തോമസ് ഐസക്കിന്‍റെ ചോദ്യം ചെയ്യൽ തടയൽ: ഇ.ഡിയുടെ അപ്പീൽ ഹരജി തീർപ്പാക്കി

കൊച്ചി: കിഫ്ബി മസാല ബോണ്ട്‌ ഇടപാടിൽ മുൻമന്ത്രി ഡോ. ടി.എം. തോമസ്‌ ഐസക്കിനെ തൽക്കാലം ചോദ്യം ചെയ്യേണ്ടതില്ലെന്ന സിംഗിൾ ബെഞ്ച്‌ ഉത്തരവിനെതിരെ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ്‌ (ഇ.ഡി) നൽകിയ അപ്പീൽ ഹരജി ഹൈകോടതി ഡിവിഷൻ ബെഞ്ച് തീർപ്പാക്കി.

കിഫ്ബി ഇടപാടിൽ ഫെമ ലംഘനമുണ്ടോയെന്ന ഇ.ഡി അന്വേഷണത്തിന്‍റെ ഭാഗമായി ഐസക്കിനെ ചോദ്യം ചെയ്യുന്നത് തെരഞ്ഞെടുപ്പ് കഴിയുംവരെ തടഞ്ഞാണ് നേരത്തേ സിംഗിൾ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. പത്തനംതിട്ട മണ്ഡലത്തിലെ സ്ഥാനാർഥിയാണെന്നതുകൂടി പരിഗണിച്ചായിരുന്നു ഉത്തരവ്. ഇതിനെതിരെയാണ് ഇ.ഡി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. എന്നാൽ, തെരഞ്ഞെടുപ്പ് അവസാനിച്ച സാഹചര്യത്തിൽ അപ്പീൽ ഹരജി തുടരുന്നതിൽ കാര്യമില്ലെന്ന് പറഞ്ഞ ചീഫ് ജസ്റ്റിസ് എ.ജെ. ദേശായ്, ജസ്റ്റിസ് വി.ജി. അരുൺ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഹരജി തീർപ്പാക്കുകയായിരുന്നു.

അതേസമയം, തോമസ് ഐസക്കിനോട് ഹാജരാകാൻ നിർദേശിച്ച് വീണ്ടും സമൻസ് അയക്കാൻ ഇ.ഡിക്ക് ഈ ഉത്തരവ് തടസ്സമല്ലെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. തുടർച്ചയായി സമൻസ്‌ അയക്കുന്നത്‌ ചോദ്യം ചെയ്‌ത്‌ തോമസ്‌ ഐസക്കും കിഫ്‌ബിയും നൽകിയ ഹരജികൾ സിംഗിൾ ബെഞ്ചിന്‍റെ പരിഗണനയിലാണ്. 

Tags:    
News Summary - Suppression of Thomas Isaac's interrogation: ED's appeal dismissed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.