ഈരാറ്റുപേട്ട (കോട്ടയം): ഈരാറ്റുപേട്ട നഗരസഭ യു.ഡി.എഫ് ചെയർപേഴ്സൻ സുഹുറ അബ്ദുൽ ഖാദറിനെതിരെ എൽ.ഡി എഫ് കൊണ്ടുവന്ന അവിശ്വാസം പാസായി. എസ്.ഡി.പി.ഐ പിന്തുണയോടെയായിരുന്നു അവിശ്വാസം പാസായത്.
28 അംഗ നഗരസഭയിൽ എൽ.ഡി.എഫിന് ഒമ്പത് അംഗങ്ങളാണുള്ളത്. ഇവർക്കൊപ്പം കോൺഗ്രസ് വിമത അൻസൽന പരിക്കുട്ടിയും എസ്.ഡി.പി.ഐയിലെ അഞ്ച് അംഗങ്ങളും അവിശ്വാസത്തെ പിന്തുണച്ചതോടെയാണ് യു.ഡി.എഫിന് ഭരണം നഷ്ടമായത്.
13 അംഗങ്ങളാണ് നഗരസഭയിൽ യു.ഡി.എഫിനുള്ളത്. അവിശ്വാസ പ്രമേയചർച്ചയിൽ യു.ഡി.എഫ് അംഗങ്ങൾ പങ്കെടുത്തെങ്കിലും വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു.
മുസ്ലിം ലീഗ് അംഗമായ സുഹുറ അബ്ദുൽ ഖാദറിനെതിരെ സി.പി.എം അംഗങ്ങളായ അനസ് പാറയിലും കെ.പി. സിയാദും ചേർന്നാണ് അവിശ്വാസത്തിന് നോട്ടീസ് നൽകിയത്. എൽ.ഡി.എഫിലെ ഒമ്പതംഗങ്ങൾക്കൊപ്പം അൻസൽന പരിക്കുട്ടിയും അവിശ്വാസ നോട്ടീസിൽ ഒപ്പിട്ടിരുന്നു. 28 അംഗ കൗൺ സിലിൽ അവിശ്വാസം പാസാകാൻ 15 പേരുടെ പിന്തുണയാണ് വേണ്ടിയിരുന്നത്.
അവിശ്വാസ പ്രമേയചർച്ചയിൽ നഗരസഭ കാര്യാലയം കൊല്ലം റീജനൽ ഡെപ്യൂട്ടി ഡയറക്ടർ ഹരികുമാർ അധ്യക്ഷത വഹിച്ചു. പൊലീസിെൻറ കനത്ത കാവലിൽ തിങ്കളാഴ്ച രാവിലെ 11നാണ് യോഗം ആരംഭിച്ചത്. എൽ.ഡി.എഫ്, എസ്.ഡി.പി.ഐ അംഗങ്ങൾ പത്തോടെ കൗൺസിൽ ഹാളിൽ കയറി. നാല് മണിക്കൂർ നീണ്ട ചർച്ചക്കുശേഷം ഉച്ചക്ക് രണ്ടോടെയായിരുന്നു വോട്ടെടുപ്പ്.
അതേസമയം, എസ്.ഡി.പി.ഐ പിന്തുണ സ്വീകരിച്ചതിൽ തെറ്റില്ലെന്നാണ് എൽ.ഡി.എഫ് വിശദീകരണം. ഭരണതകർച്ചക്കെതിരെയായിരുന്നു അവിശ്വാസം. ഇതിനെ ആർക്കും പിന്തുണക്കാം.
എന്നാൽ, നാടിെൻറ വികസനം തടസ്സപ്പെടുത്താനാണ് എൽ.ഡി.എഫ് ശ്രമമെന്ന് യു.ഡി.എഫ് മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി. രാഷ്ട്രീയ നേട്ടത്തിനായി വർഗീയതയെ പ്രീണിപ്പിക്കുന്ന ഇടതുമുന്നണി നയം ജനാധിപത്യവിശ്വാസികൾ തിരിച്ചറിയണമെന്ന് യു.ഡി.എഫ് മണ്ഡലം ചെയർമാൻ പി.എച്ച്. നൗഷാദ് പറഞ്ഞു.
അധികാരത്തിനായി പലസ്ഥലങ്ങളിലും ബി.ജെ.പിയുമായി ധാരണയിലെത്തിയ ഇടതുപക്ഷം ഈരാറ്റുപേട്ടയിൽ ഭരണംപിടിക്കാൻ എസ്.ഡി.പി.ഐയുമായി വോട്ടുകച്ചവടം ഉറപ്പിക്കുകയായിരുന്നുവെന്നും യു.ഡി.എഫ് നേതാക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.