ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നിയമസഭയിൽ ചര്‍ച്ച ചെയ്യാതിരുന്നത് സര്‍ക്കാര്‍ പ്രതിക്കൂട്ടിലായതിനാല്‍ -വി.ഡി. സതീശൻ

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാതിരുന്നത് സംസ്ഥാന സര്‍ക്കാര്‍ പ്രതിക്കൂട്ടിലായതിനാലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഹൈകോടതിയില്‍ കേസുണ്ടെന്നാണ് സ്പീക്കര്‍ പറഞ്ഞത്. അങ്ങനെയെങ്കില്‍ ഹൈകോടതി ഉള്‍പ്പെടെ വിവിധ കോടതികള്‍ പരിഗണിക്കുന്നതിനിടെ സോളര്‍ കേസ് എത്ര തവണയാണ് നിയമസഭ ചര്‍ച്ച ചെയ്തതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച് നിയമസഭയില്‍ ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ വേറെ ഏതെങ്കിലും രീതിയില്‍ കൊണ്ടുവരണമെന്ന് സ്പീക്കര്‍ തന്നെയാണ് നിര്‍ദേശിച്ചത്. അപ്പോള്‍ ചോദ്യം ചോദിക്കാനും സമ്മതിക്കില്ല അടിയന്തര പ്രമേയവും അനുവദിക്കില്ല. സര്‍ക്കാരല്ല സ്പീക്കറാണ് തീരുമാനം എടുത്തതെന്നാണ് സ്പീക്കര്‍ പറഞ്ഞത്. അതു പുതിയ അറിവാണ്. സ്പീക്കര്‍ തന്നെയാണ് തീരുമാനം എടുക്കേണ്ടത്. സ്പീക്കറുടെ തീരുമാനം കീഴ് വഴക്കത്തിന് വിരുദ്ധമാണ്. സ്ത്രീകളെ ഗൗരവതരമായി ബാധിക്കുന്ന വിഷയം നിയമസഭയില്‍ അല്ലാതെ എവിടെയാണ് ചര്‍ച്ച ചെയ്യേണ്ടതെന്നു മുഖ്യമന്ത്രിയോട് ചോദിച്ചതാണ്. നിയമസഭ കൗരവ സഭയായി മാറുകയാണോ?

റിപ്പോര്‍ട്ട് പുറത്തു വിടരുതെന്ന് ജസ്റ്റിസ് ഹേമ പറഞ്ഞിട്ടുണ്ടെന്നാണ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞത്. അങ്ങനെയൊരു അഭിപ്രായ പ്രകടനം ജസ്റ്റിസ് ഹേമ നടത്തിയിട്ടില്ല. റിപ്പോര്‍ട്ട് പുറത്തു വിടുമ്പോള്‍ സുപ്രീംകോടതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നാണ് ജസ്റ്റിസ് ഹേമ കത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. അതിനെയാണ് മുഖ്യമന്ത്രിയും സാംസ്‌കാരിക മന്ത്രിയും റിപ്പോര്‍ട്ട് പുറത്തു കൊടുക്കരുതെന്ന തരത്തില്‍ ദുര്‍വ്യാഖ്യാനം ചെയ്ത് നിയമസഭയെ പോലും തെറ്റിദ്ധരിപ്പിക്കുന്നത്. റിപ്പോര്‍ട്ട് കൊടുക്കാന്‍ പാടില്ലെന്ന് ജസ്റ്റിസ് ഹേമ പറഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രിയാണ് വാര്‍ത്താസമ്മേളനത്തില്‍ ആദ്യമായി പറഞ്ഞത്.

നാലര വര്‍ഷമാണ് റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ കയ്യില്‍ ഇരുന്നത്. ഗുരുതര കുറ്റകൃത്യങ്ങളുടെ പരമ്പര നടന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. പോക്‌സോ ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്. ലൈംഗിക കുറ്റകൃത്യം നടന്നെന്ന് അറിഞ്ഞിട്ടും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയില്ലെങ്കില്‍ പോക്‌സോ നിയമത്തിലെ സെക്ഷന്‍ 21, ബി.എന്‍.എസ്.എസിന്റെ 199 (സി) അനുസരിച്ചും അത് ഒളിച്ചു വച്ചവര്‍ക്ക് ആറു മാസത്തെ തടവുശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ്. റിപ്പോര്‍ട്ട് ഒളിച്ചു വച്ചതിലൂടെ മന്ത്രിമാരും ഉദ്യോഗസ്ഥരും ക്രിമിനല്‍ കുറ്റമാണ് ചെയ്തിരിക്കുന്നത്. അന്വഷിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ റിപ്പോര്‍ട്ട് പുറത്തു വന്നതിനു ശേഷമുള്ള വെളിപ്പെടുത്തലുകളെ കുറിച്ചു മാത്രമാണ് അന്വേഷണ സംഘം അന്വേഷിക്കുന്നത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ചു കൂടി അന്വേഷിക്കണമെന്ന പ്രതിപക്ഷ ആവശ്യം ഹൈകോടതിയും ആവര്‍ത്തിച്ചു. എന്നിട്ടും സര്‍ക്കാര്‍ അന്വേഷണത്തിന് തയാറല്ല. ആരും മൊഴി നല്‍കാന്‍ എത്തുന്നില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഈ സര്‍ക്കാരിന് മുന്നില്‍ എത്തി സ്ത്രീകള്‍ എങ്ങനെ മൊഴി നല്‍കും? സര്‍ക്കാരിനെ ആര് വിശ്വസിക്കും? തുടക്കം മുതല്‍ക്കെ സര്‍ക്കാര്‍ സ്ത്രീവിരുദ്ധ നിലപാടാണ് സ്വീകരിച്ചത്. വണ്ടിപ്പെരിയാറിലും വാളയാറിലും കുഞ്ഞുങ്ങളെ കൊന്ന് കെട്ടിത്തൂക്കിയ കേസുകളില്‍ പ്രോസിക്യൂഷന് എതിരായ കോടതി വിധികള്‍ പരാമര്‍ശിച്ചാല്‍ ഈ സര്‍ക്കാരിന് ഒരു നിമിഷം അധികാരത്തില്‍ തുടരാന്‍ സാധിക്കില്ല. വണ്ടിപ്പെരിയാര്‍, വാളയാര്‍ കേസുകളില്‍ പ്രതികളായ ഡി.വൈ.എഫ്.ഐക്കാരെ രക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ഞങ്ങള്‍ ഒപ്പമുണ്ടെന്നും ഭയപ്പെടേണ്ടതില്ലെന്നും പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടു വരാന്‍ സഹായിക്കാമെന്നും ഇരകളോട് പറയാന്‍ സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല.

അങ്ങനെയൊരു ആത്മവിശ്വാസം സര്‍ക്കാര്‍ നല്‍കിയിരുന്നെങ്കില്‍ ഇരകള്‍ അന്വേഷണ സംഘത്തിന് മുന്നിലെത്തി മൊഴി നല്‍കിയേനെ. സ്ത്രീ വിരുദ്ധ സര്‍ക്കാരാണ് ഇതെന്ന് ഇവര്‍ അടിവരയിടുകയാണ്. എന്നിട്ടാണ് സര്‍ക്കാര്‍ കോണ്‍ക്ലേവ് നടത്താന്‍ പോകുന്നത്. റിപ്പോര്‍ട്ട് പുറത്തു വിട്ടപ്പോള്‍ വിവരാവകാശ കമീഷന്‍ ആവശ്യപ്പെടാത്ത ഭാഗങ്ങള്‍ കൂടി സര്‍ക്കാര്‍ ഒളിച്ചുവച്ചു. സര്‍ക്കാരും മന്ത്രിമാരും ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ക്രിമിനല്‍ കുറ്റമാണ് ചെയ്തിരിക്കുന്നത്. ഇത്തരമൊരു വിഷയം നിയമസഭ ചര്‍ച്ച ചെയ്യാന്‍ തയാറാകാത്തത് കേരളത്തിനു തന്നെ അപമാനമാണ്.

ഇരകളായ സ്ത്രീകളുടെ ആത്മവിശ്വാസം കൂട്ടുന്നതിന് വേണ്ടിയാണ് വനിത ഐ.പി.എസ് ഉദ്യോഗസ്ഥരുടെ സംഘത്തെ അന്വേഷണത്തിന് നിയോഗിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടത്. എന്നാല്‍ അന്വേഷണ സംഘത്തില്‍ സര്‍ക്കാര്‍ പുരുഷ ഓഫീസര്‍മാരെയും ഉള്‍പ്പെടുത്തി. സര്‍ക്കാര്‍ നല്‍കേണ്ട ആത്മവിശ്വാസമാണ് ഇതിലൂടെ ഇല്ലാതായത്. സര്‍ക്കാര്‍ ആത്മവിശ്വാസം നല്‍കാത്തതു കൊണ്ടാണ് ഹേമ കമ്മിറ്റി മുന്നിലെത്തിയ ഇരകള്‍ അന്വേഷണ സംഘത്തിന് മുന്നില്‍ എത്താന്‍ മടിക്കുന്നത്.

എന്നാല്‍, ഇഷ്ടക്കാരെ രക്ഷിക്കാന്‍ എന്തും ചെയ്യാൻ മടിക്കാത്ത സര്‍ക്കാരാണിത്. കൊച്ചു കുട്ടികളുടെ കേസുകള്‍ വരെ അട്ടിമറിക്കുന്ന സര്‍ക്കാരിനെ എങ്ങനെ വിശ്വസിക്കും. സര്‍ക്കാര്‍ ഇരകള്‍ക്കൊപ്പമല്ല വേട്ടക്കാര്‍ക്കൊപ്പമാണെന്ന് ഇരകള്‍ക്കും സാധാരണക്കാര്‍ക്കും വ്യക്തമായി. നീതി ഉറപ്പാക്കാന്‍ ഏതറ്റംവരെയും പിന്തുണ നല്‍കുമെന്ന് പ്രതിപക്ഷം ഇരകള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. യാഥാർഥ കുറ്റവാളികളെ രക്ഷപ്പെടാന്‍ സര്‍ക്കാര്‍ അനുവദിക്കുന്നതു കൊണ്ടാണ് മാന്യമായി ജീവിക്കുന്നവര്‍ക്കു വരെ ചീത്തപ്പേരുണ്ടായതെന്നും വി.ഡി സതീശൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

Tags:    
News Summary - VD Satheesan react to Hema Committee report discussion kerala Assembly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.