തിരുവനന്തപുരം: വി.ഡി. സതീശനെതിരായ അന്വേഷണം മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചതിലുള്ള പകപോക്കലാണെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ. വിജിലൻസ് അന്വേഷണത്തിലൂടെ പ്രതിപക്ഷനേതാവിനെ വേട്ടയാടാനാണ് ശ്രമം.
ഇതിനെ യു.ഡി.എഫ് ഒറ്റക്കെട്ടായി ചെറുക്കും. പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട് മാതൃകാപരമായ പ്രവർത്തനങ്ങളാണ് അദ്ദേഹം നടത്തിയത്. ഹൈകോടതിവരെ തള്ളിയ കേസാണ്. അതാണ് മൂന്നുവർഷത്തിന് ശേഷം വീണ്ടും അത് കുത്തിപ്പൊക്കി വിജിലൻസിനെകൊണ്ട് കേസെടുപ്പിച്ചിരിക്കുന്നത്.
ഇത് അന്വേഷണം ഭയക്കുന്ന മുഖ്യമന്ത്രിയുടെ ഒളിച്ചോട്ടമാണ്. പ്രതിപക്ഷനേതാവിനെതിരെയുള്ള ഈ നീക്കത്തിനെതിരെ ജൂൺ 20ന് ജില്ല കേന്ദ്രങ്ങളിൽ യു.ഡി.എഫ് പ്രതിഷേധ സംഗമം സംഘടിപ്പിക്കുമെന്നും ഹസൻ പറഞ്ഞു.
ജുഡീഷ്യറിക്ക് തന്നെ കളങ്കമായ റിപ്പോർട്ടാണ് സോളാർ കമീഷൻ റിപ്പോർട്ട്. സി.പി.ഐയുടെ ഉന്നതനേതാവ് സി. ദിവാകരൻ കമീഷനെതിരെ പറഞ്ഞതിനെക്കുറിച്ച് ഹൈകോടതി നേരിട്ട് അന്വേഷണം നടത്തമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാധ്യമപ്രവർത്തകർക്കെതിരായ കേസ് മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള കൈയേറ്റമാണെന്നും മോദിയുടെ അതേ സമീപനമാണ് കേരള സർക്കാറും സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.