മേപ്പാടി: ഉരുൾപൊട്ടൽ ദുരന്തത്തിൽ ഉള്ളുരുകുന്നവർക്ക് ആശ്വാസമായി സൈക്കോ സോഷ്യൽ കൗൺസലർമാർ. ഉറ്റവരെ നഷ്ടപ്പെട്ടവർക്കും അപ്രതീക്ഷിത ദുരന്തത്തിന്റെ ആഘാതത്തിൽനിന്ന് കരകയറാത്തവർക്കും സാമൂഹിക-മാനസിക പിന്തുണ നൽകുകയാണ് ലക്ഷ്യം. ദുരന്തമേഖലയിലെ 17 ക്യാമ്പുകളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൗൺസലിങ് സെന്ററുകൾ സജീവമാണ്.
ജില്ല മാനസികാരോഗ്യ പരിപാടിയുടെയും രാഷ്ട്രീയ് കിഷോർ സ്വാസ്ഥ്യ കാര്യക്രമിന്റെയും കൗൺസലർമാർ, സ്കൂൾ കൗൺസലർമാർ, സന്നദ്ധ സംഘടന കൗൺസലർമാർ ഉൾപ്പെടെ 150ഓളം സാമൂഹിക മാനസികാരോഗ്യ കൗൺസലർമാരും മനഃശാസ്ത്ര വിദഗ്ധരുമാണ് രംഗത്തുള്ളത്. രണ്ടായിരത്തിലധികം വ്യക്തിഗത സൈക്കോ സോഷ്യൽ കൗൺസലിങ്ങും 21 സൈക്യാട്രിക് ഫാർമക്കോതെറപ്പിയും 402 പേർക്ക് കൂട്ടായ കൗൺസലിങ് സെഷനുകളും ജില്ല മാനസികാരോഗ്യ പരിപാടിയുടെ നേതൃത്വത്തിൽ ഇതിനകം നൽകിയിട്ടുണ്ട്.
ദുരന്തനിവാരണ സെൽ (കൗൺസലിങ്) നോഡൽ ഓഫിസറും ജില്ല സാമൂഹിക നീതി ഓഫിസറുമായ കെ.കെ. പ്രജിത്തിന്റെ നേതൃത്വത്തിൽ മാനസികാരോഗ്യ പദ്ധതി, വനിത ശിശുവികസന വകുപ്പ്, ആരോഗ്യവകുപ്പ്, കുടുംബശ്രീ മിഷൻ, എൽ.എസ്.ജി.ഡി വകുപ്പുകളാണ് കൗൺസലിങ്ങിന് നേതൃത്വം നൽകുന്നത്. മാനസിക സംഘർഷങ്ങളോ പ്രശ്നങ്ങളോ ഉള്ളവർക്ക് ടെലിഫോൺ കൗൺസലിങ്ങിനായി 1800-233-1533, 1800-233-5588 എന്നീ ടോൾ ഫ്രീ നമ്പറുകളും സജ്ജീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.