തിരുവനന്തപുരം: എസ്.എഫ്.ഐക്ക് വേണ്ടി പ്രവർത്തിച്ചതിനാൽ സംസ്ഥാനത്ത് 35 വിദ്യാർഥികൾ കൊല്ലപ്പെട്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെ.എസ്.യുവിന് അത്തരമൊരു ചരിത്രം പറയാനുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. കേരള യൂനിവേഴ്സിറ്റി കാമ്പസിലെ ആക്രമത്തിൽ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
പ്രതിപക്ഷത്തിന് വേണ്ടി മാധ്യമങ്ങൾ ബഹളം വെച്ചത് കൊണ്ട് വസ്തുത വസ്തുതയല്ലാതാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എ.കെ.ജി സെൻറർ ആക്രമണമുണ്ടായപ്പോൾ എന്തൊക്കെയായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതികരണം. ഒടുവിൽ കോൺഗ്രസിന് വേണ്ടപ്പെട്ടവരല്ലേ പിടിയിലായത്. ധീരജിന്റെ കൊലപാതകത്തിൽ പ്രതികൾക്ക് പിന്തുണ നൽകുന്ന സമീപനമാണ് കോൺഗ്രസ് സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. വയനാട് രാഹുൽ ഗാന്ധിയുടെ ഓഫീസിൽ ഗാന്ധി ചിത്രം തകർത്തതാരാണെന്നും മുഖ്യമന്ത്രി ചോദിച്ചു. ഇടിമുറികളിലൂടെ വളർന്നു വന്ന പ്രസ്ഥാനമല്ല എസ്.എഫ്.ഐയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
‘ഞങ്ങളുടെ വാഹനത്തിന് മുന്നിലേക്ക് ഈ ആളുകൾ ചാടി വീണു. ചാടി വീഴുന്നവരെ പിടിച്ചുമാറ്റുന്നു. പിടിച്ചുമാറ്റുന്നത് യഥാർഥത്തിൽ അവരുടെ ദേഹത്ത് വാഹനം തട്ടാതിരിക്കുന്നതിനു വേണ്ടിയല്ലേ. അതെങ്ങനെ കുറ്റകരമാകും? കണ്ട വസ്തുത പറയാൻ ഞാൻ ബാധ്യസ്ഥനല്ലേ. ഞാൻ കാണാത്ത വസ്തുതയെക്കുറിച്ച് എങ്ങനെ പറയും. അതിനുശേഷം അവിടെ എന്തുസംഭവിച്ചെന്ന് ഞാൻ കാണുന്നില്ലല്ലോ. കണ്ട കാര്യം ഞാൻ പറഞ്ഞു. അത് അന്നും പറഞ്ഞു, പിന്നെയും പറഞ്ഞു, ഇന്നും പറയുന്നു, നാളെയും പറയും. ആ കാര്യത്തിൽ സംശയം വേണ്ട. ഇതു കേൾക്കുമ്പോൾ നിങ്ങൾക്ക് എന്താണിത്ര വിറളി? നിങ്ങൾക്ക് സന്തോഷമല്ലേ വേണ്ടത്? അതിന്റെ കാരണമായി ഞങ്ങൾ പരാജയപ്പെട്ടെങ്കിൽ അതു വീണ്ടും പറയുമ്പോൾ ഇവർക്ക് സന്തോഷമല്ലേ വേണ്ടത്. എന്തിനാണ് വെപ്രാളപ്പെടുന്നത്?.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.