കൊച്ചി: തൃശ്ശൂർ പൂരം കലങ്ങിയതുമായി നിയമസഭയിലെ ചർച്ചക്കിടെ ഉയർന്ന അപകീർത്തികരമായ പരാമർശങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആർ.എസ്.എസ്. ഉത്തരകേരള പ്രാന്ത കാര്യവാഹ് പി.എൻ. ഈശ്വരനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
തൃശൂർ പൂരം കലക്കിയതിന് പിന്നിൽ ആർ.എസ്.എസാണെന്ന് നിയമസഭക്കുള്ളിലും പുറത്തും മന്ത്രിയും എം.എൽ.എയും അടക്കം ഉത്തരവാദിത്തമുള്ള പദവികളിലിരിക്കുന്നവർ പറയുന്നത് അപലപനീയമാണ്. ആർ.എസ്.എസിനെ അപകീർത്തിപ്പെടുത്തി നിയമസഭയിലുയർന്ന പരാമർശങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കും.
എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് ചോദിച്ച പി.എൻ. ഈശ്വരൻ, വിഷയത്തിൽ ഗവർണറെയും സ്പീക്കറെയും കാണുമെന്ന് വ്യക്തമാക്കി.
പൂരം സംബന്ധിച്ച വിവാദങ്ങളിൽ ആർ.എസ്.എസിന്‍റെ പേര് അനാവശ്യമായി വലിച്ചിഴക്കുകയാണ്. മന്ത്രിയും എം.എൽ.എയും പ്രതിപക്ഷ നേതാവും അടക്കമുള്ളവർ സ്വന്തം രാഷ്ട്രീയ താൽപര്യങ്ങൾ നേടാൻ പരസ്പരം വിഴുപ്പലക്കുന്നതിനിടയിൽ ആർ.എസ്.എസിന്‍റെ പേര് അനാവശ്യമായി ഉപയോഗിക്കുന്നത് അനുവദിക്കാനാകില്ലെന്നും പി.എൻ. ഈശ്വരൻ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.