കോൺഗ്രസിൽ മഞ്ഞുരുക്കം; ഉമ്മൻചാണ്ടിയെ വി.ഡി. സതീശൻ വീട്ടിലെത്തി കണ്ടു

പുതുപ്പള്ളി: ഡി.സി.സി പുനഃസംഘടനയെ തുടർന്ന് കോൺഗ്രസിൽ ഉടലെടുത്ത പ്രശ്നങ്ങളിൽ മഞ്ഞുരുക്കത്തിന് സാധ്യത തെളിഞ്ഞു. മുതിർന്ന നേതാവ് ഉമ്മൻചാണ്ടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കൂടിക്കാഴ്ച നടത്തി. രാവിലെ പുതുപ്പള്ളിയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച.

പുനഃസംഘടനയുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ടേറിയ സാഹചര്യം ഉണ്ടായതിൽ വേദനയുണ്ടെന്ന് ഉമ്മൻചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു. പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണമെന്ന പ്രതിപക്ഷ നേതാവിന്‍റെ അഭിപ്രായത്തോട് യോജിക്കുന്നു.

കോൺഗ്രസ് ഒരു ജനാധിപത്യ പ്രസ്ഥാനമാണ്. പാർട്ടിയിൽ ഒരു പ്രശ്നമുണ്ടായാൽ ചർച്ചയിലൂടെ പരിഹാരം ഉണ്ടാകണം. ചർച്ചയില്ലാതിരിക്കുന്നത് പ്രശ്നങ്ങൾ വഷളാക്കുമെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി.

ചർച്ചക്ക് താൽപര്യം പ്രകടിപ്പിച്ചാൽ അതിനോട് സഹകരിക്കും. താനും രമേശ് ചെന്നിത്തലയും ചില കാര്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്. കോൺഗ്രസ് മുന്നോട്ടു പോകണം. കോൺഗ്രസ് ഫസ്റ്റും ഗ്രൂപ്പ് സെക്കൻഡുമാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

പാർട്ടിക്കുള്ളിലെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ സാധിക്കുമെന്ന് വി.ഡി. സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. അക്കാര്യത്തിൽ തനിക്ക് പൂർണ വിശ്വാസമുണ്ട്. പ്രശ്നങ്ങളിൽ ചർച്ചകൾ തുടരും. ഫോണിൽ പോലും നേതാക്കൾ തമ്മിൽ സംസാരിക്കാറില്ലെന്നാണ് ചില പത്രങ്ങളിൽ വാർത്ത വന്നത്. അത് ശരിയല്ലെന്നും ഫോണിൽ സംസാരിക്കാറുണ്ടെന്നും സതീശൻ വ്യക്തമാക്കി.

പ്രശ്നങ്ങളിൽ പരിഹാരം കാണാനുള്ള പൂർണ ചുമതല കെ.പി.സി.സി. അധ്യക്ഷനും പ്രതിപക്ഷ നേതാവ് എന്ന നിലയിൽ തനിക്കുമുണ്ട്. മുതിർന്ന നേതാക്കളുടെ പ്രയാസങ്ങൾ പരിഹരിക്കപ്പെടും. മുതിർന്ന നേതാവായ ഉമ്മൻചാണ്ടിയുടെ അനുഗ്രഹത്തോടെയും പിന്തുണയോടെയും സംഘടനയിലെ പരിഷ്കാരങ്ങൾക്ക് തുടക്കം കുറിക്കണമെന്നാണ് ആഗ്രഹം.

കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനെ ഉൾപ്പെടുത്തി ഒറ്റക്കും കൂട്ടായും ചർച്ചകൾ നടക്കും. രമേശ് ചെന്നിത്തലയുമായും കൂടിക്കാഴ്ച നടത്തും. സംഘടനാപരമായ കാര്യങ്ങൾ കെ.പി.സി.സി അധ്യക്ഷൻ വിശദീകരിക്കും. കോൺഗ്രസ് തിരിച്ചു വരണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുവെന്നും സതീശൻ പറഞ്ഞു.

സി.പി.എം, ബി.ജെ.പി അടക്കം എല്ലാ പാർട്ടികളിലും പ്രശ്നങ്ങളുണ്ട്. അതാത് പാർട്ടികളുടെ നേതൃത്വം ഇടപെട്ട് പ്രശ്നങ്ങൾ പരിഹരിക്കാറാണ് പതിവ്. മുഖ്യമന്ത്രിയുടെയും ബി.ജെ.പിയുടെയും രാഷ്ട്രീയ ആക്ഷേപങ്ങൾക്കാണ് പ്രതിപക്ഷ നേതാവ് എന്ന നിലയിൽ താൻ മറുപടി നൽകേണ്ടതെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.

Tags:    
News Summary - VD Satheesan meet to Oommen Chandy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.