കൊച്ചി: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സപ്ലൈകോ റംസാൻ ഫെയറുകൾ മാർച്ച് 30 വരെ സംഘടിപ്പിക്കും. തിരുവനന്തപുരത്ത് 25നും മറ്റു ജില്ലകളിൽ 26നുമാണ് റംസാൻ ഫെയറിന് തുടക്കമാവുക. വിഷു- ഈസ്റ്റർ ഫെയർ ഏപ്രിൽ 10 മുതൽ 19 വരെയാണ് സംഘടിപ്പിക്കുക. ഈ വർഷത്തെ റംസാൻ- വിഷു- ഈസ്റ്റർ ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ജി. ആർ. അനിൽ തിരുവനന്തപുരം ഫോർട്ട് പീപ്പിൾസ് ബസാറിൽ നാളെ (മാർച്ച് 25) രാവിലെ പത്തരക്ക് നിർവഹിക്കും. ആൻറണി രാജു എം.എൽ.എ അധ്യക്ഷത വഹിക്കും.
തിരുവനന്തപുരം ഡെപ്യൂട്ടി മേയർ പി.കെ. രാജു, നഗരസഭ കൗൺസിലർ എസ്. ജാനകി അമ്മാൾ തുടങ്ങിയവർ സംസാരിക്കും. സപ്ലൈകോ തിരുവനന്തപുരം റീജണൽ മാനേജർ എ. സജാദ്, ഡിപ്പോ മാനേജർ പി.വി. ബിജു തുടങ്ങിയവർ പങ്കെടുക്കും. എല്ലാ ജില്ലകളിലെയും ഒരു പ്രധാന സപ്ലൈകോ വില്പനശാലയാണ് റംസാൻ ഫെയറാക്കി മാറ്റുന്നത്. മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ പ്രത്യേക റംസാൻ ഫെയറുകൾ സംഘടിപ്പിക്കും.
കൊല്ലം ചിന്നക്കട സപ്ലൈകോ സൂപ്പർമാർക്കറ്റിലും, കോട്ടയം ഹൈപ്പർ മാർക്കറ്റിലും, ഇടുക്കി നെടുങ്കണ്ടം സൂപ്പർമാർക്കറ്റിലും, പത്തനംതിട്ട പീപ്പിൾസ് ബസാറിലും, എറണാകുളത്ത് തൃപ്പൂണിത്തുറ ലാഭം സൂപ്പർമാർക്കറ്റിലും, ആലപ്പുഴ പീപ്പിൾസ് ബസാറിലും, പാലക്കാട് പീപ്പിൾസ് ബസാറിലും തൃശ്ശൂർ പീപ്പിൾസ് ബസാറിലും റംസാൻ ഫെയറുകൾ സംഘടിപ്പിക്കും.
കാസർകോട് പഴയ ബസ് സ്റ്റാൻഡിന് സമീപമുള്ള പീപ്പിൾസ് ബസാർ, കണ്ണൂർ പീപ്പിൾസ് ബസാർ, വയനാട് കൽപ്പറ്റ സൂപ്പർ മാർക്കറ്റ് എന്നിവയും റംസാൻ ഫെയറുകളായി മാറും. പതിമൂന്നിന സബ്സിഡി സാധനങ്ങൾ ലഭ്യമാക്കുന്നതിനു പുറമേ, 40 ലധികം ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾക്ക് വിലക്കുറവും പ്രത്യേകം ഓഫറുകളും റംസാൻ ഫെയറിൽ ലഭ്യമായിരിക്കും. സപ്ലൈകോയുടെ സ്വന്തം ബ്രാൻഡായ ശബരി ഉത്പന്നങ്ങൾക്കും വിലക്കുറവ് മാർച്ച് 30 വരെ നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.