കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സംസ്‌കാരവുമായി ബന്ധപ്പെട്ട് വിവിധ ചടങ്ങുകൾ നടക്കാനിരിക്കുന്ന പശ്ചാത്തലത്തിൽ കോട്ടയം ജില്ലയിലെ സ്‌കൂളുകൾക്ക് വ്യാഴാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടർ വി. വിഘ്‍നേശ്വരി അറിയിച്ചു. ഭൗതികശരീരം വഹിച്ചുള്ള വിലാപയാത്ര, പൊതുദർശനം, സംസ്കാരം എന്നിവയുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ പൊലീസ് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതിനാണ് അവധി പ്രഖ്യാപിച്ചത്.
അതേസമയം, തിരുവനന്തപുരത്ത് നിന്ന് ബുധനാഴ്ച രാവിലെ പുറപ്പെട്ട വിലാപ യാത്ര ഇനിയും കോട്ടയം ജില്ലയിലെ തിരുനക്കരയിലെത്തിയിട്ടില്ല. പ്രിയനേതാവിന് അന്തിമോപചാരം അർപ്പിക്കാൻ ആയിരക്കണക്കിന് ആളുകൾ റോഡിന് ഇരുവശവും തടിച്ചുകൂടിയതോടെയാണ് വിലാപയാത്രയുടെ മുൻനിശ്ചയിച്ച സമയക്രമമെല്ലാം തെറ്റിയത്.
കഴിഞ്ഞ ദിവസം രാത്രി 10 മണിക്കൂറെടുത്താണ് 61 കിലോ മീറ്റർ വിലാപ യാത്ര പിന്നിട്ടത്. തലസ്ഥാനത്ത് വിവിധയിടങ്ങളിലെ പൊതുദർശനത്തിന് ശേഷം രാവിലെ ഏഴിനാണ് പ്രത്യേകം തയാറാക്കിയ വാഹനത്തിൽ പുതുപ്പള്ളി ഹൗസിൽ നിന്ന് വിലാപയാത്ര പുറപ്പെട്ടത്. മഴ അവഗണിച്ചും നൂറുകണക്കിനാളുകൾ അന്തിമോപചാരമർപ്പിക്കാൻ റോഡിനിരുവശവും കാത്തുനിന്നു.എട്ടു മണിക്കൂറിലധികം എടുത്താണ് തിരുവനന്തപുരം ജില്ല പിന്നിട്ടത്. ഉച്ചക്ക് ശേഷം മൂന്ന് മണിയോടെയാണ് കൊല്ലം ജില്ലയിൽ പ്രവേശിച്ചത്. വാളകം വൈകുന്നേരം ആറരയോടെ പിന്നിട്ടു.
രാത്രി ഒമ്പതോടെ വിലാപയാത്ര പത്തനംതിട്ട ഏനാത്ത് പിന്നിട്ടു. പ്രത്യേകം സജ്ജീകരിച്ച വാഹനത്തിൽ മകൻ ചാണ്ടി ഉമ്മനടക്കം മക്കളും പ്രമുഖ കോൺഗ്രസ് നേതാക്കളുമുണ്ട്. പുതുപ്പള്ളികവലയിൽ നിർമിക്കുന്ന വീടിന്റെ മുറ്റത്ത് വ്യാഴാഴ്ച ഉച്ച 12നാണ് സംസ്കാരശുശ്രൂഷ. ഒന്നിന് വിലാപയാത്രയായി മൃതദേഹം പുതുപ്പള്ളി വലിയ പള്ളിയിലേക്ക് കൊണ്ടുപോകും. ഉച്ചക്ക് രണ്ട് മുതൽ പള്ളിയുടെ വടക്കേപന്തലിൽ പൊതുദർശനത്തിനുവെക്കും. ഉച്ചകഴിഞ്ഞ് 3.30നാണ് അന്ത്യശുശ്രൂഷ ചടങ്ങുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.