പുഞ്ചിരിമട്ടത്ത് ഉരുൾപൊട്ടിയതിന്റെ തൊട്ടുതാഴെ കൂറ്റൻ പാറക്കെട്ടുകളിലൊന്നിന്റെ മുകളിലിരുന്ന് ജുനൈദ് പറഞ്ഞു-‘‘ ഞാൻ ഇരിക്കുന്നതായിരുന്നു എന്റെ ബെഡ്റൂം’’. പ്രവാസിയായ ജ്യേഷ്ഠനും ഉപ്പയും ഉമ്മയും പിന്നെ ജുനൈദുമൊക്കെ അധ്വാനിച്ച് പടുത്തുയർത്തിയത് അഞ്ചു ബെഡ് റൂമുള്ള ഇരുനില വീട്. എല്ലാം നക്കിത്തുടച്ചുപോയ മലവെള്ളപ്പാച്ചിലിനൊടുവിൽ വീടു നിൽക്കുന്ന സ്ഥലത്ത് കൂറ്റൻ പാറക്കല്ലുകൾ മാത്രം. ആ വലിയ വീടിന്റെ അസ്തിവാരം പോലും ബാക്കിയില്ല.
കരിപ്പൂർ എയർപോർട്ടിൽ സെക്യൂരിറ്റി ഉദ്യോഗസ്ഥനായ ജുനൈദ് ദുരന്ത വിവരമറിഞ്ഞതിനു പിന്നാലെയാണ് നാട്ടിലെത്തിയത്. രണ്ട് അമ്മാവന്മാരും അവരിൽ ഒരാളുടെ ഭാര്യയും കുട്ടിയും ദുരന്തത്തിനിരയായി. ജുനൈദിന്റെ ഉപ്പയും ഉമ്മയും താൽക്കാലികമായി മാറിത്താമസിച്ചതിനാൽ രക്ഷപ്പെടുകയായിരുന്നു.
ഇന്നലെ രാവിലെ പുഞ്ചിരി മട്ടത്തെത്തിയ ജുനൈദിന്റെ ലക്ഷ്യം തകർന്ന വീട്ടിലെത്തി ഉപ്പയുടെയും ഉമ്മയുടെയും പാസ്പോർട്ടുകളടക്കമുള്ള രേഖകളെങ്കിലും കണ്ടെടുക്കുകയായിരുന്നു. എന്നാൽ, ദുരന്തഭൂമിയിലെത്തിയ ആ 32 കാരനെ കാത്തിരുന്നത് ഹൃദയഭേദകമായ ദൃശ്യങ്ങൾ. അവിടെയൊരു വീടുണ്ടായിരുന്നു എന്ന അടയാളം പോലുമില്ലാതെ എല്ലാം ഉരുളെടുത്തു. വീടിന് സമീപത്തുണ്ടായിരുന്ന കൂറ്റൻ പാറ ദുരന്തത്തിലും ഇളകാതെ നിന്നതിനാൽ വീടിരുന്ന സ്ഥലം കണ്ടുപിടിക്കാൻ ജുനൈദ് ബുദ്ധിമുട്ടിയില്ലെന്നുമാത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.