കോട്ടയം: കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിൽ വിവിധ ജില്ലകളിൽ ദുരിതമനുഭവിക്കുന്നത് മൂന്നര ലക്ഷത്തോളം പേർ. വീടും സമ്പാദ്യവും കൃഷിയും അടക്കം സകലതും നഷ്ടപ്പെട്ട ഇവരിൽ ഭൂരിഭാഗം പേരുടെയും ഇപ്പോഴത്തെ ജീവിതം ദുരിതാശ്വാസ ക്യാമ്പുകളിലാണ്. ശേഷിക്കുന്നവർ ബന്ധുവീടുകളിൽ അഭയം തേടിയരിക്കുകയാണ്. കുടിവെള്ള ദൗർലഭ്യവും ശുചിമുറി സൗകര്യമില്ലായ്മയുമാണ് ക്യാമ്പുകളിലെ പ്രധാന ദുരിതം. പ്രാഥമികാശ്യങ്ങൾ നിറവേറ്റാൻ സൗകര്യമില്ല. സ്തീകളും കുട്ടികളും വയോധികരും ഇതിനായി കഷ്ടപ്പെടുകയാണ്.
ആഹാരം പാചകം ചെയ്യാൻ ശുദ്ധജലമില്ലാതായിട്ട് ദിവസങ്ങളായി. പകർച്ചവ്യാധി ഭീഷണിയും ഉയർന്നു. ജലജന്യരോഗ വ്യാപനം ആരോഗ്യ വകുപ്പും തള്ളുന്നില്ല. രോഗപ്രതിരോധ പ്രവർത്തനങ്ങളും അവതാളത്തിലാണ്. ജലമാർഗമല്ലാതെ പല ക്യാമ്പുകളിലും എത്താൻ കഴിയാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നു. കുട്ടനാട്ടിലും കോട്ടയത്തും കോട്ടയം-ആലപ്പുഴ ജില്ലകൾ ഉൾപ്പെടുന്ന അപ്പർ കുട്ടനാട്ടിലും തിരുവല്ല താലൂക്കിലും ജനജീവിതം കടുത്ത ദുരിതത്തിലാണെന്ന് ജില്ല ഭരണകൂടം നൽകിയ അന്തിമ റിപ്പോർട്ടിൽ പറയുന്നു.
കോട്ടയത്ത് 36 കോടിയും ആലപ്പുഴയിൽ 42-48 കോടിയും പത്തനംതിട്ടയിൽ 20-25 കോടിയും നഷ്ടം കണക്കാക്കുന്നു. വീടടക്കം സർവതും നഷ്ടെപ്പട്ടവരുടെ പുനരധിവാസം ഗൗരവമായി കാണണമെന്നും റവന്യൂ അഡീഷനൽ ചീഫ് സെക്രട്ടറിക്ക് കൈമാറിയ റിപ്പോർട്ടിലുണ്ട്. മുഖ്യമന്ത്രിയുമായി നടത്തിയ വിഡിയോ കോൺഫറൻസിലും സ്ഥിതിഗതികൾ അതിഗുരുതരമാണെന്നാണ് ജില്ല അധികൃതർ അറിയിച്ചത്.
18,000 ഹെക്ടറിലെ കൃഷി നശിച്ചു. 340 കോടിയാണ് നഷ്ടം. ദുരിതാശ്വാസ ക്യാമ്പുകളില്‍ കുടിവെള്ളവും അത്യാവശ്യ സാധനങ്ങളും എത്തിക്കുന്നതിൽ സര്‍ക്കാര്‍ സംവിധാനം കാര്യക്ഷമമാകുന്നില്ലെന്ന പരാതി ശക്തമാണ്. സർക്കാർ കണക്കനുസരിച്ച് 1.45 ലക്ഷം പേരാണ് ക്യാമ്പുകളിലുള്ളത്. മന്ത്രിമാരും ജനപ്രതിനിധികളും ദുരിതം വിലയിരുത്താൻ നേരിട്ടെത്താത്തതും പ്രതിഷേധം ഉയർത്തി.
ദുരിതമനുഭവിക്കുന്നവർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും സ്ഥിതിഗതികൾ ഒരോ ദിവസവും അവലോകനം ചെയ്ത് നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും റവന്യൂ അഡിഷനൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ ‘മാധ്യമ’ത്തോട് പറഞ്ഞു. കലക്ടർമാരും റവന്യൂ ഉദ്യോഗസ്ഥരും കർശന നിരീക്ഷണം നടത്തുന്നുണ്ടെന്നും ആവശ്യമായ ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.