കഴക്കൂട്ടം സബ് രജിസ്ട്രാർ ഓഫിസിൽ വിജിലൻസ് ഉദ്യോഗസ്ഥർ നടത്തിയ മിന്നൽ പരിശോധന

കൈക്കൂലി പണം സൂക്ഷിച്ചത് മേശ വിരിപ്പിന്‍റെ അടിയിലും റെക്കോഡ് റൂമിലും; സബ് രജിസ്ട്രാര്‍ ഓഫിസുകളിൽ നിന്ന് കണ്ടെടുത്തതിൽ നിരോധിച്ച നോട്ടുകളും

തിരുവനന്തപുരം: ഓപറേഷൻ പഞ്ചി കിരണിന്‍റെ ഭാഗമായി സംസ്ഥാനത്തെ സബ് രജിസ്ട്രാര്‍ ഓഫിസുകളിൽ വിജിലൻസ് നടത്തിയ റെയ്ഡിൽ കണ്ടെത്തിയ ഒന്നര ലക്ഷത്തോളം രൂപയുടെ കൈക്കൂലിപ്പണം സൂക്ഷിച്ചത് വ്യത്യസ്ത ഇടങ്ങളിൽ. സബ് രജിസ്ട്രാര്‍ ഓഫിസറുടെ മേശ വിരിപ്പിന് അടിയിലും റെക്കോഡ്‌ റൂമിലെ ബുക്കുകള്‍ക്കിടയിലും വിശ്രമമുറിയിലും കമ്പ്യൂട്ടർ റൂമിന്‍റെ കീപാഡിന്‍റെ അടിയിലും ഓഫിസറുടെ കാമ്പിനിലുമാണ് പണം സൂക്ഷിച്ചിരുന്നത്.

വിജിലൻസ് ടീമിനെ കണ്ട് സബ് രജിസ്ട്രാര്‍ ഓഫിസിലെ ഉദ്യോഗസ്ഥർ പുറത്തേക്ക് വലിച്ചെറിഞ്ഞ പണവും അന്വേഷണത്തിൽ കണ്ടെത്തി. എറണാകുളം ഇടപ്പള്ളി സബ് രജിസ്ട്രാര്‍ ഓഫിസില്‍ നിന്നും നോട്ട് നിരോധനത്തിന് മുൻപുള്ള 1,000 രൂപയുടെ ഒരു നോട്ടും അഞ്ഞൂറ് രൂപയുടെ രണ്ട് നോട്ടും റെക്കോഡ്‌ റൂമിലെ ബുക്കുകള്‍ക്കിടയില്‍ നിന്നാണ് വിജിലന്‍സ് കണ്ടെടുത്തത്.

എറണാകുളം ഇടപ്പള്ളി സബ് രജിസ്ട്രാര്‍ ഓഫിസില്‍ നിന്നും നോട്ട് നിരോധനത്തിന് മുൻപുള്ള 1,000 രൂപയുടെ ഒരു നോട്ടും അഞ്ഞൂറ് രൂപയുടെ രണ്ട് നോട്ടും റെക്കോഡ്‌ റൂമിലെ ബുക്കുകള്‍ക്കിടയില്‍ നിന്നും വിജിലന്‍സ് കണ്ടെത്തി. കോഴിക്കോട് ഫറൂക്ക് ഓഫിസറുടെ കൈവശം കണക്കിൽ പെടാത്ത 23,500 രൂപയും, ചാത്തമംഗലം സബ് രജിസ്ട്രാറുടെ കൈയിൽ നിന്നും കണക്കില്‍പ്പെടാത്ത 5,060 രൂപയും അറ്റൻഡറുടെ കൈയിൽ നിന്നും 1,450 രൂപയും എറണാകുളം പിറവം ഓഫിസിൽ നിന്നും 1640 രൂപയും പത്തനംതിട്ട റാന്നി ഓഫിസിൽ തറയിലായി 2,420 രൂപയും കണ്ടെത്തി.


ആലപ്പുഴ സബ് രജിസ്ട്രാര്‍ വിജിലൻസ് ടീമിനെ കണ്ട് പുറത്തേക്ക് വലിച്ചെറിഞ്ഞ 1,000 രൂപയും, തുടർന്ന് ക്യാബിനിൽ പരിശോധന നടത്തിയപ്പോൾ ലഭിച്ച കണക്കില്‍പ്പെടാത്ത 4,000 രൂപയും, മലപ്പുറം മേലാറ്റൂർ ഓഫിസിലെ ക്ലര്‍ക്കിന്‍റെ മേശ വിരിപ്പിന്‍റെ അടിയില്‍ നിന്നും 3210 രൂപയും, എറണാകുളം ഇടപ്പള്ളി ഓഫിസറുടെ മേശ വിരിപ്പിൽ നിന്നും 2,765 രൂപയും, മലപ്പുറം ജില്ലയിലെ വേങ്ങര സബ് രജിസ്ട്രാര്‍ ഓഫിസറുടെ മേശ വിരിപ്പിൽ നിന്നും 1,500 രൂപയും, പത്തനംതിട്ട ജില്ലയിലെ റാന്നി സബ് രജിസ്ട്രാറുടെ ക്യാമ്പിൽ നിന്നും 1,300 രൂപയും, ഓഫിസ് അറ്റൻഡറുടെ കൈയിൽ നിന്നും 1,120 രൂപയും, ഏറ്റുമാനൂർ സബ് രജിസ്ട്രാറുടെ ക്യാബിനിൽ നിന്നും 1,000 രൂപയും, തിരുവനന്തപുരം മുരുക്കുംപുഴ ഓഫിസറുടെ കമ്പ്യൂട്ടർ റൂമിന്റെ കീപാഡിന്റെ അടിയിൽ നിന്നും 900 രൂപയും, പാലക്കാട് കുമാരനല്ലൂർ സബ് രജിസ്ട്രാറുടെ കൈവശത്തു നിന്നും 800 രൂപയും കണ്ടെത്തി.

ആലപ്പുഴ അമ്പലപ്പുഴ സബ് രജിസ്ട്രാര്‍ വിജിലൻസ് ടീമിനെ കണ്ട് പുറത്തേക്ക് വലിച്ചെറിഞ്ഞ 700 രൂപയും, തിരുവനന്തപുരം കാഞ്ഞിരംകുളം സബ് രജിസ്ട്രാര്‍ ഓഫിസിലെ വിശ്രമ മുറിയിൽ നിന്നും 470 രൂപയും, പത്തനംതിട്ട വെണ്ണിക്കുളം സബ് രജിസ്ട്രാര്‍ ഓഫിസിലെ കമ്പ്യൂട്ടർ റൂമിന്‍റെ കീപാഡിന്‍റെ അടിയിൽ നിന്നും 600 രൂപയും, കോട്ടയം തെങ്ങമം സബ് രജിസ്ട്രാര്‍ ഓഫിസറുടെ മേശ വിരിപ്പിൽ നിന്നും 300 രൂപയും, കൊല്ലം അഞ്ചൽ സബ് രജിസ്ട്രാര്‍ ഓഫിസറുടെ കാബിനിലെ മേശ വിരിപ്പിന്റെ അടിയിൽ നിന്നും 105 രൂപയും വിജിലന്‍സ് പിടികൂടി.

പെരുമ്പാവൂർ സബ് രജിസ്ട്രാർ ഓഫിസിൽ വിജിലൻസ് ഉദ്യോഗസ്ഥർ നടത്തിയ മിന്നൽ പരിശോധന

മിന്നല്‍ പരിശോധനയില്‍ പല സബ് രജിസ്ട്രാര്‍ ഓഫിസുകളിലും പതിച്ച ആധാരങ്ങൾ കക്ഷിക്ക് നേരിട്ട് കൊടുക്കണമെന്ന നിയമം പാലിക്കാതെ ആധാര എഴുത്തുകാർ ഒപ്പിട്ട് വാങ്ങിയിരിക്കുന്നതായി വിജിലന്‍സ് കണ്ടെത്തി. കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയിലെ സബ് രജിസ്ട്രാര്‍ ഓഫിസില്‍ പവര്‍ ഓഫ് അറ്റോര്‍ണിക്ക് വേണ്ടിയുള്ള അപേക്ഷയുടെ ഫീസായി 3,150 രൂപ ഈടാക്കുന്നതിന് പകരം 525 രൂപ മാത്രം ഈടാക്കിയതായി വിജിലന്‍സ് കണ്ടെത്തി. ഗൂഗിൾ പേ ആയിട്ടും ഓൺലൈൻ മുഖേനയും തുക ഏജന്‍റുമാര്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ടോ എന്ന് വരും ദിവസങ്ങളില്‍ പരിശോധന നടത്തുന്നതാന്നെന്നും വിജിലൻസ് ഡയറക്ടര്‍ മനോജ്‌ എബ്രഹാം അറിയിച്ചു.

സംസ്ഥാനത്തെ സബ് രജിസ്ട്രാര്‍ ഓഫിസുകളിൽ നിന്നും ഒന്നര ലക്ഷത്തോളം രൂപയാണ് വിജിലൻസ് പിടിച്ചെടുത്തത്. ചൊവ്വാഴ്ച 76 ഓഫീസുകളിലാണ് പരിശോധന നടത്തിയത്. മിന്നൽ പരിശോധനയിൽ തിരുവനന്തപുരം ജില്ലയിൽ -12, കൊല്ലം-10, മലപ്പുറം എറണാകുളം ഏഴ് വീതവും കോഴിക്കോട്-ആറ്, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കണ്ണൂർ - അഞ്ചു വീതവും, ഇടുക്കി - നാലും, തൃശൂർ, പാലക്കാട് - മൂന്നും, വയനാട്, കാസർകോട് - രണ്ട് വീതവും ഓഫിസുകളാണ് മിന്നൽ പരിശോധന നടത്തിയത്.


മലപ്പുറം വേങ്ങര സബ് രജിസ്ട്രാര്‍ ഓഫിസില്‍ വൈകീട്ട് അഞ്ചോടെ കയറി വന്ന ഏജന്‍റിൽ നിന്നും 30,000 രൂപയും, കോഴിക്കോട് ചാത്തമംഗലം സബ് രജിസ്ട്രാര്‍ ഓഫീസില്‍ ഏജന്റിൽ നിന്ന് 2,1000 രൂപയും, കാസർകോട് സബ് രജിസ്ട്രാര്‍ ഓഫീസിൽ രണ്ട് ഏജന്റിൽ നിന്നും 11,300 രൂപയും, വിജിലന്‍സ് പിടിച്ചെടുത്തു.

പല ഓഫിസുകളിലും റെക്കോഡ് റൂമിൽ നിന്നും തുക കണ്ടെത്തി. പത്തനംതിട്ട റാന്നി റെക്കോഡ്‌ റൂമില്‍ നിന്നും ബുക്കുകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയില്‍ 6,740 രൂപയും, എറണാകുളം മട്ടാഞ്ചേരി - 6240, ഒരു കുപ്പി വിദേശ മദ്യവും, ആലപ്പുഴ - 4,000, കോട്ടയം പാമ്പാടി - 3,650, പാലക്കാട് തൃത്താല-1,880, എറണാകുളം പെരുമ്പാവൂർ - 1,420, തൃശൂര്‍ ജില്ലയിലെ മതിലകം -1,210, പത്തനംതിട്ട 1,300, പത്തനംതിട്ട കോന്നി - 1,000 രൂപയും കണ്ടെടുത്തു.

Tags:    
News Summary - Vigilance Raids in Sub Registrar offices in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.