കോഴിക്കോട്: 'ഉയരവും വെള്ളവും പേടിയാണ്, എന്നാൽ ദുരന്തത്തിനു മുന്നിൽ നോക്കിയിരിക്കാൻ പറ്റില്ലല്ലോ' ഡോ. ലവ്ന മുഹമ്മദിന്റെ വാക്കുകളാണിത്. മുണ്ടക്കൈയിലെ ദുരന്തമുഖത്ത് ആദ്യഘട്ടത്തിൽ ഓടിയെത്തിയ ലവ്ന ഉയരം പേടിയാണെങ്കിലും കുത്തിയൊലിക്കുന്ന പുഴയുടെ മുകളിലൂടെ റോപ്പിലൂടെയാണ് പുഴയുടെ മറുകരയിലെത്തിയത്. ദുരന്തമുഖത്ത് ദുരിതബാധിതർ നിസഹായതയോടെ നിൽക്കുമ്പോൾ ഉയരം പേടിയുള്ള ഡോക്ടർ രണ്ട് കൽപിച്ച് റോപ്പിൽ കയറുകയായിരുന്നു. ആ സമയത്ത് ഭയമുണ്ടായിരുന്നില്ലെന്നും ലവ്ന മീഡിയവണിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.
ദുരന്ത വിവരം അറിയുമ്പോൾ ലവ്‍ന മൈസൂരുവിലായിരുന്നു. നിർദേശം കിട്ടിയതോടെ വയനാട്ടിലേക്ക് തിരിച്ചു. കോഴിക്കോട് നിന്നുള്ള മറ്റൊരു മെഡിക്കൽ സംഘവും വയനാട്ടിൽ എത്തിയിരുന്നു. പരിക്കേറ്റവർ മറുകരയിലുണ്ടെന്ന വിവരം അറിഞ്ഞതോടെ അവർക്ക് ചികിത്സ നൽകാനായി റോപ്പിൽ കയറി മറുകരയിലെത്തിയെന്നും ലവ്ന പറയുന്നു.
എങ്ങിനെയെങ്കിലും അവിടെ എത്തി അവർക്ക് തുണയാവണമെന്നാണ് കരുതിയത്. അത് എന്‍റെ കടമകൂടിയാണെന്നും ലവ്ന പറഞ്ഞു. റോപ്പില്‍ കയറി മറുകരയിൽ എത്തിയ ഡോക്ടറുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധനേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.