ഭാര്യയെ തുറിച്ച് നോക്കിയെന്ന് ആരോപിച്ച് യുവാക്കള്‍ക്ക് ക്രൂര മര്‍ദ്ദനം; ആറ് തുന്നൽ, പല്ലുകൾ പൊട്ടി

ബാലരാമപുരം: ഭാര്യയെ തുറിച്ച് നോക്കിയെന്നാരോപിച്ച് ബേക്കറിയില്‍ സാധനം വാങ്ങാനെത്തിയ യുവാക്കൾക്ക് പൊതുജനമധ്യത്തിൽ ക്രൂര മർദനം. യുവാക്കളെ റോഡിലിട്ട് ക്രൂരമായി മര്‍ദ്ദിച്ച യുവാവിനെ നാട്ടുകാര്‍ പൊലീസിന് കൈമാറിയിട്ടും ബാലരാമപുരം നേമം പൊലീസിന്‍റെ അതിര്‍ത്തി തര്‍ക്കം കാരണം നാട്ടുകാര്‍ പിടികൂടി നല്‍കിയ പ്രതിയെ നേമം പൊലീസ് കേസെടുക്കാതെ വിട്ടയച്ചു. അക്രമത്തിന്‍റെ ദൃശ്യങ്ങൾ പുറത്തായിട്ടുണ്ട്.

പെരിങ്ങമലയിലെ ബേക്കറിക്ക് മുന്നില്‍ കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെയാണ് സംഭവം. വെങ്ങാനൂര്‍ മാറവത്തല ആരിഷ് ഭവനില്‍ അഖില്‍ വിജയ് (31), വെണ്ണിയൂര്‍ പുതുവല്‍ പുത്തന്‍വീട്ടില്‍ കൃഷ്ണകുമാര്‍ (30) എന്നിവരെയാണ് മര്‍ദ്ദിച്ചവശരാക്കിയത്. ഭാര്യയുമൊത്ത് ബേക്കറിയില്‍ ജ്യൂസ് കുടിക്കാനെത്തിയ യുവാവ് പ്രകോപനം കൂടാതെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് യുവാക്കൾ ആരോപിച്ചു. ഭാര്യയെ തുറിച്ച് നോക്കിയെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം.

അഖിലിന്‍റെ ചെവിയില്‍ ആറ് തുന്നലുണ്ട്. തലക്കും തോളിനും ദേഹത്തും പരിക്കുണ്ട്. കൃഷ്ണകുമാറിന്‍റെ രണ്ട് പല്ലുകള്‍ക്ക് പൊട്ടലുണ്ട്. മര്‍ദ്ദനത്തില്‍ മൂക്കിന്റെ പാലത്തിനും എല്ലുകള്‍ക്ക് ക്ഷതം സംഭവിച്ചു. സുഹൃത്തിന്റെ ജന്മദിനത്തിന് കേക്ക് വാങ്ങുന്നതിനായാണ് യുവാക്കള്‍ ബേക്കറിയിലെത്തിയത്. ഇതിനിടെയാണ് ജ്യൂസ് കുടിക്കുന്നതിലേക്കായി ദമ്പതികള്‍ ബേക്കറിയിലെത്തിയത്.

തന്‍റെ ഭാര്യയെ നോക്കി മതിയായില്ലേടാ എന്ന് ചോദിച്ച് കൊണ്ടാണ് പ്രതി ബൈക്കില്‍ നിന്നും പുറത്തിറങ്ങിയത്. എന്റെ ഭാര്യയാണ് കാമുകിയല്ല എന്ന് ആക്രോശിച്ച് കൃഷ്ണകുമാറിനെതിരെ മര്‍ദ്ദനം തുടങ്ങി. മര്‍ദ്ദനത്തില്‍ റോഡില്‍ വീണ കൃഷ്ണകുമാര്‍ യുവതിയോട് ഞാന്‍ നിങ്ങള്‍ക്ക് ഉപദ്രവം ഉണ്ടാക്കിയോ എന്ന് ചോദിച്ചെങ്കിലും ഇതൊന്നും ചെവിക്കൊള്ളതെ മര്‍ദ്ദിച്ചവശനാക്കുകയായിരുന്നു. എന്നാല്‍ ഭാര്യ ഭര്‍ത്താവിനോട് പോകാമെന്ന് പറഞ്ഞെങ്കിലും മർദനം തുടരുകയായിരുന്നു.

പിന്നാലെ എത്തിയ സുഹൃത്ത് അഖില്‍ വിജയ് കൃഷ്ണകുമാറിനെ മര്‍ദ്ദിക്കുന്നത് ചോദ്യം ചെയ്തപ്പോള്‍ അഖിലിനേയും യുവാവ് ക്രൂരമായി മര്‍ദ്ദിച്ചവശനാക്കി. നാട്ടുകാര്‍ വിലക്കിയെങ്കിലും അതൊന്നും വകവയ്ക്കാതെ യുവാവ് മര്‍ദ്ദനം തുടരുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ നാട്ടുകാര്‍ അക്രമിയെ നേമം പൊലീസ് കൈമാറിയെങ്കിലും സ്റ്റേഷന്‍ പരിധി ബാലരാമപുരമായതിനാല്‍ കേസ് എടുക്കാമെന്ന് പറഞ്ഞ് യുവാക്കളോട് ആശുപത്രിയില്‍ പോകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. തുടര്‍ന്ന് കൃഷ്ണകുമാറും, അഖിലും വിഴിഞ്ഞം ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജിലും ചികിത്സ തേടിയിരുന്നു.

എന്നാല്‍ നേമം പൊലീസ് കൃത്യമായ രേഖകള്‍ വാങ്ങാതെ യുവാവിനെയും ഭാര്യയെയും പറഞ്ഞയച്ചു. പരാതിക്കാര്‍ ഉറച്ച് നിന്നതോടെ ബാലരാമപുരം സ്റ്റേഷാനതിര്‍ത്തിയാണെന്ന തർക്കത്തിൽ ബാലരാമപുരം പൊലീസിനോട് കേസെടുക്കാന്‍ നിര്‍ദ്ദേശം നൽകുകയായിരുന്നു. യുവാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ബാലരാമപുരം പൊലീസ് കേസ്സെടുത്തിട്ടുണ്ട്. സ്‌റ്റേഷന്‍ അതിര്‍ത്തിയെ കുറിച്ച് പൊലീസിൽ ഇപ്പോഴും ആശയക്കുഴപ്പം തുടരുകയാണ്. കേസെടുത്ത ബാലരാമപുരം പൊലീസ് പ്രതിക്കായി കല്ലിയൂര്‍ പ്രദേശത്തുള്‍പ്പെടെ അന്വേഷണം നടത്തി വരുന്നു. 

Tags:    
News Summary - trivandrum attack against youths

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.