തിരുവനന്തപുരം: കേരളത്തെ ഗൾഫിന്‍റെ അടുക്കളയും പശ്ചിമേഷ്യൻ രാജ്യങ്ങളുടെ പഴത്തളികയുമാക്കാൻ ലക്ഷ്യമിട്ട് മൂല്യവർധിത കൃഷി മിഷൻ രൂപവത്കരിക്കാൻ മന്ത്രിസഭയോഗം തീരുമാനിച്ചു. മൂല്യവർധിത ഉൽപന്നങ്ങളിലൂടെ കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനാണ് വാല്യൂ ആഡഡ് അഗ്രികൾചർ മിഷൻ (വാം) രൂപവത്കരിക്കുന്നത്. ഇതിനായി വ്യവസായ വകുപ്പിന്‍റെയും നോർക്കയുടെയും സഹായം തേടും.
കാർഷികവ്യവസായം, സാങ്കേതികവിദ്യ, വിജ്ഞാനശേഖരണം, വിപണനം, ധനകാര്യം എന്നീ മേഖലകളിലൂന്നിയാണ് പ്രവർത്തിക്കുക. കേരളത്തിന്‍റെ തനത് ഉൽപന്നങ്ങളെ ബ്രാൻഡ് ചെയ്ത് വിപണിയിലെത്തിക്കും. കിഫ്ബി, കേര തുടങ്ങിയ പദ്ധതികൾ ഇതിനായി വിനിയോഗിക്കും.
വില ഉറപ്പാക്കാൻ സംഭരണവും അടിസ്ഥാനവിലയും സർക്കാർ ഉറപ്പാക്കുന്നുണ്ടെങ്കിലും സംഭരിച്ചവ പ്രയോജനപ്പെടുത്താൻ സാധിക്കാത്തത് സർക്കാറിന് സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നുണ്ട്. മിഷൻ യാഥാർഥ്യമാകുന്നതോടെ ഇക്കാര്യം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ഭാഗമായി 25000 ഓളം കൃഷിക്കൂട്ടങ്ങളുണ്ടായി. ഇതിൽ 80 ശതമാനവും ഉൽപാദന മേഖലയിലും 20 ശതമാനം മൂല്യവർധിത മേഖലയിലുമാണെന്ന് മന്ത്രി പി. പ്രസാദ് പിന്നീട് വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.
.മുഖ്യമന്ത്രി അധ്യക്ഷനും കൃഷി-വ്യവസായ മന്ത്രിമാർ ഉപാധ്യക്ഷൻമാരുമായുള്ള ഗവേണിങ് ബോഡി.
.വിവിധ വകുപ്പ് മന്ത്രിമാർ ബോഡിയിൽ അംഗങ്ങൾ.
.കൃഷി പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധ്യക്ഷതയിൽ വർക്കിങ് ഗ്രൂപ്പുകൾ
.കാര്‍ഷിക വ്യവസായവും സാങ്കേതികവിദ്യയും, അറിവ് പങ്കിടലും ശേഷി വർധിപ്പിക്കലും, വിപണനം, ധനകാര്യം പോലുള്ള വിഷയങ്ങളില്‍ മൂല്യവർധിത കൃഷി മിഷന്റെ മുമ്പാകെ ഉപ പ്രവർത്തന പദ്ധതികള്‍ സമര്‍പ്പിക്കുന്നതിനുമാണ് സബ് വര്‍ക്കിങ് ഗ്രൂപ്പുകള്‍.
.സംസ്ഥാനതലത്തില്‍ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് കോഓഡിനേറ്റർ.
.കൃഷിവകുപ്പില്‍ നിന്നുള്ള ഒരു ഉദ്യോഗസ്ഥനെ ചീഫ് ഓപറേറ്റിങ് ഓഫിസറായി നിയമിക്കും.
.കൃഷിവകുപ്പിന്റെ അംഗീകാരത്തോടെ സബ് വര്‍ക്കിങ് ഗ്രൂപ് റിസോഴ്‌സ് പേഴ്‌സണ്‍മാർ.
ശ്രദ്ധ കേന്ദ്രീകരിക്കുന്ന മേഖലകൾ
.സമാഹരണം, സ്റ്റാൻഡഡൈസേഷൻ, ഗുണനിലവാരം, ബ്രാൻഡിങ്, ലേബലിങ്.
.യന്ത്രവത്കരണം, സാങ്കേതികവിദ്യാസാധ്യതകൾ, വിള ഇൻഷുറൻസ്.
കയറ്റുമതി ലക്ഷ്യമിട്ട് മൂല്യവർധിത കൃഷി മിഷൻഗവേഷണത്തിന് പൊതു പ്ലാറ്റ്ഫോം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.