ഇഷ്ടമാണ് എന്ന് മറുപടി പറഞ്ഞു. അക്കാലത്ത് സാമൂഹിക രംഗത്ത് സജീവമായിരുന്നു. അതാണ് തന്നെ ഇഷ്ടപ്പെടാൻ കാരണമെന്ന് നടൻ പറഞ്ഞതായും സോണിയ പറഞ്ഞു.

തന്നെ പൊന്നുപോലെ നോക്കാമെന്ന് പറഞ്ഞ നടൻ അവിടെ വെച്ച് പ്രൊപ്പോസ് ചെയ്യുന്നത് പോലെ പെരുമാറുകയും ചെയ്തുവെന്നും നടി ആരോപിച്ചു. എന്നാൽ അതിനെ എതിർത്താണ് സംസാരിച്ചത്. ഫോൺ നമ്പർ ചോദിച്ചെങ്കിലും കൊടുത്തില്ല. വീട്ടിലെത്തി ഭർത്താവിനോട് നടന്ന കാര്യങ്ങൾ പറഞ്ഞു. നാലുദിവസം ഷൂട്ടിങ്ങിന് പോയി. നടന്ന സംഭവത്തിൽ പിന്നീട് യുവനടൻ മാപ്പു പറഞ്ഞെന്നും സോണിയ വെളിപ്പെടുത്തി.

Tags:    
News Summary - Sonia Malhar with a new revelation against Director Ajay Sivaram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.