കൽപറ്റ: വയനാട് ഉരുൾ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്കായി ചാലിയാർ പുഴയിൽ നടത്തിയ തിരച്ചിലിൽ ഞായറാഴ്ച ലഭിച്ചത് രണ്ടു മൃതദേഹങ്ങളും 10 ശരീര ഭാഗങ്ങളും. ഇതോടെ മലപ്പുറം ജില്ലയിൽനിന്ന് ആകെ ലഭിച്ച മൃതദേഹങ്ങൾ 75 ഉം ശരീര ഭാഗങ്ങൾ 142 ഉം ആയി. ആകെ 217 എണ്ണം. 38 പുരുഷന്മാരുടെയും 20 സ്ത്രീകളുടെയും മൂന്നു ആൺകുട്ടികളുടെയും നാലു പെൺകുട്ടികളുടെയും മൃതദേഹങ്ങളാണ് ലഭിച്ചത്.
ഇതുവരെ 212 മൃതദേഹങ്ങളുടെയും അവശിഷ്ടങ്ങളുടെയും പോസ്റ്റ്മോർട്ടം പൂർത്തിയായി. 203 എണ്ണം വയനാട്ടിലേക്ക് കൊണ്ട് പോകുകയും മൂന്നെണ്ണം ബന്ധുക്കൾ ഏറ്റെടുക്കുകയും ചെയ്തു. ദുരന്തത്തിന് ഒരാഴ്ച പിന്നിടുമ്പോള്‍ചാലിയാറില്‍ ഒഴുകിയെത്തിയ മൃതദേഹങ്ങള്‍ക്കായുള്ള തിരച്ചില്‍ ആറാം ദിവസവും തുടർന്നു. ചാലിയാര്‍ പുഴയോട് ചേര്‍ന്ന വനമേഖലയിലാണ് ഞായറാഴ്ച പ്രധാനമായും തിരച്ചിൽ നടന്നത്. വനം വകുപ്പും സംയുക്ത സംഘവും തിരച്ചിലില്‍ പങ്കാളികളാവുന്നുണ്ട്.
പോത്തുകല്ല് പഞ്ചായത്ത് പരിധിയില്‍നിന്ന് ഉരുള്‍പൊട്ടല്‍ നടന്ന ചൂരല്‍മല ഭാഗത്തേക്ക് കഴിയാവുന്ന ദൂരം തിരച്ചില്‍ നടത്തുന്നുണ്ട്. മുണ്ടേരി ഫാമില്‍നിന്നു നിശ്ചിത ടീമുകളായി ഇരുട്ടുകുത്തി കടവ് മുതല്‍ മുകളിലേക്കാണ് തിരച്ചില്‍ നടത്തിയത്. ചാലിയാറിന്റെ മറ്റു ഭാഗങ്ങളില്‍സന്നദ്ധ പ്രവര്‍ത്തകരും തിരച്ചില്‍ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.