പട്ടയ കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ നടപടി- കെ. രാജൻ

തിരുവനന്തപുരം: കാലങ്ങളായി തീർപ്പാകാതെ നിൽക്കുന്ന പട്ടയ കേസുകൾ പൂർണമായും ഈ സർക്കാരിന്റെ കാലത്ത് തന്നെ തീർപ്പാക്കുമെന്ന് മന്ത്രി കെ. രാജൻ. പട്ടയം, ഭൂമി തരംമാറ്റം, ഡിജിറ്റൽ സർവെ എന്നിവ സംബന്ധിച്ച കnക്ടർമാരുടെയും സബ് കnക്ടർമാർ, ഡെപ്യൂട്ടി കnക്ടർമാരുടെയും അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏകദേശം 40,000ത്തോളം പട്ടയ കേസുകളാണ് സംസ്ഥാനത്ത് ഇനിയും തീർപ്പാക്കാനുള്ളത്.

പഴയകാലത്ത് നിയമപരമായ അറിവില്ലായ്മ കൊണ്ടോ, വ്യവഹാരങ്ങളിലെ താല്പര്യക്കുറവുകൊണ്ടോ ആണ് പലതും തീർപ്പാകാതെ കിടക്കുന്നത്. കേസുകളുടെ തൽസ്ഥിതി പരിശോധിക്കണം. ഇതിനായി എൽ.ആർ ഡെപ്യൂട്ടി കnക്ടർമാർ, എൽ.ടി തഹസിൽദാർമാർ എന്നിവരുടെ യോഗം ചേരാൻ മന്ത്രി കnക്ടർമാരോട് നിർദേശിച്ചു.

പട്ടയ അപേക്ഷകളിൽ ഒഴിവാക്കപ്പെട്ട ആളുകളിൽ അർഹരായവർ ഉണ്ടോ എന്ന പരിശോധനകൾ നടത്താനും മന്ത്രി നിർദേശിച്ചു. ഭൂമി പതിച്ചുനൽകുന്നതിലേക്കായി തനത് ഭൂമി, സംരക്ഷിത ഭൂമി എന്നിവയുടെ അധികാര കൈമാറ്റത്തിന് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഉറപ്പ് ലഭ്യമായിട്ടുണ്ട്. ഇവയിൽ തുടർ നടപടികളുണ്ടാകും. ജില്ലകളിൽ ലഭിച്ച അപേക്ഷകൾ പരിശോധിച്ച് തയാറാക്കിയ പട്ടികയിൽ ഉൾപ്പെട്ടവർക്കുള്ള പട്ടയങ്ങളുടെ വിതരണം സർക്കാരിന്റെ നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തി നടത്തും. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം സെപ്തംബർ 12ന് കളമശേരിയിൽ നടക്കും.

ഭൂമി തരംമാറ്റം സംബന്ധിച്ച നടപടികളിൽ ഏജന്റുമാരുടെ ഇടപെടലുകളില്ലാതിരിക്കാൻ ജാഗ്രത വേണമെന്ന് മന്ത്രി നിർദേശിച്ചു. രണ്ടാഴ്ചയിലൊരിക്കൽ ഭൂമി തരംമാറ്റം ചുമതലയുള്ള ഡെപ്യൂട്ടി കലക്ടർമാരുടെ അവലോകന യോഗം ചേരണം. ഡിജിറ്റൽ റീ സർവെ പ്രക്രിയയുടെ പുരോഗതി സർവെ ഡയറക്ടർ സീറാം സാംബശിവ റാവു ഓൺലൈനിൽ വിവരിച്ചു. തുടർന്നുള്ള മാസങ്ങളിൽ നോഡൽ ഓഫീസർമാരുടെ അവലോകന യോഗം ചേരും.

ഡിജിറ്റൽ റീ സർവെ പൂർത്തിയായ വില്ലേജുകളിലെ കരട് റിപ്പോർട്ട് അതത് പ്രദേശങ്ങളിലെ ഭൂവുടമകൾ കണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് മന്ത്രി ഉദ്യോഗസ്ഥരോട് പറഞ്ഞു. റവന്യു-ദുരന്ത നിവാരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, ലാൻഡ് റവന്യു ജോയിന്റ് കമീഷണർ എ. ഗീത എന്നിവരും യോഗത്തിൽ പങ്കെടുത്തു.

Tags:    
News Summary - Steps to speed up disposal of patta cases- K. Rajan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.