മദ്യക്കമ്പനികൾക്ക് നികുതി ഇളവ് നൽകി സംസ്ഥാനം; എന്തോ ചീഞ്ഞുനാറുന്നുവെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: കേരളത്തിലെ മദ്യക്കമ്പനികളുടെ വിറ്റുവരവ് നികുതിയിൽ നാല് ശതമാനം ഇളവ് ചെയ്യാൻ സംസ്ഥാന സർക്കാർ തീരുമാനം. ഇതിലൂടെ സര്‍ക്കാരിനുണ്ടാകുന്ന വരുമാന നഷ്ടം നികത്താൻ മദ്യനികുതി വര്‍ധിപ്പിക്കുമെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അറിയിച്ചു. കേരള പൊതുവിൽപന നികുതി ഭേദഗതി ബില്ലിന്മേൽ നടന്ന ചർച്ചക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.

എന്നാൽ, വിറ്റുവരവ് നികുതിയിൽ ഇളവ് നൽകി മദ്യ ഉൽപാദകരെ സഹായിക്കുന്ന സർക്കാർ, ഭാരം മുഴുവൻ ഉപഭോക്താക്കളുടെ മേൽ അടിച്ചേൽപിക്കുകയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ഈ നീക്കത്തിന് പിന്നിൽ എന്തോ ചീഞ്ഞുനാറുന്നതായും പ്രതിപക്ഷം സംശയം ഉന്നയിച്ചു.

അതേസമയം, വില്‍പനനികുതിയില്‍ നാല് ശതമാനം വര്‍ധന വരുത്തുന്നതോടെ 247 ശതമാനമായിരുന്ന പൊതുവില്‍പന നികുതി 251 ശതമാനമായി വര്‍ധിക്കും. നാല് ശതമാനം ഇളവ് നൽകുന്നതുവഴി സംസ്ഥാനത്തിന് ഉണ്ടാകുന്ന നഷ്ടം മദ്യത്തിൽനിന്ന് ഈടാക്കാൻ തീരുമാനിച്ചതിലൂടെ പരമാവധി 20 രൂപയുടെ വർധന മാത്രമേ ഉണ്ടാകൂവെന്ന് മന്ത്രി പറഞ്ഞു. കേരളത്തിലെ മദ്യക്കമ്പനികൾ വിറ്റുവരവ് നികുതി നൽകണം. എന്നാൽ, സംസ്ഥാനത്തിന് പുറത്തുനിന്നുള്ള കമ്പനികൾക്ക് ഇത് ബാധകമല്ല. കേരളത്തിലെ വിദേശമദ്യ ഉൽപാദകരിൽനിന്ന് മാത്രം വിറ്റുവരവ് നികുതി ഈടാക്കുകയും പുറത്തുനിന്നുള്ളവർക്ക് ഇല്ലാതിരിക്കുകയും ചെയ്യുന്നത് അനീതിയാണ്. ഈ അസന്തുലിതാവസ്ഥ പരിഹരിക്കാനാണ് കേരളത്തിലെ മദ്യക്കമ്പനികളിൽനിന്ന് ഈടാക്കിവരുന്ന വിറ്റുവരവ് നികുതിയിൽ നാല് ശതമാനം ഇളവ് നൽകാൻ വിശദ ചർച്ചകൾക്കുശേഷം സർക്കാർ തീരുമാനിച്ചത്. അതുവഴി ഖജനാവിനുണ്ടാകുന്ന നഷ്ടം നികത്താനാണ് മദ്യത്തിന്‍റെ വിൽപന നികുതി നാല് ശതമാനം കൂട്ടിയതെന്നും മന്ത്രി അറിയിച്ചു.

മദ്യനിര്‍മാണത്തിന് ചെലവ് കൂടുന്നത് ചൂണ്ടിക്കാട്ടി വില വര്‍ധിപ്പിക്കാന്‍ മദ്യക്കമ്പനികള്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ഒന്നുകില്‍ ബിവറേജസ് കോര്‍പ്പറേഷന് നല്‍കുന്ന മദ്യ വില വര്‍ധിപ്പിക്കാന്‍ അനുവദിക്കണം അല്ലെങ്കില്‍ വിറ്റുവരവ് നികുതി ഒഴിവാക്കി നല്‍കണം എന്നതായിരുന്നു മദ്യകമ്പനികള്‍ മുന്നോട്ടുവെച്ചിരുന്ന ആവശ്യം. സര്‍ക്കാര്‍ വഴങ്ങാതെ വന്നതോടെ ബിവറേജസ് കോര്‍പറേഷന് മദ്യം വിതരണം ചെയ്യുന്നത് കമ്പനികള്‍ നിര്‍ത്തിയിരുന്നു. ഇതിനുപിന്നാലെയാണ് നികുതി ഒഴിവാക്കികൊടുക്കുന്നത്.

Tags:    
News Summary - State forgo tax to liquor companies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.