തവനൂർ: ജീവിതം മുൻകൂട്ടിയെഴുതാൻ കഴിയാത്ത തിരക്കഥയാണെന്ന വാചകത്തെ അന്വർഥമാക്കുന്ന നിമിഷങ്ങൾക്കാണ് തവനൂർ െറസ്ക്യൂ ഹോം ബുധനാഴ്ച സാക്ഷിയായത്. അമ്മയും മകനും നേരിൽ കണ്ട നിമിഷത്തിൽ നീണ്ട 20 വർഷത്തെ കാത്തിരിപ്പിന്റെ നോവുകളും വേദനകളുമെല്ലാം അലിഞ്ഞില്ലാതായി. ഇനിയൊരിക്കലും കൂടിച്ചേരൽ ഇല്ലെന്ന് കരുതിയ നേരത്തായിരുന്നു ഇരുവരുടെയും കണ്ടുമുട്ടൽ.
അക്ഷയ്ക്ക് നാലും സഹോദരി പൂജക്ക് അഞ്ചും വയസ്സുള്ളപ്പോഴാണ് അവരുടെ മാതാവായ കരിഷ്മയെ നഷ്ടപ്പെടുന്നത്. അമ്മയുടെ കൈപിടിച്ച് സഹോദരിക്കൊപ്പം സ്കൂളിൽ പോയ നിമിഷം ഒരുമിന്നായംപോലെ ഇപ്പോഴും അക്ഷയിന്റെ മനസ്സിലുണ്ട്. മഹാരാഷ്ട്ര റോഹ റായ്ഗഡ് സ്വദേശിനിയായ കരിഷ്മ അംഗൻവാടി അധ്യാപികയായിരുന്നു. മാനസികാസ്വാസ്ഥ്യത്തെത്തുടർന്ന് 20 വർഷം മുമ്പ് അക്ഷയ്, പൂജ എന്നിവരെ വിദ്യാലയത്തിലാക്കി നാടുവിടുകയായിരുന്നു. അഞ്ച് വർഷത്തോളം പലയിടങ്ങളിൽ അലഞ്ഞുതിരിഞ്ഞു. 2008 മാർച്ച് 21 ന് പെരിന്തൽമണ്ണ പൊലീസ് വഴി തവനൂർ റെസ്ക്യൂ ഹോമിൽ എത്തുകയായിരുന്നു.
സൂപ്രണ്ട് മുഖേന കരിഷ്മയുടെ വിവരങ്ങൾ മിസ്സിങ് പേഴ്സൻസ് കേരള എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ അയക്കുകയും ഝാർഖണ്ഡിലെ സാമൂഹികപ്രവർത്തകൻ മുന്നു ശർമയുടെ സഹായത്തോടെ കുടുംബത്തെ കണ്ടെത്തുകയുമായിരുന്നു. മക്കളായ അക്ഷയും പൂജയും കുടുംബാംഗങ്ങളും വിഡിയോ കാൾ വഴി പരസ്പരം തിരിച്ചറിയുകയും മാർച്ച് മൂന്നിന് സ്വപ്നതുല്യമായ നിമിഷത്തിന് സാക്ഷിയാവുകയും ചെയ്തു.
പിന്നീടെല്ലാം പെട്ടെന്നായിരുന്നു. താലൂക്കിൽനിന്ന് രേഖകൾ കൈപ്പറ്റി മകനും മറ്റ് കുടുംബാംഗങ്ങളും ബുധനാഴ്ച സ്ഥാപനത്തിൽ എത്തി കരിഷ്മയെ സ്വീകരിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് കുടുംബാംഗങ്ങൾ നാട്ടിലേക്ക് മടങ്ങും. വുമൺ പ്രൊട്ടക്ഷൻ ഓഫിസർ ടി.എം. ശ്രുതി, റെസ്ക്യൂ ഹോം സൂപ്രണ്ട് എൻ. റസിയ, തവനൂർ മഹിള മന്ദിരം സൂപ്രണ്ട് എൻ.ടി. സൈനബ, മിസ്സിങ് പേഴ്സൻസ് കേരള ഗ്രൂപ് അഡ്മിനും തലശ്ശേരി ചിൽഡ്രൻസ് ഹോമിലെ ചൈൽഡ് വെൽഫെയർ ഇൻസ്പെക്ടറുമായ ഒ.കെ.എം. അഷറഫ്, മറ്റ് സ്ഥാപന ജീവനക്കാർ, മാനേജ്മെന്റ് കമ്മിറ്റി അംഗം എം. ബാലചന്ദ്രൻ എന്നിവർ ഇവരെ യാത്രയാക്കി.
കരിഷ്മയുടെ ഉറ്റവരെ കണ്ടെത്തിക്കൊടുക്കാനായതിൽ ഏറെ ചാരിതാർഥ്യമുണ്ടെന്ന് മിസ്സിങ് പേഴ്സൻസ് കേരള വാട്സ്ആപ്പ് കൂട്ടായ്മ അഡ്മിനും തലശ്ശേരി ചിൽഡ്രൻസ് ഹോമിലെ ചൈൽഡ് വെൽഫെയർ ഇൻസ്പെക്ടറുമായ ഒ.കെ.എം. അഷറഫ്.മഹാരാഷ്ട്രയിലെ സാമൂഹിക പ്രവർത്തകൻ മുന്നു ശർമയാണ് നിർണായകശ്രമം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.