പ്രതിഷേധത്തിന് പിന്നാലെ പുനരാലോചന; ശബരിമലയിൽ സ്പോട്ട് ബുക്കിങ് പൂർണമായും നിർത്തില്ല

തിരുവനന്തപുരം: പ്രതിഷേധം ഉയർന്നതോടെ ശബരിമലയിൽ സ്പോട്ട് ബുക്കിങ് ഒഴിവാക്കിയ തീരുമാനത്തിൽ പുനരാലോചന. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് സ്പോട്ട് ബുക്കിങ് അനുവദിക്കാനാണ് നീക്കം. ഇന്ന് തിരുവനന്തപുരത്ത് ചേരുന്ന ദേവസ്വം ബോർഡ് യോഗത്തിൽ ഇതുസംബന്ധിച്ച ധാരണയുണ്ടാകും.

സ്പോട്ട് ബുക്കിങ് നിർത്തിയതിൽ വ്യപക പ്രതിഷേധമാണുണ്ടായത്. ചില സംഘടനകൾ കോടതിയെ സമീപിക്കാൻ തീരുമാനിച്ചിരുന്നു. കഴിഞ്ഞ ദിവസം പ്രതിപക്ഷം സഭയിൽ ഇതുസംബന്ധിച്ച് സബ്മിഷൻ അവതരിപ്പിച്ചിരുന്നു.

ഓൺലൈൻ ബുക്ക് ചെയ്യാതെ വരുന്നവർക്കും ദർശനത്തിനുള്ള സൗകര്യം ഒരുക്കണമെന്നും 80,000 പേർക്ക് സ്പോട്ട് ബുക്കിങ് നൽകുന്ന തീരുമാനം പ്രശ്നങ്ങൾ ഉണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് വി‍.ഡി സതീശൻ പറഞ്ഞു. എല്ലാ ആളുകളും ഇന്റർനെറ്റും ഓൺലൈനും ഉപയോഗിക്കുന്നവരല്ലെന്നും ഇക്കാര്യം സർക്കാർ ഗൗരവകരമായി ആലോചിക്കണമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയിരുന്നു.

നേരത്തെ, മുഖ്യമന്ത്രിയുടെ അധ്യക്ഷയിൽ ചേർന്ന അവലോകന യോഗമാണ് ശബരിമല ദർശനത്തിന് ഓൺലൈൻ ബുക്കിങ് മാത്രം മതിയെന്ന തീരുമാനമെടുത്തത്.

സർക്കാറിന്റെ ഔദ്യോഗിക അറിയിപ്പ് പുറത്തുവന്നിട്ടില്ലെങ്കിലും നിയന്ത്രണങ്ങളോടെ സ്പോട്ട് ബുക്കിങ് അനുവദിക്കുമെന്നാണ് പുറത്തുവരുന്ന വിവരം.

കുമളി, ഏരുമേലി, മുണ്ടക്കയം, ആലുവ, ഏറ്റുമാനൂര്‍, ചെങ്ങന്നൂര്‍, പന്തളം, നിലയ്ക്കല്‍, പമ്പ, കൊട്ടാരക്കര എന്നിവിടങ്ങളില്‍ മുന്‍വര്‍ഷങ്ങളില്‍ സ്പോട്ട് ബുക്കിങ് കേന്ദ്രങ്ങള്‍ ഉണ്ടായിരുന്നു. നിലയ്ക്കലില്‍ പത്തും പമ്പയില്‍ അഞ്ചും കൗണ്ടറുകളാണ് ഉണ്ടായിരുന്നത്. ഇതെല്ലാം ഒറ്റയടിക്കു വേണ്ടെന്നുവെച്ചത് തീര്‍ഥാടകര്‍ക്ക് ബുദ്ധിമുട്ടാകുമെന്ന ആശങ്ക ദേവസ്വം ഉദ്യോഗസ്ഥർ തന്നെ പങ്ക സാഹചര്യത്തിലാണ് പിന്മാറ്റം. 

Tags:    
News Summary - Spot booking will not stop completely at Sabarimala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.