മധുവിധുവിനെത്തി, ഒറ്റക്ക് മടങ്ങി; പ്രിയദർശിനി വയനാട്ടിൽ നിന്ന് മടങ്ങിയത് പ്രിയതമനില്ലാതെ..!

കൽപറ്റ: മധുവിധു ആഘോഷിക്കാൻ വയനാട്ടിലെത്തി ദുരന്തത്തിൽപെട്ട ഒഡിഷ സ്വദേശി പ്രിയദർശിനി പോൾ ഒറ്റക്ക് നാട്ടിലേക്ക് മടങ്ങി. പ്രിയതമന്റെ ഉയിരെടുത്ത് ഉരുൾ ബാക്കിവെച്ച ജീവിതവുമായാണ് പ്രിയ മടങ്ങുന്നത്.

ഭുവനേശ്വർ ഹൈടെക് ആശുപത്രിയിലെ നഴ്സായ പ്രിയദർശിനി പോൾ ഭർത്താവ് ഭുവനേശ്വർ എയിംസിലെ ഡോക്ടർ ബിഷ്ണു പ്രസാദ് ചിന്നാര, സുഹൃത്തുക്കളായ സ്വധീൻ പാണ്ട, ഭാര്യ ശ്രീകൃതി മോഹ പത്ര എന്നിവരാണ് മധുവിധു ആഘോഷിക്കാനെത്തി ഉരുൾ ദുരന്തത്തിൽ പെടുന്നത്. ഇവരിൽ പ്രിയദർശിനിയും ശ്രീകൃതിയും മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. ശ്രീകൃതി ചികിത്സയിൽ തുടരുകയാണ്.

ഉരുൾപൊട്ടലിന്റെ മൂന്ന് ദിവസം മുൻപാണ് ഇവർ വെള്ളാർമല ലിനോറ വില്ല റിസോർട്ടിൽ എത്തുന്നത്. രണ്ടു ദിവസത്തെ താമസത്തിനാണ് എത്തിയതെങ്കിലും ഒരു ദിവസം കൂടി നീട്ടുവാൻ തീരുമാനിക്കുകയായിരുന്നു. രാത്രി വൈകിയാണ് കിടന്നത്. അധികം വൈകാതെ വൻ ശബ്ദം കേട്ട് ഉണരുമ്പോൾ താമസിച്ചിരുന്ന റിസോർട്ട് മണ്ണില് പുതഞ്ഞിരുന്നു.

കഴുത്തൊപ്പം ഉയർന്ന ചളിയിൽ 200 മീറ്ററോളം ഒഴുകിപ്പോയ പ്രിയദർശിനിയും ശ്രീകൃതിയും സ്കൂൾ പരിസരത്ത് തങ്ങിനിന്നു. ഇവരുടെ നിലവിളിക്കേട്ട് ഓടിയെത്തിയ പൊലീസ് ഉദ്യോഗസ്ഥരായ ജബലു റഹ്മാനും സുഹൃത്തും ചേർന്ന് ഇവരെ വലിച്ച് കയറ്റി. കൂടെ രണ്ടുപേർ കൂടി ഉണ്ടായിരുന്നുവെന്ന് പ്രിയദർശിനി പറഞ്ഞതോടെ അവരെ തിരയാൻ തുടങ്ങി. ഉടൻ തന്നെ അടുത്ത ഉരുളും പൊട്ടിയതോടെ അവിടെ നിന്ന് രക്ഷപ്പെടാനേ അവർക്ക് കഴിഞ്ഞുള്ളൂ.

കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ തിരച്ചിലിൽ ചൂരൽമലയിൽ നിന്നും ഭർത്താവ് ബിഷ്ണു പ്രസാദ് ചിന്നാരയുടെ മൃതദേഹം കണ്ടെത്തി. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് അയച്ചെങ്കിലും ഗുരുതര പരിക്കുകളേറ്റ് ചികിത്സയിൽ തുടരുന്നതിനാൽ പ്രിയദർശിനിക്ക് ഒപ്പം പോകാനായില്ല. ഇവരുടെ സുഹൃത്ത് ഡോക്ടർ സ്വാധീൻ പാണ്ടയെ ഇതുവരെ കണ്ടെത്തനായിട്ടില്ല.

Tags:    
News Summary - Wayanad Landslide: Priyadarshini- Odisha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.