വടകര: നാദാപുരം റോഡ് ദേശീയ പാതയിൽ കാർ നിയന്ത്രണം വിട്ടുമറിഞ്ഞ് ഒരാൾ മരിച്ചു. അഞ്ചുപേർക്ക് പരിക്കേറ്റു. കൊയിലാണ്ടി കോയാന്റകത്ത് വളപ്പിൽ അയിഷ ബയ്ത്ത്ൽ അസീസിന്റെ മകൻ മുഹമ്മദ് സിനാനാണ് (19) മരിച്ചത്. കൊയിലാണ്ടി സ്വദേശികളായ ചാലിൽ പറമ്പത്ത് സിനാൻ (18), ചാലിൽ പറമ്പത്ത് മജീദ് (20), ഇഷാൻ ഹൗസിൽ മുഹമ്മദ് റിഷാദ് (19), വളപ്പിൽ ചെറിയ പുരയിൽ ആദിൽ (20), കായന്റ വളപ്പിൽ സൈഫു (23) എന്നിവർക്കാണ് പരിക്കേറ്റത്.
കണ്ണൂർ എയർപോർട്ടിൽ സുഹൃത്തിനെ വിദേശത്തേക്ക് യാത്രയാക്കി തിരികെ കൊയിലാണ്ടിയിലേക്കുള്ള യാത്രക്കിടെയാണ് അപകടം. ഓടിക്കൂടിയ നാട്ടുകാർ കാറിനകത്തും പുറത്തുമായി വീണവരെ വടകര പാർക്കോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ സിനാനെ കോഴിക്കോട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. തിങ്കളാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് സംഭവം. നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞ് റോഡരികിലെ തട്ടുകടയിൽ ഇടിച്ചുനിൽക്കുകയായിരുന്നു. അപകടം നടന്ന റോഡിനോടുചേർന്ന് നിരവധി വാഹനങ്ങൾ പാർക്ക് ചെയ്യുന്ന ഭാഗമാണ്.
രാവിലെയായതിനാൽ ഈ ഭാഗത്ത് വാഹനങ്ങൾ ഇല്ലാത്തതിനാൽ വൻ അപകടം ഒഴിവായി. ചോമ്പാല പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി മെഡിക്കൽ കോളജിലേക്കുമാറ്റി. മാതാവ്: സക്കീന. സഹോദരൻ: നിഹാൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.