തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയായി ടി.പി.സെൻകുമാർ ചുമതല ഏറ്റെടുക്കുമ്പോഴുള്ള നടപടി ക്രമങ്ങളിലും ആശയക്കുഴപ്പം. സാധാരണഗതിയിൽ ചുമതലയേൽക്കുന്ന ഉദ്യോഗസ്ഥെൻറയും സ്ഥാനമൊഴിയുന്ന ഉദ്യോഗസ്ഥെൻറയും പേരുവിവരങ്ങൾ ഒരേ രേഖയിലാണ് ഉണ്ടാവുക. ഈ രേഖയിലാണ് ഇരുവരും ഒപ്പിടേണ്ടത്. എന്നാൽ, സ്ഥാനം ഒഴിയുന്ന ലോക്നാഥ് െബഹ്റക്കും സ്ഥാനം ഏൽക്കുന്ന സെൻകുമാറിനും രണ്ട് രേഖകളാണ് ഭരണവിഭാഗം ഉദ്യോഗസ്ഥർ നൽകിയത്.
ഇത് അംഗീകരിക്കാൻ സെൻകുമാർ തയാറായില്ല. ഒരേ രേഖയിൽ വിടുതലും നിയമനവും കാണിക്കണമെന്ന് സെൻകുമാർ ലോക്നാഥ് െബഹ്റയോട് ആവശ്യപ്പെട്ടു. എന്നാൽ, അതിെൻറ ആവശ്യമുണ്ടോയെന്ന് െബഹ്റ ചോദിച്ചെങ്കിലും കീഴ്വഴക്കങ്ങൾ അങ്ങനെയാണെന്ന് സെൻകുമാർ ശഠിച്ചതോടെ ഉദ്യോഗസ്ഥരും െബഹ്റയും വഴങ്ങുകയായിരുന്നു. തുടർന്ന് ഒരേ രേഖയിൽ ഇരുവരും ഒപ്പുവെച്ചു.
എക്സൈസ് കമീഷണർ ഋഷിരാജ് സിങ്, പൊലീസ് ആസ്ഥാനം എ.ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരി, ജയിൽ മേധാവി ആർ. ശ്രീലേഖ, തിരുവനന്തപുരം റേഞ്ച് ഐ.ജി മനോജ് എബ്രഹാം, സിറ്റി പൊലീസ് കമീഷ്ണർ സ്പർജൻ കുമാർ, ഡി.സി.പി അരുൾ ആർ.ബി.കൃഷ്ണ തുടങ്ങിയവർ പൊലീസ് ആസ്ഥാനത്ത് സെൻകുമാറിനെ സ്വീകരിച്ചു. ലോക്നാഥ് ബെഹ്റയെ ഇൻറലിജൻസ് മേധാവിയായി നിയമിച്ചുകൊണ്ടുള്ള ഉത്തരവും ഇന്നെല പുറത്തിറങ്ങി.
2015 മേയ് 31ന് യു.ഡി.എഫ് സർക്കാറാണ് സെൻകുമാറിനെ സംസ്ഥാന പൊലീസ് മേധാവിയായി നിയമിച്ചത്. എന്നാൽ, 2016 മേയ് 30ന് എൽ.ഡി.എഫ് സർക്കാർ അദ്ദേഹത്തെ തൽസ്ഥാനത്തുനിന്ന് നീക്കി പകരം ലോക്നാഥ് െബഹ്റക്ക് പൊലീസ് മേധാവി സ്ഥാനം നൽകുകയായിരുന്നു. ഇതിനെതിരെ ആദ്യം സെൻട്രൽ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിനെയും പിന്നീട് ഹൈേകാടതിയെയും സമീപിച്ചെങ്കിലും അനുകൂല വിധി ഉണ്ടായില്ല.
അവസാനം നീതിതേടി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഏപ്രിൽ 24ന് സെൻകുമാറിനെ ഡി.ജി.പി സ്ഥാനത്തേക്ക് പുനർനിയമിച്ച് സുപ്രീംകോടതി ഉത്തരവായതോടെയാണ് സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്ക് സെൻകുമാറിെൻറ രണ്ടാമൂഴത്തിന് കളമൊരുങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.