ന്യൂഡൽഹി: കടുത്ത സാമ്പത്തിക ഞെരുക്കത്തിനിടയിൽ സംസ്ഥാന സർക്കാർ 1194 കോടി രൂപ ചെലവഴിച്ച കൊച്ചി -ബംഗളൂരു വ്യവസായ ഇടനാഴി സംബന്ധിച്ച് ഉറപ്പൊന്നും നൽകാതെ കേന്ദ്രം. ഡൽഹിയിലെത്തിയ സംസ്ഥാന വ്യവസായ മന്ത്രി പി. രാജീവ് ഈ ആവശ്യവുമായി ബന്ധപ്പെട്ട് നടത്തിയ കൂടിക്കാഴ്ചയിൽ ഉറപ്പൊന്നും നൽകാൻ കേന്ദ്ര വ്യവസായ -വാണിജ്യ വകുപ്പ് മന്ത്രി പിയൂഷ് ഗോയൽ തയാറായില്ല. 2024 ഏപ്രിൽ 17ന് കേരള മുഖ്യമന്ത്രി പ്രധാനമന്ത്രിക്കുതന്നെ നേരിട്ട് കത്തെഴുതിയിട്ടും തുടർ നടപടികൾ സ്വീകരിക്കാത്തതിനെ തുടർന്നായിരുന്നു വ്യവസായ മന്ത്രിയുടെ കൂടിക്കാഴ്ച.
കേന്ദ്ര -സംസ്ഥാന സംയുക്ത പദ്ധതിയായതിനാൽ കേന്ദ്രമന്ത്രിസഭ അടിയന്തരമായി അനുമതി നൽകണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടതായി സംസ്ഥാന വ്യവസായ മന്ത്രി പി. രാജീവ് ന്യൂഡൽഹി കേരള ഹൗസിൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ആകെ 3815 കോടി രൂപ ചെലവ് കണക്കാക്കിയിരുന്ന പദ്ധതി 2022 ഡിസംബർ 14ന് നാഷനൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്മെന്റ് ആൻഡ് ഇംപ്ലിമെന്റേഷൻ ട്രസ്റ്റ് (എൻ.ഐ.സി.ഡി.ഐ.ടി) ബോർഡ് അംഗീകരിച്ചതായിരുന്നു. എന്നാൽ, ഒന്നര വർഷം കഴിഞ്ഞിട്ടും കേന്ദ്ര സർക്കാറിൽനിന്ന് അനുകൂല സമീപനമുണ്ടായിട്ടില്ല. അതുകൊണ്ടാണ് മന്ത്രിസഭ അനുമതി നൽകാത്തത്. സാമ്പത്തിക പരാധീനതക്കിടയിൽ പദ്ധതിക്കായി 1194 കോടി രൂപ ചെലവഴിച്ചാണ് കേരളം 1152.23 ഏക്കർ ഭൂമി ഏറ്റെടുത്തത്. പാലക്കാട് ജില്ലയിൽ പുതുശ്ശേരി, കണ്ണമ്പ്ര മേഖലകളിലായി ഭൂമി ഏറ്റെടുത്തത് 10 മാസത്തെ റെക്കോഡ് വേഗത്തിലാണ്.
കൊച്ചി -ബംഗളൂരു വ്യവസായ ഇടനാഴിയുടെ അനുബന്ധമായി ‘ഗിഫ്റ്റ് സിറ്റി’ കൊച്ചിയിൽ സ്ഥാപിക്കാൻ 2020 ആഗസ്റ്റ് 19ന് അംഗീകാരം നൽകിയിരുന്നു. മാസ്റ്റർ പ്ലാനും വിശദപദ്ധതി റിപ്പോർട്ടും തയാറാക്കാൻ എൻ.ഐ.സി.ഡി.ഐ.ടി കൺസൾട്ടൻസിയെയും നിയോഗിച്ചു. തുടർന്ന് എറണാകുളം ജില്ലയിൽ അയ്യമ്പുഴ പഞ്ചായത്തിൽ ഭൂമി ഏറ്റെടുക്കാൻ സർക്കാർ വിജ്ഞാപനമിറക്കി. 358 ഏക്കർ ഭൂമി ഏറ്റെടുക്കാൻ 850 കോടി രൂപ കിഫ്ബിയിൽനിന്ന് ഫണ്ടും അനുവദിച്ചു. ‘ഗിഫ്റ്റ് സിറ്റി’ എന്ന പേര് മാറ്റി ‘ഗ്ലോബൽ സിറ്റി’ എന്നാക്കണമെന്ന എൻ.ഐ.സി.ഡി.ഐ.ടി നിർദേശവും അംഗീകരിച്ചു. ഐ.ടി, ഫിൻടെക് സ്ഥാപനങ്ങൾ, ജി.സി.സി (ഗ്ലോബൽ കേപ്പബിലിറ്റി സെന്റർ), ഇന്റർനാഷനൽ അക്കൗണ്ടൻസി സ്ഥാപനങ്ങൾ, റിസർച്ച് ഡെവലപ്മെൻറ്, ഹോസ്പിറ്റാലിറ്റി എന്നിവയാണ് ഗ്ലോബൽ സിറ്റിയിൽ വിഭാവനം ചെയ്തിരുന്നത്.
എന്നാൽ, 2023 ജനുവരിയിൽ ഈ പദ്ധതി താൽക്കാലികമായി നിർത്തിവെക്കാൻ കൾസൽട്ടൻസിക്ക് എൻ.ഐ.സി.ഡി.ഐ.ടി നിർദേശം നൽകി. അതോടെ ഗ്ലോബൽ സിറ്റിയും അനിശ്ചിതത്വത്തിലായി. രണ്ട് പദ്ധതികളും പരിശോധിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കാമെന്നാണ് പിയൂഷ് ഗോയൽ അറിയിച്ചതെന്ന് പി. രാജീവ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.